Wednesday - 22 April, 2026 4-Dhu al-Qadah-1447

കത്തിലെ രഹസ്യം (2)

   കൽപിക്കാത്ത കാര്യം ചെയ്തതുപോയതിൽ സംഘത്തിനു വലിയ സങ്കടം തോന്നി. പ്രവാചകൻ ﷺ കൽപിച്ചതിനപ്പുറം ചെയ്തു പോയല്ലോ... 


 മക്കയിലെ കൊടുംക്രൂരതകളുടെ പഴയ ഓർമ മനസ്സിൽ തെളിഞ്ഞുവന്നതാണ് ഇതിനൊക്കെ കാരണം.


 അല്ലാഹുﷻവിന്റെ തീരുമാനംവരെ നബി ﷺ ഇക്കാര്യത്തിൽ ഒന്നും ചെയ്തില്ല. വഹ് യ് വന്നു. അനുചരന്മാർക്കു മാപ്പു ലഭിച്ചു. ബന്ദികളുടെ കാര്യത്തിൽ തീരുമാനമുണ്ടായി...


 “ഇവരെ ഉടനെ വിട്ടയയ്ക്കുക.” ബന്ദികളാക്കിയ രണ്ടുപേരെയും വിട്ടയയ്ക്കാൻ കൽപിച്ചു.


 നേരത്തെ ഒരുപാടു ദ്രോഹം ചെയ്തവർ ഇപ്പോഴും ദ്രോഹിക്കുന്നു. മക്കയിൽ തിരിച്ചെത്തിയാൽ ഇനിയും അതു തുടരും. എന്നിട്ടും ശത്രുക്കളെ തടഞ്ഞുവച്ചില്ല. അവരെ മോചിപ്പിച്ചു. അക്രമം ഒരളവോളവും അനുവദനീയമല്ല.


 ഈ സംഭവം മക്കയിൽ വലിയ ഒച്ചപ്പാടുണ്ടാക്കി. തങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരാളെ മുസ്ലിംകൾ വധിക്കുകയോ..? ഖുറയ്ശികൾക്കത് ഓർക്കാൻ കൂടി വയ്യ...


 ഒരു യുദ്ധം അനിവാര്യമാണ്. മദീനയെ ആക്രമിക്കുക. ജൂതന്മാരും മുനാഫിഖുകളും സഹായിക്കും. ഇസ്ലാമിനെ തൂത്തെറിയുകതന്നെ, ഖുറയ്ശികൾ ഉറച്ചു... 


 ശാമിലേക്കു പോയ അബൂസുഫ്യാനും സംഘവും തിരിച്ചുവരാൻ സമയമായി. കച്ചവട സംഘത്തെ വഴിയിൽ തടയണം. അതിനൊരു സംഘം പുറപ്പെടണം.


 ഉശയ്റയിൽ വച്ചു അവരെ തടയാൻ കഴിഞ്ഞില്ല. ഇത്തവണ തടയണം. ശാമിൽനിന്ന് അവർ പുറപ്പെട്ടതായി വാർത്ത കിട്ടി. അബുസുഫ്യാന്റെ മനസ്സിൽ ചില സംശയങ്ങൾ കടന്നു കൂടി.


 മുസ്ലിംകൾ വഴിക്കുവച്ചു തടയും. നാൽപതു യോദ്ധാക്കൾ തന്റെ കൂടെയുണ്ട്. അവരെക്കൊണ്ടു മുസ്ലിംകളെ തോൽപിക്കാനാവില്ല. മക്കയിൽനിന്നു സഹായ സേന ഉടനെ എത്തിച്ചേരണം... 


 കച്ചവടസംഘം യാത്ര മറ്റൊരു വഴിക്കു തിരിച്ചുവിടുകയും വേണം. മക്കയിലേക്ക് ഒരു ദൂതനെ വിടാം.

ളംളം ബ്നുൽ ഗിഫാരി. മക്കയിലേക്കയയ്ക്കാൻ തിരഞ്ഞെടുത്ത ദൂതൻ. ആൾ വലിയ തന്ത്രശാലിയാണ്. ഖുറയ്ശികളെ ഇളക്കിവിടാനുള്ള തന്ത്രമൊക്കെ കൈവശമുണ്ട്. നല്ല പ്രതിഫലം നൽകി ളംളമിനെ മക്കയിലേക്കയച്ചു... 


 ളംളം വളരെ വേഗം യാത്ര ചെയ്തു. മക്കയുടെ അതിർത്തി കടന്നതോടെ അയാൾ തന്റെ ഉടുപ്പിന്റെ മുൻഭാഗവും പിൻഭാഗവും പിച്ചിച്ചീന്തി. ഒട്ടകത്തിന്റെ മൂക്കും ചെവിയും മുറിച്ചു. രക്തം ഒഴുകിക്കൊണ്ടിരുന്നു. അയാൾ ഒരുതരം അട്ടഹാസം പുറപ്പെടുവിച്ചു... 


 മക്കക്കാർ അട്ടഹാസം കേട്ട് ഓടിക്കൂടി. എന്തൊരു കാഴ്ച..? ഒട്ടകത്തിന്റെ ചെവികളും മൂക്കും മുറിച്ചിരിക്കുന്നു. രക്തം ഒഴുകുന്നു. വസ്ത്രം പിച്ചിച്ചീന്തയിരിക്കുന്നു. പാവം, ആർത്തട്ടഹസിച്ചു കരയുന്നു... 


 “എന്തുപറ്റിയെടോ തനിക്ക്..?”


 “ഖുറയ്ശികളേ...! നിങ്ങളുടെ കച്ചവടസംഘം അപകടത്തിലാണ്. മുഹമ്മദിന്റെ പിടിയിലാണ്. അബൂസുഫ്യാൻ അപകടത്തിലാണ്... രക്ഷിക്കൂ... രക്ഷിക്കൂ...”


 അപകടം..! ഖുറയ്ശികൾ ഞെട്ടി. ഖാഫിലയ്ക്കു നേരെയുള്ള ഭീഷണി മക്കയുടെ സാമ്പത്തിക സുസ്ഥിരതക്കെതിരായ ഭീഷണിയാണ്. നേരിടണം.

നേതാക്കൾ കൂടിയാലോചിച്ചു...


 ഒരുക്കങ്ങൾ പെട്ടെന്നായിരുന്നു.

അബൂജഹല് നേതൃത്വം ഏറ്റെടുത്തുകഴിഞ്ഞു.  “ആയുധമണിയുക... യുദ്ധത്തിനു തയ്യാറാവുക...”


 അബൂജഹലിന്റെ കൽപന. പിശാചിനെപ്പോലെ അട്ടഹസിക്കുന്ന അബൂജഹ്ൽ... 


മുഹമ്മദിന്റെ അന്ത്യം..!

അതിനു സമയമായിരിക്കുന്നു... ഘോരയുദ്ധം. അതിൽ എല്ലാം നശിക്കും. നശിക്കണം. എല്ലാ ശല്യവും തീരണം...