Wednesday - 22 April, 2026 4-Dhu al-Qadah-1447

സൂത്രക്കാരന്റെ അന്ത്യം (1)

   ആ രാത്രി ഭീകരമായിരുന്നു. എന്തും സംഭവിക്കാം. സ്ത്രീകളും കുട്ടികളുമെല്ലാം മദീനയിലാണുള്ളത്. വേഗം അവിടെ എത്തണം.


 ഉഹുദിൽ സംഭവിച്ചതെന്താണെന്നു ജൂതന്മാരും കപടവിശ്വാസികളും അറിയും. അവർ ഇസ്ലാമിന്റെ കൊടിയ ശത്രുക്കളാണ്. മുസ്ലിംകളുടെ ശക്തി ക്ഷയിച്ചു എന്നു തോന്നിയാൽ അവർ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചേക്കും..!!


 ഉഹുദിൽ നിന്ന് ഓടിപ്പോയ ഖുറയ്ശികൾ മദീനയിലേക്കു വന്നുകൂടായ്കയില്ല. അവർ ജൂതന്മാരും കപടവിശ്വാസികളുമായി കൈകോർക്കും. ഒരാക്രമണത്തിനു സാധ്യതയുണ്ട്.


 പരിക്കു പറ്റാത്തവർ കുറവാണ്. വേദനയിൽ കുതിർന്ന യാത്രയാണിത്. തീരെ അവശരായവരെ ശുശ്രൂഷിക്കാൻ ഏർപാടു ചെയ്തു. നബിﷺതങ്ങളും സ്വഹാബികളും മദീനയിലെത്തി. ജൂതന്മാരും കപടവിശ്വാസികളും പരിഹാസം തുടങ്ങിയിട്ടുണ്ട്.


 അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം(റ)വിനെ മദീനയുടെ ചുമതല ഏൽപിച്ചു. മറ്റൊരു യുദ്ധത്തിനുള്ള യാത്ര..! ഈ പുറപ്പാട് മദീനക്കാരെ അതിശയിപ്പിച്ചു... 


 സമീപകാലത്തൊന്നും ഒരു യുദ്ധത്തിന് ഒരുങ്ങാൻ പറ്റാത്തവിധം മുസ്ലിംകളുടെ ശക്തി തകർന്നു എന്നാണ് അവർ കേട്ടത്. തൊട്ടടുത്ത ദിവസംതന്നെയിതാ യുദ്ധത്തിനിറങ്ങുന്നു. തങ്ങൾ കേട്ടതു പൂർണമായും ശരിയല്ലേ..? 


 അലി(റ) പതാക പിടിക്കുന്നു. കഴിഞ്ഞ ദിവസം തന്നോടൊപ്പം ഉണ്ടായിരുന്നവർ മാത്രമേ വരേണ്ടതുള്ളൂ എന്നു പ്രവാചകൻ ﷺ അറിയിച്ചു...


 ഉഹുദിൽ നിന്നു മടങ്ങിയ ഖുറയ്ശികൾക്കിടയിൽ അഭിപ്രായവ്യത്യാസം ഉടലെടുത്തു...


 “യുദ്ധത്തിൽ ആരാണു ജയിച്ചത്..?” - ചിലർ ചോദിച്ചു.


 “നാം തന്നെ. എന്താ സംശയം..?” - മറ്റു ചിലർ.


 “മുഹമ്മദിനെ വധിക്കാൻ കഴിഞ്ഞോ, വിജയം പൂർത്തിയാക്കിയോ, അതിനുമുമ്പേ തിരിച്ചുപോന്നതെന്ത്..?” - ഒരു കൂട്ടർ...


 “മദീനയെ ആക്രമിക്കാമായിരുന്നില്ലേ, മുസ്ലിംകളുടെ ശക്തി തകർക്കാമായിരുന്നില്ലേ..?”


 “മദീനയിലെ ജൂതന്മാർ നമ്മെ സഹായിക്കാൻ കാത്തിരിക്കുന്നു. പല ഗോത്രക്കാരും നമ്മെ സഹായിക്കാൻ അവിടെയുണ്ട്. എന്നിട്ടും മദീനയെ ആക്രമിക്കാൻ നമുക്കു കഴിഞ്ഞോ..?”


 “മക്കയിലേക്കു മടങ്ങിയതു വലിയ അബദ്ധമായിപ്പോയി. മദീനയിലേക്കു തന്നെ തിരിക്കണം. യുദ്ധം ചെയ്യണം. മുഹമ്മദിന്റെ ശക്തി പൂർണമായി നശിപ്പിക്കണം...” 

 വഴിയിൽ നടന്ന ചർച്ചയാണിതെല്ലാം...


 “മദീനയിലേക്കു തിരിക്കൂ, മുഹമ്മദിനെ വധിക്കൂ...” അണികൾ നേതാക്കളോടു പറയുന്നു. മദീനയെ ആക്രമിക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി...


 മദീനയിൽ നിന്നു പുറപ്പെട്ട പ്രവാചകരും (ﷺ) കൂട്ടരും ഹംറാ ഉൽ അസദ് എന്ന സ്ഥലത്തെത്തി. അബൂസുഫ്യാനും കൂട്ടരും മദീന ആക്രമിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുകയാണെന്ന് അവർക്കു വിവരം കിട്ടി.


 അബൂസുഫ്യാനും കൂട്ടരും മദീനയിലേക്കു പുറപ്പെടാനുള്ള പരിപാടികൾ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോഴാണ് ആ വാർത്ത വന്നത്. മുസ്ലിംകൾ തങ്ങളെ ആക്രമിക്കാൻ വരുന്നു..!

അത്ഭുതകരമായ വാർത്ത. ഈ സാഹചര്യത്തിൽ മുസ്ലിംകളുടെ ഭാഗത്തുനിന്ന് ഇതു പ്രതീക്ഷിച്ചതല്ല...


 പ്രതികാരത്തിനു വരികയാണ്. ശക്തിയാർജിച്ചു വരികയാണ്.

ഇനി അവരെ നേരിടുന്നതു ബുദ്ധിയല്ല. കിട്ടിയ പാതിവിജയവുമായി സ്ഥലം വിടുന്നതാണു ബുദ്ധി...


 അബൂസുഫ്യാനും കൂട്ടരും അതിവേഗം സ്ഥലംവിട്ടു. മുസ്ലിം യോദ്ധാക്കൾ പരിസരപ്രദേശങ്ങൾ പരിശോധിച്ചു. ചിലരെ പിടികൂടി. അബൂഉസ്സയെ മുസ്ലിംകൾ പിടിച്ചുവച്ചു. അവർക്ക് അബൂഉസ്സയെ മതി...


 ആളുകളെ വികാരഭരിതരാക്കാൻ പറ്റുന്ന കവിതകൾ രചിക്കുന്ന ആളാണ് അബൂഉസ്സ. ബദർ യുദ്ധത്തിൽ പിടിക്കപ്പെട്ടു, ബന്ദിയായി. തടവുകാരെ ബന്ധുക്കൾ വന്നു പിഴയടച്ചു സ്വതന്ത്രരാക്കി കൊണ്ടുപോയി. അബൂഉസ്സ ദരിദ്രനായിരുന്നു. പിഴയുമായി ആരും വന്നില്ല...