Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്വപ്നങ്ങളേ വിട (3)

   ഹാരിസ് പുറപ്പെട്ടിരിക്കുന്നു. മടങ്ങിവരട്ടെ. അതിനെത്ര നാൾ കാത്തിരിക്കണം. പോയിവരാൻ ദിവസങ്ങൾ പിടിക്കും. അബ്ദുൽ മുത്വലിബ് ചിന്തയിൽ മുഴുകി. വെറുതെ പിതാവിനെക്കുറിച്ചോർത്തു...


 മക്കയുടെ പ്രിയങ്കരനായ നേതാവായിരുന്നു ഹാശിം. ആളുകൾ പിതാവിനെക്കുറിച്ച് ഇന്നും അഭിമാനപൂർവം സംസാരിക്കുന്നു. തനിക്കു പിതാവിനെ കണ്ട ഓർമയില്ല. ഉമ്മ വിവരിച്ചുതന്ന ഓർമയേയുള്ളൂ...


 ഇതുപോലെ ഒരു യാത്രയിൽ ബാപ്പക്കു രോഗം വന്നു. മരുഭൂമിയിൽ മരണം തേടിയെത്തുന്നു. ഉമ്മ കാത്തിരുന്നു. കരഞ്ഞു കരഞ്ഞു കണ്ണീരുവറ്റി. ബാപ്പ വന്നില്ല. ഒടുവിൽ ആ വാർത്തയെത്തി. ബാപ്പ ഇനിയൊരിക്കലും വരില്ല. മരിച്ചവർ മടങ്ങിവരാറില്ലല്ലോ...


 ഉമ്മയെപ്പോലെ ഇവിടെ ഇതാ ഒരു പെൺകുട്ടി കാത്തിരിക്കുന്നു. കരഞ്ഞു കരഞ്ഞു കാത്തിരിക്കുന്നു.

എന്റെ ഉമ്മയുടെ അനുഭവമാണോ ഈ കുട്ടിക്കും. എന്റെ റബ്ബ..!

പൊന്നുമോനേ നീ മടങ്ങിവരില്ലേ..?

ഈ പെൺകുട്ടിയുടെ കണ്ണീർ എങ്ങനെ അടങ്ങും..? വൃദ്ധൻ ദുഃഖംകൊണ്ടു പുകയുകയാണ്...


 എന്തു വാർത്തയുമായിട്ടായിരിക്കും തന്റെ മകൻ മടങ്ങിയെത്തുക..? നരച്ച താടിയിൽ കണ്ണീരിന്റെ നനവുണങ്ങിയില്ല.


 ദിവസങ്ങൾ കടന്നുപോയി. ഹാരിസ് യസ് രിബിലെത്തി. ബനുന്നജ്ജാർ കുടുംബത്തിന്റെ താമസസ്ഥലത്തെത്തി. അവിടെ ദുഃഖം തളംകെട്ടി നിൽക്കുന്നു...


 ആരും ഒന്നും ഉരിയാടുന്നില്ല. എല്ലാ മുഖങ്ങളും മ്ലാനമായിരിക്കുന്നു. ഹാരിസ് വല്ലാതെ വിഷമിച്ചു. "എവിടെ എന്റെ അനുജൻ? എവിടെ അബ്ദുല്ല?" ഹാരിസിന്റെ വെപ്രാളം നിറഞ്ഞ ചോദ്യം.


"അതാ.. അവിടെ," ആരോ ഒരാൾ ചൂണ്ടിക്കാണിച്ചുകൊടുത്തു.


ഒരു പുതിയ ഖബ്ർ - ഹാരിസ് ഖബറിന്നരികിലേക്കു നടന്നു. അടക്കാനാവാത്ത ദുഃഖം. കണ്ണുനീർത്തുള്ളികൾ ഖബറിനു മുകളിൽ വീണു ചിതറി. എന്റെ പൊന്നുമോനേ... ഹാരിസ് നിയന്ത്രണംവിട്ടു നിലവിളിച്ചുപോയി. ബന്ധുക്കൾ ഓടിയെത്തി. ഹാരിസിനെ അകത്തേക്കു കൊണ്ടുപോയി ആശ്വസിപ്പിച്ചു.


“കഴിയുന്നതൊക്കെ ഞങ്ങൾ ചെയ്തു. മരുന്നുകൾ നൽകി. നന്നായി പരിചരിച്ചു. ഒരു ഫലവുമുണ്ടായില്ല.” - ബന്ധുക്കൾ സംഭവങ്ങൾ വിവരിച്ചു.


“ശയ്ബ ഇതെങ്ങനെ സഹിക്കും?”

-അവർക്കിന്നും അബ്ദുൽ മുത്വലിബ് ശയ്ബയാണ്.


വൃദ്ധന്മാർ അബ്ദുല്ലയുടെ ഖബർ കണ്ടു നെടുവീർപ്പിട്ടു കൊണ്ടു പറഞ്ഞു. “സൽമയുടെ പേരക്കുട്ടീ...”


 ഹാരിസ് ശക്തി വീണ്ടെടുത്തു. പതറിപ്പോകരുത്. ഇനിയും

ഒരു യാത്രയുണ്ട്. ക്ഷീണം ഒന്നടങ്ങിയാൽ മടക്കയാത്ര. മക്കയിലേക്കുള്ള മടക്കയാത്ര.


“ബാപ്പ കാത്തിരിക്കുകയാണ്. ആമിനയും. ഞാൻ വൈകുന്നില്ല.”

ഹാരിസ് ബന്ധുക്കളോടു യാത്ര ചോദിച്ചു.


 അവസാനമായി ഖബറിനരികിൽ വന്നുനിന്നു. “കൊച്ചനുജാ... ഞാൻ പോവുകയാണ്. നമ്മുടെ വൃദ്ധപിതാവ് ഉൽക്കണ്ഠയോടെ കാത്തിരിക്കുന്നു. പിന്നെ നിന്റെ പ്രിയപ്പെട്ട ആമിനയും. ഞാനവരോട് എന്തു പറയും..?”


 ഹാരിസ് മക്കയിലേക്കു മടങ്ങി. യസ് രിബുകാർ ആ പോക്കുനോക്കിനിന്നു. എങ്ങനെയാണു ബാപ്പയെ നേരിടുക. ആമിനയെന്ന പെൺകുട്ടിയോട് എങ്ങനെയാണ് ഇക്കാര്യം പറയുക. വീണ്ടും പതറിപ്പോകുന്നു. ഒട്ടകം മുമ്പോട്ടു നീങ്ങി...