മരിക്കുമ്പോൾ അബ്ദുല്ലക്കു കഷ്ടിച്ച് ഇരുപതു വയസ്സേയുള്ളൂ. ആമിന അതിനെക്കാൾ പ്രായം കുറവുള്ള പെൺകുട്ടി...
താൻ ഗർഭിണിയാണെന്ന തോന്നൽതന്നെയില്ല. സാധാരണ
ഗർഭിണികൾ അനുഭവിക്കുന്ന പ്രയാസങ്ങളൊന്നും തോന്നുന്നില്ല. ഉറങ്ങുമ്പോഴാവട്ടെ, ആനന്ദം നൽകുന്ന സ്വപ്നങ്ങൾ. ആരോ തന്നോടു സംസാരിക്കുന്നതുപോലെ ഒരു തോന്നൽ. തോന്നലല്ല; ശരിക്കും സംസാരിക്കുന്നു..!
നീ ഗർഭം ചുമന്നത് ഈ സമുദായത്തിന്റെ നായകനെയാകുന്നു. അശരീരിപോലൊരു ശബ്ദം. കേട്ടപ്പോൾ ശരീരം കോരിത്തരിച്ചുപോയി. അതിമഹനീയമായ എന്തോ സംഭവിക്കാൻ പോകുന്നു.
“നിന്റെ കുഞ്ഞു പിറന്നുകഴിഞ്ഞാൽ അസൂയാലുക്കളിൽ നിന്നു രക്ഷകിട്ടാൻ വേണ്ടി അല്ലാഹുﷻവിന്റെ കാവൽ തേടിക്കൊണ്ടിരിക്കണം.
നിന്റെ കുഞ്ഞിനു മുഹമ്മദ് എന്നു പേരിടണം.” അനുഭൂതികൾ നിറഞ്ഞ ദിനരാത്രങ്ങൾ...
ഒരിക്കൽ തന്നിൽനിന്നും ഒരു പ്രകാശം പുറപ്പെട്ടു. ശക്തമായ പ്രകാശം. ആ പ്രകാശത്തിൽ ബുസ്റായിലെ കൊട്ടാരങ്ങൾ തനിക്കു കാണാൻ കഴിഞ്ഞു. ഈ സംഭവങ്ങളെല്ലാം നടക്കുന്നത് ആനക്കലഹം ഒന്നാം വർഷത്തിലായിരുന്നു.
ആനക്കലഹം, ആമുൽ ഫീൽ, ഗജ വർഷം എന്നൊക്കെപ്പറഞ്ഞാൽ
എന്താണ്..? അതുകൂടി മനസ്സിലാക്കിയിട്ടു കഥ തുടരാം.
ആനക്കലഹത്തെക്കുറിച്ചു പറയുംമുമ്പേ അബ്റഹത്തിനെപ്പറ്റി പറയണം. അബ്റഹത്തിനെക്കുറിച്ചു പറയുമ്പോൾ യമൻ എന്ന രാജ്യത്തെക്കുറിച്ചും പറയണം, എല്ലാംകൂടി ചുരുക്കിപ്പറയാം...
യമൻ വളരെ മുമ്പുതന്നെ ലോകപ്രസിദ്ധമായ നാടാണ്. അവിടെ പല രാജവംശങ്ങളും ഭരിച്ചിട്ടുണ്ട്. ചിലപ്പോൾ വിദേശികളും ഭരിച്ച ചരിത്രമുണ്ട്.
കുറേകാലം നജ്ജാശി രാജാവിന്റെ കീഴിലായിരുന്നു. രാജാവ് യമൻ രാജ്യം ഭരിക്കാൻവേണ്ടി ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു. അയാളുടെ പേര് അർയാത്ത് എന്നായിരുന്നു. അർയാത്തിന്റെ
കീഴിലുള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു അബ്റഹത്ത്.
ഇരുവരും ക്രിസ്ത്യാനികൾ തന്നെ. പക്ഷേ, സ്വഭാവത്തിൽ വളരെ വ്യത്യാസം. അർയാത്ത് നല്ലവനായിരുന്നു. അബ്റഹത്ത് അഹങ്കാരിയും ദുഷ്ടനും ആയിരുന്നു.
എല്ലാ അധികാരവും തനിക്കുവേണമെന്ന ദുരാഗ്രഹിയായിരുന്നു അബ്റഹത്ത്. യമൻ രാജ്യത്തെ സ്നേഹിച്ച അർയാത്തിനെ അബ്റഹത്ത് കൊന്നുകളഞ്ഞു.
