Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്വപ്നങ്ങളേ വിട (2)

   ഖാഫിലക്കാരുടെ ആഗമനം അറിയിക്കാൻ വേണ്ടി ചിലർ നേരത്തെയെത്തും. മക്കക്കാർ നോക്കിനോക്കി നിൽക്കെ അവർ

അടുത്തെത്തി. ഖാഫിലയിൽ പോയവർ തന്നെ...


 ഖാഫിലയുടെ ആഗമനം സന്തോഷപൂർവം വിളിച്ചുപറയുകയാണു പതിവ്. ഇവർ എന്തേ ഒന്നും മിണ്ടാത്തത്. അവരുടെ

മൗനം ആശങ്ക പടർത്തി. “ഖാഫില വരുന്നുണ്ട്. സ്വീകരിക്കാൻ ഒരുങ്ങുക.” അടങ്ങിയ ശബ്ദത്തിൽ ഒരു പ്രഖ്യാപനം. 


 അവർ നേരെ അബ്ദുൽ മുത്വലിബിന്റെ വീട്ടിലേക്കു ചെന്നു. ആളുകളും പിന്നാലെക്കൂടി. ആഗതരെ കണ്ടപ്പോൾ അബ്ദുൽ മുത്വലിബിന് ആശ്വാസം. ഖാഫില ഇങ്ങത്തിയല്ലോ. പക്ഷേ, അവരുടെ മൗനം, മുഖത്തെ ദുഃഖഭാവം. വൃദ്ധന്റെ മുഖത്തു വെപ്രാളം, ഉൽകണ്ഠ.


ആഗതർ ദുഃഖത്തോടെ ആ വാർത്ത അറിയിക്കുന്നു: “മക്കയുടെ മഹാനായ നേതാവേ... അങ്ങയുടെ മകൻ അബ്ദുല്ലയ്ക്ക് സുഖമില്ല. യസ് രിബിൽ വിശ്രമിക്കുകയാണ്.”


“അവനെ ഒട്ടകക്കട്ടിലിൽ കിടത്തി കൊണ്ടുവരാത്തതെന്ത്..?” -  വൃദ്ധൻ രോഷത്തോടെ ചോദിച്ചു.


“അങ്ങനെ കൊണ്ടുവരാൻ പറ്റുന്ന അവസ്ഥയിലല്ല. രോഗം വളരെ കൂടുതലാണ്. യാത്ര ചെയ്യാൻ പറ്റില്ല.”


“എന്റെ റബ്ബേ... വേദനിക്കുന്ന പിതൃഹൃദയത്തിന്റെ രോദനം.


ബനുന്നജ്ജാർ കുടുംബക്കാരുടെ വീട്ടിലാണു വിശ്രമിക്കുന്നത്. രോഗം ആശങ്കാജനകം.


ബനുന്നജ്ജാർ കുടുംബം. വൃദ്ധനായ അബ്ദുൽ മുത്വലിബ് നിമിഷനേരത്തേക്കു കുട്ടിക്കാലം ഓർത്തുപോയി. ബനുന്നജ്ജാർ

കുടുംബത്തിന്റെ മുറ്റത്ത് ഓടിച്ചാടി നടന്നിരുന്ന കുട്ടിക്കാലം. അന്നു തന്റെ പേരു ശയ്ബ എന്നായിരുന്നു.


ശയ്ബയെന്ന കുട്ടി. ഒരു വികൃതിക്കുട്ടൻ. മാതാവു സൽമ. തന്നെ പ്രസവിച്ചതവിടെയാണ്. വളർന്നതവിടെയാണ്. പിന്നെ മക്കത്തു വന്നു. ഇവിടെ അബ്ദുൽ മുത്വലിബായി.


ആ വീട്ടിൽ, ബനുന്നജ്ജാർ കുടുംബത്തിൽ തന്റെ പ്രിയ പുത്രൻ രോഗിയായി വിശ്രമിക്കുന്നു. ഖൽബു നീറിപ്പുകയുകയാണ്.


“പറയൂ, എന്താണന്റെ മകനു പറ്റിയത്?”


