അബൂഉസ്സ. ആളുകളെ വികാരഭരിതരാക്കാൻ പറ്റുന്ന കവിതകൾ രചിക്കുന്ന ആളാണ് അബൂഉസ്സ. ബദ്ർ യുദ്ധത്തിൽ പിടിക്കപ്പെട്ടു, ബന്ദിയായി. തടവുകാരെ ബന്ധുക്കൾ വന്നു പിഴയടച്ചു സ്വതന്ത്രരാക്കി കൊണ്ടുപോയി. അബൂഉസ്സ ദരിദ്രനായിരുന്നു. പിഴയുമായി ആരും വന്നില്ല...
“ഞാൻ ദരിദ്രനാണ്. കുറെ പെൺമക്കളുണ്ട്. നോക്കാനാരുമില്ല. ഇനി ഒരിക്കലും പ്രവാചകനെതിരായി ഒന്നും പ്രവർത്തിക്കില്ല. കവിത ചൊല്ലുകയില്ല. യുദ്ധത്തിനു വരില്ല. എന്നെ വെറുതെ വിടണം...
ദയാലുവായ പ്രവാചകൻ ﷺ അയാളെ വെറുതെവിട്ടു. മക്കയിൽ വന്നശേഷം വീണ്ടും ഇസ്ലാം മതത്തെയും പ്രവാചകനെയും (ﷺ) പരിഹസിച്ചു കൊണ്ടു കവിത പാടി. ബദറിന്റെ പ്രതികാരത്തിനു പ്രേരിപ്പിച്ചു...
ഉഹുദിലേക്കു പടനീങ്ങിയപ്പോൾ ഖുറയ്ശികൾ അബൂഉസ്സയെയും കൂട്ടി. അയാൾക്കു പുറപ്പെടാൻ തീരെ മനസ്സില്ലായിരുന്നു. ഖുറയ്ശികൾ വലിയ വാഗ്ദാനങ്ങൾ നൽകി പ്രലോഭിപ്പിച്ചു. ഒടുവിൽ മനസ്സില്ലാമനസ്സോടെ പുറപ്പെട്ടു. അയാളുടെ പാട്ടുകൾ ഖുറയ്ശികൾക്കാവേശമായിരുന്നു...
ഉഹുദിൽ പങ്കെടുത്ത കവി ഇതാ വീണ്ടും മുസ്ലിംകളുടെ പിടിയിലായിരിക്കുന്നു.
“ഞാനൊരു ദരിദ്രനാണ്. പെൺമക്കളെ നോക്കാൻ ആരുമില്ല. എന്നെ വെറുതെവിടണം. ഞാൻ മുസ്ലിംകൾക്കെതിരെ ഇനി പാട്ടു പാടില്ല. യുദ്ധത്തിനു വരില്ല. പ്രവാചകനെ (ﷺ) പരിഹസിക്കില്ല. ഇപ്പറഞ്ഞതു സത്യം...” അയാൾ ദയനീയമായി വിലപിച്ചു. പ്രതിജ്ഞ ആവർത്തിച്ചു...
“ഇല്ല, അല്ലാഹുﷻവാണ് സത്യം. മക്കയിൽച്ചെന്നു താടി തടവിക്കൊണ്ടു, മുഹമ്മദിനെ (ﷺ) ഞാൻ രണ്ടു തവണ വഞ്ചിച്ചു എന്നു നീ പറയരുത്. ഒരു സത്യവിശ്വാസിയെ ഒരു മാളത്തിൽ നിന്നു രണ്ടുതവണ പാമ്പ് കടിക്കുകയില്ല...”
അബൂഉസ്സ നന്നാവില്ല, ഉറപ്പാണ്. ജീവനോടെയിരുന്നാൽ മുസ്ലിംകൾക്കു വളരെ ദോഷം ചെയ്യും. അതുകൊണ്ട് അയാൾക്കു വധശിക്ഷ വിധിച്ചു...
ഇക്കാലത്തു നടന്ന മറ്റൊരു സംഭവം പറയാം. ഉസ്മാനു ബ്നു അഫ്ഫാൻ(റ)വിന്റെ ഭാര്യയായിരുന്നല്ലോ റുഖിയ്യ(റ). ബദർ യുദ്ധവേളയിലാണവർ മരണപ്പെട്ടത്.
