ഹുനൈൻ യുദ്ധത്തിന്റെ ആദ്യഘട്ടത്തിലെ പരാജയത്തിനു പല കാരണങ്ങളുമുണ്ടായിരുന്നു. തങ്ങളുടെ ശക്തിയെക്കുറിച്ചുള്ള അമിതമായ ശുഭാപ്തി വിശ്വാസമായിരുന്നു അവയിൽ പ്രധാനം.
പന്ത്രണ്ടായിരം പേരുണ്ടായിട്ടും അവർക്കു പരിഭ്രാന്തരായി ഓടേണ്ടതായിവന്നു. മുസ്ലിംകൾ വിരണ്ടോടുന്നതു കണ്ടപ്പോൾ
അബൂസുഫ്യാൻ പരിഹാസപൂർവം ഇങ്ങനെ പറഞ്ഞു: “ഇവർ തോറ്റോടുകയാണ്. ഇതു കടലിൽ ചെന്നേ അവസാനിക്കൂ..!”
ശയ്ബ ബ്നു ഉസ്മാൻ പറഞ്ഞത് ഇപ്രകാരമായിരുന്നു: “ഇന്നു ഞാൻ മുഹമ്മദിനോടു (ﷺ) പകരം വീട്ടും.”
അബൂസുഫ്യാനെപ്പോലെയുള്ള പലരും സൈന്യത്തിലുണ്ടായിരുന്നു. മക്കാവിജയത്തെത്തുടർന്ന് ഇസ്ലാമിൽ വന്ന പലർക്കും വിശ്വാസദാർഢ്യം വന്നിരുന്നില്ല. യുദ്ധക്കളം വിട്ടോടിയവരിൽ ഏറെ പേരും അത്തരക്കാരായിരുന്നു.
പരാജയ ഭീതിയോടെയുള്ള ഈ ഓട്ടത്തെപ്പറ്റി വിശുദ്ധ ഖുർആൻ ഇങ്ങനെ പറയുന്നു: “അല്ലാഹു ﷻ പലയിടങ്ങളിലും നിങ്ങളെ സഹായിച്ചിട്ടുണ്ട്. ഹുനൈൻ ദിവസത്തിലും നിങ്ങളെ സഹായിച്ചു. നിങ്ങളുടെ സൈനികരുടെ ആധിക്യത്തിൽ നിങ്ങൾ മതിമറന്ന സന്ദർഭം. അതു നിങ്ങൾക്ക് ഒരു ഗുണവും ചെയ്തില്ല. വിശാലമായ ഭൂമി നിങ്ങൾക്ക് ഇടുങ്ങിയതായി തോന്നി, എന്നിട്ടു നിങ്ങൾ പിന്തിരിഞ്ഞോടി. പിന്നീട് അല്ലാഹു ﷻ തന്റെ ദൂതനും സത്യവിശ്വാസികൾക്കും ആശ്വാസമേകി, നിങ്ങൾക്കു കാണാനാവാത്ത സൈന്യത്തെ ഇറക്കി സത്യനിഷേധികളെ അവൻ ശിക്ഷിച്ചു. അങ്ങനയത്രേ സത്യനിഷേധികൾക്കുള്ള ശിക്ഷ...”
ഈ വിശുദ്ധ ഖുർആൻ വചനങ്ങൾ സത്യവിശ്വാസികൾക്കു വിലപ്പെട്ട പാഠങ്ങൾ നൽകുന്നു. ആൾബലം ഗുണം ചെയ്യില്ല. വിശ്വാസദാർഢ്യമാണു ബലം, വിശ്വാസത്തിനു ബലം വരുമ്പോൾ അല്ലാഹുﷻവിന്റെ സഹായം വരും. അല്ലാഹുﷻവിന്റെ സഹായം വന്നാൽ പിന്നെ ശത്രുക്കൾക്കു പാദമുറക്കില്ല.
ഈ പാഠങ്ങൾ രണ്ടും ഹുനയിൽ നിന്നു പഠിക്കാം. മാലിക് ബ്നു ഔഫിന്റെ നേതൃത്വത്തിൽ വലിയൊരു സംഘം ത്വാഇഫിലേക്കു നീങ്ങിയിരുന്നു. അതു കാരണം ഉടനെ ത്വാഇഫിലേക്കു നീങ്ങാൻ പ്രവാചകൻ ﷺ കൽപിച്ചു.
