Wednesday - 22 April, 2026 4-Dhu al-Qadah-1447

വിശാല മുന്നണി (1)

   മദീനയിൽ കുറെ ജൂതഗോത്രങ്ങൾ താമസിക്കുന്നുണ്ട്. പ്രവാചകനുമായി (ﷺ) അവർ സന്ധിയിലാണ്. പക്ഷേ സന്ധിവ്യവസ്ഥകളൊന്നും അവർ പാലിക്കാറില്ല. വ്യവസ്ഥകൾ തെറ്റിക്കുന്നതിലാണ് അവർക്കു താൽപര്യം. ബനുന്നളീറിനെ ഓർക്കുന്നില്ലേ, അവരെപ്പോലെ.. 


 മുസ്ലിംകൾക്കെതിരെ ശത്രുക്കളെ സഹായിച്ചതിനും വ്യവസ്ഥകൾ തെറ്റിച്ചതിനും മറ്റുമാണു ജൂതന്മാരുമായി മുസ്ലിംകൾക്കു ഇടയേണ്ടതായി വന്നത്.


 ജൂതഗോത്രമായ ഖയ്നുഖാഇനെ മദീനയിൽ നിന്നു പുറത്താക്കാനുണ്ടായ സാഹചര്യം നേരത്തെ വിവരിച്ചിട്ടുണ്ടല്ലോ. നളീർ ഗോത്രത്തെയും മദീനയിൽ നിന്നു പുറത്താക്കി. ഇരു കൂട്ടരും ഇസ്ലാമിന്റെ ശത്രുക്കളാണ്. മുസ്ലിംകളെ എങ്ങനെ നശിപ്പിക്കാൻ കഴിയുമെന്നു നോക്കിനടക്കുകയാണവർ.


 മദീനയിൽ ബാക്കിയുള്ള ജൂതന്മാരുടെയും ചിന്ത അതുതന്നെയാണ്. ജൂതന്മാരല്ലാത്ത ചില ഗോത്രക്കാരും ഇസ്ലാം നശിച്ചുകാണാനാഗ്രഹിക്കുന്നു.


 എല്ലാവരുംകൂടി യോജിക്കുക. ഒരു ഐക്യമുന്നണി രൂപീകരിക്കുക. ഖുറയ്ശികളുടെ നേതൃത്വത്തിൽ അണിനിരക്കുക. സൈന്യം എത്ര വിപുലമായിരിക്കും. എല്ലാവരും ചേർന്ന് ഒറ്റയടിക്കു മുസ്ലിംകളെ എതിർക്കുക. ശക്തമായൊരു യുദ്ധം.

മുസ്ലിംകൾ അതോടെ നശിക്കും.

ഒരൊറ്റ ദിവസംകൊണ്ടു കാര്യം നടക്കും.


 ഗോത്രങ്ങളെയും ഖുറയ്ശികളെയും ഒന്നിപ്പിച്ചു നിറുത്താനുള്ള ശ്രമം നടത്തണം. അതിനു നല്ല ആസൂത്രണം ആവശ്യമാണ്.


 ഗത്ഫാൻ ഗോത്രത്തെയും ഹുദയ്ൽ ഗോത്രത്തെയും സഹകരിപ്പിക്കണം. ഇതിനൊക്കെ തീവ്രമായ അധ്വാനം വേണം. അതിനു മുന്നിട്ടിറങ്ങാൻ ബനുന്നളീർ ഗോത്രം സന്നദ്ധമായി.


 “മുഹമ്മദുമായി (ﷺ) ഏതെങ്കിലും രീതിയിൽ ശത്രുതയുള്ള മുഴുവൻ ജനങ്ങളെയും സഹകരിപ്പിക്കണം.” ബനുന്നളീറിന്റെ നേതാക്കൾ പ്രഖ്യാപിച്ചു...


ബനുന്നളീർ ഒരു നിവേദക സംഘത്തെ നിയോഗിച്ചു. അവർ മക്കയിലെത്തി. ഖുറയ്ശി നേതാക്കളെക്കണ്ടു ദീർഘമായ ചർച്ച നടത്തി.


 “പെട്ടെന്നു ഞങ്ങൾക്കൊരു തീരുമാനം പറയാൻ കഴിയില്ല. മദീനയിലെ ബനൂ ഖുറയ്ള ഗോത്രത്തിന്റെ നിലപാട് എന്താണെന്നറിയണം.” ഖുറയ്ശികൾ ജൂതസംഘത്തോടു പറഞ്ഞു.


 മദീനയിലെ പ്രബല ജൂതഗോത്രമാണു ബനൂഖുറയ്ള. അവർ മുസ്ലിംകളുമായി സഖ്യത്തിലാണ്. അവരുടെ കൂടി സഹകരണം വേണം. അക്കാര്യത്തിൽ ഖുറൈശികൾക്കു നിർബന്ധമുണ്ട്.


 “ബനു ഖുറയ്ള നമ്മെ സഹായിക്കും. സംശയം വേണ്ട.” ജൂതസംഘം ഉറപ്പു നൽകി. 


അപ്പോൾ ഖുറയ്ശികൾ ചോദിച്ചു: “ഏതു മതമാണ് ഉത്തമം. ഞങ്ങളുടെ മതമോ അതോ മുഹമ്മദിന്റെ (ﷺ) മതമോ..?”


 “നിങ്ങളുടെ മതമാണ് ഉത്തമം.


ഏകദൈവ വിശ്വാസികളെന്ന് അവകാശപ്പെടുന്ന ജൂതന്മാർ ബഹുദൈവാരാധനയുടെ മതമാണ് ഉത്തമം എന്നു പറഞ്ഞു.


“ഞങ്ങളുടെ മതമാണോ ഉത്തമം..?” - ഖുറയ്ശികൾ ചോദിച്ചു.


"എന്താ സംശയം, നിങ്ങളുടേതുതന്നെ.”


 ഖുറയ്ശികൾക്കു സന്തോഷമായി. അവർ ഗോത്രങ്ങളുടെ സഖ്യത്തെക്കുറിച്ചു വിശദമായി ചർച്ച നടത്തി. യുദ്ധത്തിനു തിയ്യതി നിശ്ചയിച്ചു.


 പതിനായിരം യോദ്ധാക്കളെ അണിനിരത്താൻ പരിപാടിയിട്ടു. എല്ലാം പറഞ്ഞ് ഉറപ്പിച്ചശേഷം ജൂതസംഘം യാത്രപറഞ്ഞിറങ്ങി. ഖുറയ്ശികൾ അവർക്കു ഹൃദ്യമായ യാത്രയയപ്പു നൽകി. വിജയാശംസകൾ നേർന്നു.