അർയാത്തിനെ വധിച്ചശേഷം അബ്റഹത്ത് ഭരണം ഏറ്റെടുത്തു. അവൻ മക്കയിലെ കഅ്ബയെക്കുറിച്ചറിഞ്ഞു. ഹജ്ജ്
കാലത്തു ധാരാളമാളുകൾ മക്കയിൽ വരുന്നു. കഅ്ബാലയം സന്ദർശിക്കുന്നു.
അബ്റഹത്തിന് അസൂയ വന്നു. അതുപോലൊരു ദേവാലയം പണിയണം, ജനങ്ങളോട് അവിടെ വന്ന് ആരാധിക്കാൻ കൽപിക്കണം. ആരും മക്കയിൽ പോകരുത്. മക്കയുടെ പ്രസിദ്ധി തന്റെ പട്ടണത്തിനു കിട്ടണം.
അബ്റഹത്ത് കലാകാരന്മാരെ വരുത്തി. ആശാരിമാരെയും കെട്ടിടനിർമാണ വിദഗ്ധരെയും വരുത്തി. ശിൽപികളെ വരുത്തി. വലിയൊരു ദേവാലയത്തിന്റെ പണി തുടങ്ങി. ശിൽപസൗന്ദര്യം വഴിഞ്ഞൊഴുകുന്ന ദേവാലയം ഉയർന്നു വന്നു...
ഈ വർഷം ഹജ്ജുകാലത്ത് എല്ലാവരും ഇവിടെ വരണം. ആരും മക്കയിലേക്കു പോകരുത്. നാടുമുഴുവൻ പ്രചാരണം നടത്തി. അബ്റഹത്ത് കാത്തിരുന്നു.
അക്കൊല്ലത്തെ ഹജ്ജുകാലം വന്നു. എല്ലാവരും മക്കയിലേക്കുതന്നെ പോയി. അബ്റഹത്ത് അപമാനിതനായി അയാളുടെ കൽപന ആരും വകവച്ചില്ല. കൂരനായ അബ്റഹത്ത് പ്രതികാര ചിന്തയിൽ വെന്തുരുകി.
തകർക്കണം. കഅ്ബ തകർക്കണം. എന്നാലേ തന്റെ ദേവാലയത്തിലേക്ക് ആളുകൾ വരികയുള്ളൂ. വമ്പിച്ചൊരു സൈന്യത്തെ തയ്യാറാക്കി. മുമ്പിൽ ആനപ്പട. ധാരാളം ആനകൾ മക്കത്തേക്കു നീങ്ങി. വഴിനീളെ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടുള്ള യാത്ര. ധിക്കാരിയുടെ പട മക്കയുടെ അതിർത്തിയിലെത്തി. മക്കാനിവാസികൾ ഭയവിഹ്വലരായി..!!
അബ്റഹത്തിന്റെ വലിയ സൈന്യത്തെ നേരിടാനുള്ള കഴിവ് അബ്ദുൽ മുത്വലിബിനുണ്ടായിരുന്നില്ല. മക്കയുടെ നേതാവായ അബ്ദുൽ മുത്വലിബ് പറഞ്ഞു:
“ഇത് അല്ലാഹുﷻവിന്റെ ഭവനമാണ്. ഇതിനെ അവൻ സംരക്ഷിക്കും. ഒരാൾക്കും ഇതു തകർക്കാനാവില്ല.”
അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമിയിൽ ആദ്യമായി നിർമിക്കപ്പെട്ട ദേവാലയം. ഇതു തകർക്കാനാവില്ല...
ആനപ്പട നീങ്ങി, കഅ്ബാലയത്തിനു നേരെ. പെട്ടെന്ന് ആകാശത്ത് ഒരുതരം പക്ഷികൾ പ്രത്യക്ഷപ്പെട്ടു. അവയുടെ ചുണ്ടിൽ ചെറിയ കല്ലുകൾ. ആ കല്ലുകൾ താഴേക്കിട്ടു. ആനകളും പട്ടാളക്കാരും മറിഞ്ഞുവീഴാൻ തുടങ്ങി. കല്ലുകൾ കൊണ്ടവരൊന്നും രക്ഷപ്പെട്ടില്ല. അബ്റഹത്തിന്റെ സൈന്യം ചിതറിയോടി. അബ്റഹത്ത് ജീവനും കൊണ്ടാടുകയായിരുന്നു...
ഈ സംഭവത്തെ ആനക്കലഹം എന്നു വിളിക്കുന്നു. ഈ സംഭവം നടന്ന വർഷത്തെ “ആമുൽ ഫീൽ എന്നും അറബികൾ വിളിക്കുന്നു...
ആമുൽഫീൽ എന്ന പദത്തിന്റെ അർത്ഥം ഗജവർഷം എന്നാകുന്നു...