ത്വാഇഫുകാർ ധനികരായിരുന്നു. ശക്തമായ കോട്ടകളാൽ വലയം ചെയ്യപ്പെട്ട പട്ടണമായിരുന്നു ത്വാഇഫ്. വളരെക്കാലത്തേക്കുള്ള ഭക്ഷ്യവസ്തുക്കൾ കോട്ടകളിൽ ഉണ്ടായിരുന്നു.
മുസ്ലിം സൈന്യം ത്വാഇഫിലെത്തി. കോട്ടയ്ക്കു മുകളിൽ നിന്നു സഖീഫ് ഗോത്രക്കാർ അമ്പുകൾ എയ്തുവിടാൻ തുടങ്ങി.
പതിനെട്ടു മുസ്ലിം യോദ്ധാക്കൾ അമ്പേറ്റു ശഹീദായി. മുസ്ലിംകൾ സുരക്ഷിത സ്ഥാനത്തേക്കു പിൻവാങ്ങി.
കോട്ടയ്ക്കു മുകളിൽ നിന്ന് അമ്പെത്താത്ത അകലത്തിൽ
എത്തി. അവിടെ രണ്ടു തമ്പുകൾ സ്ഥാപിച്ചു. ഈ തമ്പുകൾക്കിടയിൽ വച്ചാണു നബി ﷺ നിസ്കാരം നിർവഹിച്ചത്.
പിന്നീട് ഇതേ സ്ഥാനത്തു മസ്ജിദുത്വാഇഫ് നിർമിക്കപ്പെട്ടു...
ഈ യാത്രയിൽ ഉമ്മുസലമ(റ), സൈനബ്(റ) എന്നീ പത്നിമാർ പ്രവാചകരോ(ﷺ)ടൊപ്പമുണ്ടായിരുന്നു.
ത്വാഇഫുകാരുടെ കോട്ട മുസ്ലിം സൈന്യം ഉപരോധിച്ചു. അതുകൊണ്ടു ഫലമുണ്ടായില്ല. കോട്ട പൊളിക്കാനുള്ള ശ്രമവും വിജയിച്ചില്ല. തനിക്കു കീഴടങ്ങുന്നവർക്കു മോചനമുണ്ടെന്നു നബിﷺതങ്ങൾ പ്രഖ്യാപിച്ചു. ഇരുപതോളമാളുകൾ മാത്രമാണ് ഈ വ്യവസ്ഥ അനുസരിച്ചു കീഴടങ്ങിയത്.
ഉപരോധം കൊണ്ടു ഫലമില്ല. ദീർഘകാലം അവർക്കു കോട്ടയിൽ കഴിയാൻ പറ്റും. അത്രക്കു ഭക്ഷ്യവസ്തുക്കളുണ്ട്. യുദ്ധം നിരോധിക്കപ്പെട്ട മാസങ്ങൾ വരുന്നു.
ഇനിയും യുദ്ധം തുടർന്നാൽ മുസ്ലിംകളുടെ ക്ഷമ നശിക്കും. അങ്ങനെ പല കാര്യങ്ങൾ പരിഗണിച്ചു യുദ്ധം മാറ്റിവച്ചു.
ദുൽഖഅ്ദ മാസം ഒന്നിന് നബിﷺതങ്ങളും അനുയായികളും മക്കയിലേക്കു മടങ്ങി.
മക്കയിലേക്കുള്ള മാർഗമധ്യേ ജഅ്റാനയിൽ ഇറങ്ങി. യുദ്ധ മുതലുകൾ ഇവിടെവെച്ചു വിതരണം ചെയ്യപ്പെട്ടു. സമീപകാലത്ത് ഇസ്ലാമിലേക്കു വന്നവർക്കെല്ലാം വമ്പിച്ച തോതിൽ യുദ്ധ മുതലുകൾ ലഭിച്ചു. അവരുടെ മനസ്സിനെ ഇസ്ലാമിലേക്കു കൂടുതൽ അടുപ്പിക്കാൻ ഇതു കാരണമായി...