ഭാര്യയുടെ മരണം ഉസ്മാൻ(റ)വിനെ വല്ലാതെ തളർത്തിക്കളഞ്ഞു. പ്രവാചക പുത്രിയുടെ ഭർത്താവായിരിക്കുക എന്ന പദവി നഷ്ടപ്പെട്ടു. പ്രവാചകനുമായി (ﷺ) ഉണ്ടായിരുന്ന പ്രത്യേക ബന്ധവും നഷ്ടപ്പെട്ടു. ആ പ്രത്യേക ബന്ധത്തിന്റെ നഷ്ടമാണ് ഏറെ ദുഃഖിപ്പിച്ചത്...
ഉസ്മാൻ(റ)വിന്റെ ദുഃഖം നബി ﷺ തങ്ങൾ കാണുന്നു. ആ ദുഃഖത്തിന്റെ ആഴം മനസ്സിലാക്കുന്നു.
ഉസ്മാൻ(റ)വിന്റെ മനസ്സിൽ എന്തെല്ലാം ഓർമകൾ തെളിഞ്ഞുവരുന്നു. റുഖിയ്യയുമായുള്ള വിവാഹം. ഖദീജ(റ)യുടെ സ്നേഹം നിറഞ്ഞ സാന്നിധ്യം. ഭാര്യയോടൊപ്പം അബ്സീനിയയിലേക്കുള്ള യാത്ര...
ഖുറയ്ശികളെ ഭയന്നു രാത്രിയാണു വീട്ടിൽനിന്നിറങ്ങിയത്. ഉമ്മയും മകളും യാത്ര പറഞ്ഞു പിരിഞ്ഞ രംഗം. എങ്ങനെയാണത് മറക്കുക..?
അബ്സീനിയയിൽ ആയിരിക്കുമ്പോൾ മാതാപിതാക്കളുടെ സ്ഥിതിയോർത്തു വിലപിക്കുന്ന മകൾ. ഉസ്മാൻ(റ)വിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി...
പ്രവാചകൻ ﷺ ആ ധീര സ്വഹാബിയുടെ സങ്കടം തീർക്കാൻ ആശിച്ചു. തന്റെ പുത്രി ഉമ്മുകുൽസൂമിനെ അദ്ദേഹത്തിനു വിവാഹം ചെയ്തു കൊടുക്കാൻ തീരുമാനിച്ചു. എല്ലാവർക്കും അതൊരു സന്തോഷവാർത്തയായിരുന്നു...
ആ വിവാഹം നടന്നു. ഉമ്മുകുൽസൂം(റ) ഉസ്മാൻ(റ)വിന്റെ
ജീവിതത്തിലേക്കു കടന്നുവന്നു. അവർ മാതൃകാ ദമ്പതികളായി ജീവിച്ചു. പ്രവാചകരുടെ രണ്ടു പുത്രിമാരെ വിവാഹം കഴിച്ചതുകാരണം "രണ്ടു പ്രകാശങ്ങളുടെ ഉടമ" (ദുന്നൂറയ്ൻ) എന്ന് ഉസ്മാൻ(റ)വിനു പേരു കിട്ടി...
ഉഹുദിൽ എഴുപതു മുസ്ലിം യോദ്ധാക്കളാണു ശഹീദായത്. അവരുടെ ഭാര്യമാർ വിധവകളായിത്തീർന്നു. അവരെ സംരക്ഷിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്നവർക്കാണ്. ആ വിധവകൾ ഉപജീവനത്തിനു വഴികാണാതെ വിഷമിക്കുകയാണ്. അവരെ ഭാര്യമാരായി സ്വീകരിച്ചു സംരക്ഷിക്കണം. പലരും വിധവകളെ ഭാര്യമാരായി സ്വീകരിച്ചു സംരക്ഷിച്ചു. രണ്ടു വിധവകളെ നബിﷺതങ്ങളും ഭാര്യമാരായി സ്വീകരിച്ചു.
ഒന്ന് - ഉമർ(റ)വിന്റെ മകൾ ഹഫ്സ(റ). അവരുടെ ഭർത്താവ് ബദ്റിൽനിന്നു പറ്റിയ മുറിവുകാരണം മരണപ്പെട്ടിരുന്നു.
രണ്ട് - ഖുസയ്മത്ത് മകൾ സയ്നബ് (റ). അവരുടെ ഭർത്താവ് ഉഹുദിൽ രക്ത സാക്ഷിയായി.
വിധവകളെ വിവാഹം ചെയ്തു സംരക്ഷിക്കുക എന്നതു കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു.
ഒരു സാമൂഹിക ബാധ്യത...