“അങ്ങോട്ടുള്ള യാത്രയിൽ ഒരു കുഴപ്പവുമില്ലായിരുന്നു. ശാമിൽവെച്ചും വളരെ സന്തോഷവാനായിരുന്നു. മടക്കയാത്രയിലാണു രോഗം തുടങ്ങിയത്. യസ് രിബു വരെ ഒരു വിധത്തിൽ എത്തി. അവിടെ വിശ്രമിച്ചു ക്ഷീണം തീർത്തിട്ടു പോരാമെന്നു കരുതി. മരുന്നുകൾ നൽകി. നല്ല പരിചരണം കിട്ടി. രോഗം കുറഞ്ഞില്ല. കൂടെ കൊണ്ടുവരാൻ പറ്റില്ലെന്നു ബോധ്യമായപ്പോൾ ഞങ്ങളിങ്ങു പോന്നു.”


“എന്റെ പൊന്നുമോനേ.. ഈ ബാപ്പാക്കു നിന്നെ കാണണം.” വൃദ്ധനയനങ്ങൾ നിറഞ്ഞൊഴുകി. ആർക്കും അതു കണ്ടു സഹിക്കാനാവുന്നില്ല.


“മോനേ... ഹാരിസ്” - ബാപ്പ മൂത്ത മകനെ വിളിച്ചു.


ഹാരിസ് ഓടിയെത്തി. “നീ തന്നെ പോകണം. യസ് രിബിൽ പോയി അബ്ദുല്ലയെ കൊണ്ടുവരണം. രോഗം കുറവില്ലെങ്കിൽ ഒട്ടകക്കട്ടിലിൽ കിടത്തി കൊണ്ടുവരണം.”


“പോകാം... ബാപ്പാ...”


“വൈകരുത്, ഉടനെ പുറപ്പെടണം. കൂട്ടിന് ആളെ കൂട്ടിക്കോളൂ.”


ആമിന തരിച്ചിരിക്കുകയാണ്. എന്താണു കേട്ടത്? തന്റെ പ്രിയപ്പെട്ട ഭർത്താവിനു സുഖമില്ലെന്നോ? രോഗമാണെന്നോ? യാത്ര ചെയ്യാൻ പറ്റാത്തവിധം അവശനിലയിലാ

ണെന്നോ..!


 അവശനായ ഭർത്താവിന് ഒരുതുള്ളി വെള്ളം നൽകാൻ പോലും കഴിയാതെ പോയല്ലോ. ഖൽബു പൊട്ടിപ്പൊളിയുകയാണോ..? എന്തൊരു വേദന. ഈ ദുഃഖം സഹിക്കാനാവുന്നില്ലല്ലോ...


 കാത്തുകാത്തിരിക്കുകയായിരുന്നു. ഒരു നോക്കു കാണാൻ. യാത്രാവിവരണം കേൾക്കാൻ. ശാമിൽ നിന്നു തനിക്കു വേണ്ടി

വാങ്ങിക്കൊണ്ടുവന്ന സമ്മാനങ്ങൾ കൈനീട്ടി വാങ്ങാൻ. പിന്നെ... തന്റെ വിശേഷങ്ങൾ പറയാൻ...


 താൻ സ്വപ്നം കാണുന്നു. സുന്ദര സ്വപ്നങ്ങൾ. ആനന്ദം പകരുന്ന അനുഭവങ്ങൾ. തന്റെ വയറ്റിൽ ഒരു കുഞ്ഞു വളരുന്നു. സാധാരണ കുഞ്ഞല്ല എന്നാരോ പറയുംപോലെ തോന്നുന്നു. മാലാഖമാർ വരുന്നതുപോലെ ഒരു തോന്നൽ.

വല്ലാത്തൊരനുഭൂതി...


 എല്ലാം പറയണമായിരുന്നു. പറയാനുള്ളതു പറയാൻ കഴിയില്ലേ? കേൾക്കാൻ കൊതിച്ചതൊന്നും കേൾക്കാനാവില്ലേ..?