അബൂബക്കർ സിദ്ദീഖ് (റ) പള്ളിയിലെ രംഗം കണ്ട് പകച്ചുനിന്നുപോയി.
ജനങ്ങളോട് ഉച്ചത്തിൽ സംസാരിക്കുന്ന ഉമർ(റ). ഭയാശങ്കകളോടെ നോക്കിനിൽക്കുന്ന ജനങ്ങൾ.
നേരെ ആഇശ(റ)യുടെ വീട്ടിലേക്കു നടന്നു. ജനാസയുടെ മുഖത്തുനിന്നു വസ്ത്രം മാറ്റി. ജനങ്ങൾ നോക്കിനിൽക്കെ മുഖത്തുനിന്നു തുണി നീക്കി. മുഖത്തേക്ക് ഉറ്റുനോക്കി. ചുണ്ടുകൾ വിതുമ്പി. കണ്ണുകൾ നിറഞ്ഞൊഴുകി. ദുഖപാരവശ്യത്തോടെ ആ കവിളുകളിൽ ചുംബിച്ചു...
“അങ്ങ് എത്ര പരിശുദ്ധൻ; ജീവിതത്തിലും മരണത്തിലും..."
നബിﷺതങ്ങളുടെ ശിരസ്സ് കയ്യിൽ താങ്ങി. കണ്ടിട്ടുമതി വരുന്നില്ല. എന്നിട്ടിപ്രകാരം പറഞ്ഞു: “അല്ലാഹു ﷻ വിധിച്ച മരണം. അങ്ങ് അത് ആസ്വദിച്ചു കഴിഞ്ഞു. ഇനി ഒരു മരണമില്ല...”
ശിരസ്സിൽനിന്നു കൈ മാറ്റി. മുഖത്തു തുണി ഇട്ടു. പള്ളിയിൽ ശബ്ദം മുഴങ്ങുന്നു. അബൂബക്കർ (റ) പള്ളിയിലേക്കു ചെന്നു. എന്നിട്ടു ശബ്ദമുയർത്തിപ്പറഞ്ഞു: “ഉമർ, ശാന്തനാകൂ... ശാന്തനായിരിക്കു ഉമർ. അബൂബക്കർ(റ)വിന്റെ ശബ്ദം ഉയർന്നു.
എല്ലാവരും ശാന്തരായി. അദ്ദേഹത്തിന്റെ മുഖത്തേക്കു നോക്കിനിന്നു.
“ജനങ്ങളേ, ആരെങ്കിലും മുഹമ്മദ് നബിﷺയെ ആരാധിച്ചിരുന്നുവോ, എങ്കിൽ അറിയുക! മുഹമ്മദ് നബി ﷺ മരണപ്പെട്ടിരിക്കുന്നു.
ആരെങ്കിലും അല്ലാഹു ﷻ വിനെ ആരാധിച്ചിരുന്നുവെങ്കിൽ, അറിയുക! അല്ലാഹു ﷻ മരണമില്ലാത്തവനും എന്നെന്നും ജീവിച്ചിരിക്കുന്നവനും ആകുന്നു..."
ഇത്രയും പറഞ്ഞ ശേഷം ഒരു ഖുർആൻ വചനം ഉദ്ധരിച്ചു: “മുഹമ്മദ് ഒരു പ്രവാചകൻ മാത്രം. മുമ്പു പ്രവാചകന്മാർ കടന്നുപോയിട്ടുണ്ട്. പ്രവാചകൻ മരണപ്പെടുകയോ വധിക്കപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്തിരിഞ്ഞോടുകയോ? പിന്തിരിഞ്ഞാൽ അവൻ അല്ലാഹുﷻവിനു ഒരു നഷ്ടവും വരുത്തുന്നില്ല. നന്ദി കാണിക്കുന്നവർക്ക് അല്ലാഹു ﷻ പ്രതിഫലം നൽകും.”
ഈ ആശയം വരുന്ന വിശുദ്ധ ഖുർആൻ വാക്യം കേട്ടതോടെ എല്ലാവരും സ്തംഭിച്ചുനിന്നുപോയി. പഠിച്ചുവച്ച വചനമാണ്. തക്ക സമയത്ത് ഓർമവന്നില്ല. കേട്ടപ്പോൾ ആദ്യം കേൾക്കുന്നതുപോലെ തോന്നി.
ഉമർ (റ) വിതുമ്പിക്കരയുന്നു.
നബിﷺതങ്ങൾ വഫാതായിരിക്കുന്നു. ആ സത്യം ഉമർ (റ) മെല്ലെ ഉൾക്കൊള്ളുന്നു. അതോടെ ശക്തി ചോർന്നുപോകുന്നു. തളർന്നിരുന്നുപോയി...
മദീനാ പട്ടണം ദുഃഖസാഗരമായി മാറി...