Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒരു സൽക്കാരത്തിന്റെ കഥ


   പ്രമുഖ സ്വഹാബിവര്യനാണു ജാബിർ(റ). ജാബിർ ബ്നു അബ്ദില്ല എന്നാണ് പൂർണമായ പേര്... 


 ഒരു ദിവസം അദ്ദേഹം നബിﷺതങ്ങളെ കാണാൻ വന്നു. നബിﷺതങ്ങളുടെ ഇരിപ്പു കണ്ടപ്പോൾ വല്ലാത്ത വിഷമം തോന്നി. മുഖം വാടിയിരിക്കുന്നു. നന്നായി വിശക്കുന്നുണ്ടാകും. ഇന്ന് ഒന്നും ഭക്ഷിച്ചുകാണില്ല. ഇന്നലത്തെ കാര്യം എന്തോ..? 


 ജാബിർ(റ) വീട്ടിലേക്കു മടങ്ങി. ഭാര്യയോടു ചോദിച്ചു: “നബിﷺതങ്ങൾ വിശന്നു ക്ഷീണിച്ചിരിക്കുന്നു. ഇവിടെ വല്ല ആഹാരവുമുണ്ടോ..?”


 “കുറച്ചു ഗോതമ്പുമാവുണ്ട്; ഒരാടും. മറ്റൊന്നുമില്ല.” ഭാര്യയുടെ മറുപടി..."


 “നമുക്ക് ആടിനെ അറുക്കാം; റൊട്ടിയും ചുടാം. നബിﷺതങ്ങൾക്ക് ആഹാരം കൊടുക്കാം.” ജാബിർ(റ) പറഞ്ഞു. ഭാര്യ സമ്മതിച്ചു.


 സ്വഹാബിവര്യൻ ആടിനെ അറുത്തു.

ഭാര്യ ഇറച്ചി പാകം ചെയ്തു. റൊട്ടിയുണ്ടാക്കി. റൊട്ടിയും ഇറച്ചിയുമായി ജാബിർ(റ) നബി ﷺ തങ്ങളുടെ സമീപത്തേക്കു ധൃതിയിൽ നടന്നു. പാത്രം നബി ﷺ തങ്ങളുടെ മുമ്പിൽ വച്ചു.


 “അല്ലാഹുﷻവിന്റെ റസൂലേ, ഈ ആഹാരം കഴിച്ചാലും...” 


 നബിﷺതങ്ങൾ ഇങ്ങനെ അരുളി: “ജാബിർ, താങ്കൾ പോയി താങ്കളുടെ ഗോത്രക്കാരെയെല്ലാം വിളിച്ചുകൊണ്ടുവരൂ..!”


 ജാബിർ(റ) അമ്പരന്നു. ഇതെന്തു കഥ..! പറഞ്ഞത് അനുസരിക്കാതിരിക്കാൻ പറ്റില്ല. 

ഉടനെ പുറപ്പെട്ടു. ഗോത്രക്കാരെയെല്ലാം വിളിച്ചുകൊണ്ടു വന്നു.

ഒരു വലിയ ആൾക്കൂട്ടം..!


 “ജാബിർ, ഇവരെ പല സംഘങ്ങളായി തിരിക്കുക. ഓരോ സംഘത്തെ എന്റെ സമീപത്തേക്കയയ്ക്കുക...”


 ജാബിർ(റ) തന്റെ ഗോത്രക്കാരെ പല സംഘങ്ങളായി ഭാഗിച്ചു. ഒരു സംഘത്തെ നബിﷺതങ്ങളുടെ സമീപത്തേക്കയച്ചു. അവർ വിനയപൂർവം പ്രവാചകന്റെ (ﷺ) മുമ്പിൽ വന്നു നിന്നു... 


 “ഭക്ഷണം കഴിക്കാനാണു നിങ്ങളെ വിളിച്ചത്. ആ പാത്രത്തിൽ നിന്നു റൊട്ടിയും ആട്ടിറച്ചിയും കഴിക്കുക. എല്ലുകൾ ഒടിയാതെ സൂക്ഷിക്കുക.” - നബി ﷺ നിർദേശിച്ചു.


 അവർ വയറു നിറയെ ആഹാരം കഴിച്ചു. ഉടനെ അടുത്ത സംഘത്തെ വിളിച്ചു. അവരും ആഹാരം കഴിച്ചു.

ഓരോ സംഘവും വന്നുകൊണ്ടിരുന്നു. എല്ലാവരും ആഹാരം കഴിച്ചു. എന്നിട്ടും ഭക്ഷണം ബാക്കി..! വലിയ അതിശയം തന്നെ.

ഒടുവിൽ എന്തുണ്ടായി എന്നു കേൾക്കണ്ടേ..?


 ആളുകൾ ഉപേക്ഷിച്ച് എല്ലുകൾ കൂട്ടിവച്ചു. ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അല്ലാഹുﷻവിനോടുള്ള പ്രാർത്ഥന. ആളുകൾ നോക്കിനിൽക്കെ ചെവികൾ ആട്ടിക്കൊണ്ട് ആട്

എഴുന്നേറ്റു വരുന്നു..! ജാബിർ(റ)വിന്റെ ആട്..!


 “ജാബിർ താങ്കളുടെ ആടിനെ വീട്ടിലേക്കു കൊണ്ടുപോയ്ക്കൊള്ളൂ...” - നബി ﷺ തങ്ങളുടെ കൽപന.


 സ്വഹാബിവര്യന് അതിശയവും സന്തോഷവും ഒന്നിച്ചു വന്നു. തന്റെ ആടിനെയും കൊണ്ടു ജാബിർ(റ) വീട്ടിലേക്കു നടന്നു. ഭാര്യ പുറത്തേക്കു നോക്കിയപ്പോൾ ആ കാഴ്ച കണ്ടു. ആടിനെയും കൊണ്ടു ഭർത്താവു വരുന്നു. അതേ ആട്..! അറുത്തു പാകം ചെയ്ത ആട്..!!


 “ഇതെന്താണ്, എങ്ങനെ ഇതു സംഭവിച്ചു..?” - ഭാര്യ ആകാംക്ഷയോടെ തിരക്കി... 


 “നമ്മൾ അറുത്തു പാകം ചെയ്ത ആടുതന്നെയാണിത്. എല്ലുകൾ കൂട്ടിവച്ചു നബിﷺതങ്ങൾ അല്ലാഹുﷻവിനോടു പ്രാർത്ഥിച്ചു. അല്ലാഹു ﷻ ആടിന്റെ ജീവൻ തിരിച്ചുതന്നു...”


 പ്രവാചകരുടെ (ﷺ) മുഅ്ജിസത്ത്. പ്രവാചകരുടെ (ﷺ) അമാനുഷിക പ്രവർത്തനം. ഭാര്യ സ്നേഹപൂർവം ആടിനെ സ്വീകരിച്ചു. ആ ഗോത്രക്കാർക്കു ലഭിച്ച ആദരവായിരുന്നു അത്. പ്രവാചകരുടെ (ﷺ) സൽക്കാരം... 


 വിവരം നാട്ടുകാരൊക്കെ അറിഞ്ഞു.

ആടിനെ കൺകുളിർക്കെ നോക്കിക്കണ്ടു. സംഭവം പ്രസിദ്ധമായി. ജാബിർ(റ)വിന്റെ സൽക്കാരത്തിന്റെ കഥ. ഒരു തലമുറ അടുത്ത തലമുറയ്ക്ക് പറഞ്ഞുകൊടുത്തു...