Wednesday - 22 April, 2026 4-Dhu al-Qadah-1447

ഞങ്ങൾ അഭയം തരാം (1)

   യസ് രിബുകാർ ഇരുട്ടിലൂടെ തപ്പിത്തടഞ്ഞു നടന്നുവന്നു. ആരുടെയും ശ്രദ്ധയിൽ പെടാതെ അഖബയിലെത്തി. അൽപം കഴിഞ്ഞപ്പോൾ നബി ﷺ തങ്ങൾ എത്തി. കൂടെ പിതൃസഹോദരനായ അബ്ബാസ്. സംഭാഷണം തുടങ്ങിയതു പിതൃസഹോദരനാണ്... 


 “ഞങ്ങൾക്കിടയിൽ മുഹമ്മദിന് (ﷺ) ഉന്നതമായ ഒരു സ്ഥാനമാണുള്ളത്. എല്ലാ ആപത്തുകളിൽ നിന്നും ഞങ്ങൾ അവനെ സംരക്ഷിക്കുന്നു. ഞങ്ങളുടെ കഴിവിനനുസരിച്ച് ഇപ്പോഴും സംരക്ഷണം നൽകുന്നുണ്ട്. നിങ്ങളോടൊപ്പം ചേരണമെന്നാണു മുഹമ്മദിന്റെ (ﷺ) ഇപ്പോഴത്തെ ആഗ്രഹം. നിങ്ങൾക്ക് അവനെ സംരക്ഷിക്കുവാൻ കഴിയുമോ..? കഴിയുമെങ്കിൽ മാത്രം അവനെ സ്വീകരിക്കുക. അവനെ കയ്യൊഴിയാനും ശത്രുക്കൾക്കു ഏൽപിച്ചു കൊടുക്കുവാനുമാണോ ഉദ്ദേശ്യം..? എങ്കിൽ അതിപ്പോൾത്തന്നെ പറയണം.”


 അബ്ബാസിന്റെ വാക്കുകൾക്കു മറുപടി പറഞ്ഞത് ബറാഉ ബ്നു മഅ്മൂർ(റ) ആയിരുന്നു. യസ് രിബുകാരുടെ നേതാക്കളിൽ ഒരാൾ. ഒന്നാം അഖബ ഉടമ്പടിക്കുശേഷം ഇസ്ലാമിൽ വന്ന

ആളാണ്...


 അദ്ദേഹം പറഞ്ഞു: “നിങ്ങൾ പറഞ്ഞതിന്റെ ഗൗരവം മനസ്സിലായി. ഞങ്ങൾ വാക്കു പറഞ്ഞാൽ മാറുകയില്ല. കരാർ പൂർത്തീകരിക്കും. ഞങ്ങൾ ജീവൻ നൽകിയും പ്രവാചകനെ (ﷺ) സംരക്ഷിക്കും. അല്ലാഹുﷻവിന്റെ റസൂലേ, അങ്ങു വല്ലതും സംസാരിച്ചാലും...” 


 നബിﷺതങ്ങൾ ഏതാനും ആയത്തുകൾ ഓതി. മുസ്ലിംകളുടെ മനസ്സിൽ ഈമാൻ വർധിച്ചു...


 “ഏതെല്ലാം ആപത്തുകളിൽ നിന്ന് എങ്ങനെയെല്ലാം നിങ്ങൾ സ്വന്തം സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുമോ അതു പോലെ എന്നെയും സംരക്ഷിക്കണം. അങ്ങനെയുള്ള സംരക്ഷണമാണു ഞാൻ നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നത്...”


 ബർറാഅ് എഴുന്നേറ്റു പ്രവാചകന്റെ കൈപിടിച്ചു. “അങ്ങ് ആവശ്യപ്പെട്ട കാര്യം ഞങ്ങളിതാ വാഗ്ദത്തം ചെയ്യുന്നു. അല്ലാഹുﷻവിന്റെ റസൂലേ... ഞങ്ങളിതാ പ്രതിജ്ഞ ചെയ്യുന്നു.”


 ബർറാഇനു ശേഷം മറ്റുള്ളവരും കൈപിടിച്ചു പ്രതിജ്ഞയെടുത്തു.

 നബി ﷺ തങ്ങൾ ഇങ്ങനെ പറഞ്ഞു: 

 “നിങ്ങളുടെ കൂട്ടത്തിൽ നിന്ന് പന്ത്രണ്ടു പ്രതിനിധികളെ തിരഞ്ഞെടുക്കുക. നിങ്ങളുടെ ജനങ്ങളുടെ ഉത്തരവാദിത്തം ഈ പന്ത്രണ്ടു പേർക്കായിരിക്കും.”


 ഖസ്റജ് ഗോത്രത്തിൽനിന്നു ഒമ്പതു പേരെയും ഔസ് ഗോത്രത്തിൽ നിന്നു മൂന്നു പേരെയും തിരഞ്ഞെടുത്തു. അവരെ തിരഞ്ഞെടുത്തശേഷം പ്രവാചകൻ ﷺ വീണ്ടും പറഞ്ഞു:


“നിങ്ങളുടെ ജനതയുടെ ഉത്തരവാദിത്തം നിങ്ങൾക്കാണ്. എന്റെ ജനതയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുത്തു.”


 പ്രവാചകൻ ﷺ ആവശ്യപ്പെട്ട എല്ലാ ഉറപ്പുകളും നൽകി. സംരക്ഷണം വാഗ്ദത്തം ചെയ്തു. പിരിയാൻ നേരം പ്രവാചകൻ ﷺ പറഞ്ഞു: “ഞാൻ നിങ്ങളിൽ പെട്ടവനാകുന്നു. നിങ്ങൾ എന്നിൽ പെട്ടവരും.” - അവർക്ക് ആശ്വാസമായി. സന്തോഷമായി.


 പാതിരാത്തണുപ്പിൽ രണ്ടാം അഖബാ ഉടമ്പടി നടന്നു. നുബുവ്വത്തിന്റെ പതിമൂന്നാം വർഷം. 


 മുസ്ലിംകൾ മെല്ലെനടന്നു. സ്വന്തം ക്യാമ്പിൽ വന്നുകയറി. മുശ്രിക്കുകൾ നല്ല ഉറക്കമാണ്. മുസ്ലിംകൾ കയറിക്കിടന്നു. ഉറക്കം തുടങ്ങി. പിന്നീട് അധിക ദിവസം അവർ മക്കയിൽ തങ്ങിയില്ല. വേഗം സ്ഥലംവിട്ടു.


 നബി ﷺ തങ്ങൾ സ്വഹാബികൾക്കു മക്ക വിട്ടുപോകാൻ അനുവാദം നൽകി. ചെറിയ സംഘങ്ങളായിട്ടോ ഒറ്റയ്ക്കോ യാത്ര ചെയ്യാൻ നിർദേശിച്ചു. ഖുറയ്ശികളുടെ കണ്ണിൽ പെടരുത്. എങ്ങനെയോ വാർത്ത പുറത്തായി. ഖുറയ്ശികൾ രോഷം കൊണ്ടു. ഹിജ്റ പോവുകയായിരുന്ന ചിലരെ അവർ പിടികൂടി. മരത്തിലും തൂണിലും ബന്ധിച്ചു ചാട്ടവാർ കൊണ്ടടിച്ചു പരുക്കേൽപിച്ചു...