മനുഷ്യനെ നാശത്തിന്റെ ആഴത്തിലേക്കു തള്ളിയിടുന്ന മാരകമായ വസ്തുവാണു മദ്യം. മദ്യപാനി അവന്റെ ധനം ദുർവ്യയം ചെയ്യുന്നു. അവന്റെ ശരീരം നശിപ്പിക്കുന്നു. സമയം പാഴാക്കുന്നു.
മദ്യപിച്ച് ഒരാൾ കാട്ടിക്കൂട്ടുന്നതെന്തൊക്കെയാണ്..? വായിൽനിന്നു വരുന്ന വാക്കുകൾ എന്തൊക്കെയാണെന്നു മദ്യപാനി അറിയുന്നില്ല. മാന്യത കൈവിട്ടു പോകുന്നു. ആടിയാടി നടക്കുന്നു.
കുട്ടികൾ കൂട്ടംകൂടിനിന്നു കൂവും. മദ്യപാനി എന്തു തെറ്റും ചെയ്യും.
മദ്യപാനം ശീലമാക്കിയവൻ മദ്യത്തിനുള്ള പണം ലഭിക്കാൻ ഏതു മാർഗവും സ്വീകരിക്കും. പണം കടം വാങ്ങും. കടം കിട്ടാൻ വേണ്ടി പല കള്ളങ്ങളും പറയും. രോഗിയായ പിതാവിനെ ചികിത്സിക്കാനാണെന്നു പറയും. ഭീഷണിപ്പെടുത്തി പണം വാങ്ങും.
ഭാര്യയെ മർദിക്കുന്ന മദ്യപന്മാർ നിരവധിയാണ്. മദ്യത്തിനുള്ള പണം ഭാര്യയുടെ കയ്യിൽനിന്നു കിട്ടിയില്ലെങ്കിൽ മർദ്ദനം. അത്തരം വീടുകളിൽ ഒട്ടും സ്വസ്ഥത കാണില്ല. പരസ്പരം വിശ്വാസമില്ല. ജീവിതം തന്നെ മടുത്തുപോകും. കടുംകൈകൾ ചെയ്യും. മദ്യത്തിനുള്ള പണം മോഷ്ടിക്കുന്നവരും കുറവല്ല. കിട്ടുന്ന സാധനങ്ങൾ കട്ടുകൊണ്ടുപോകും. വിറ്റുകിട്ടുന്ന പണംകൊണ്ടു കള്ളുകുടിക്കും.
നബിﷺതങ്ങൾ മദ്യത്തിന്റെ വിപത്തുകളെ ഒരു കൊച്ചു
വാചകത്തിൽ നമ്മെ അറിയിക്കുന്നു.
നബി ﷺ പറഞ്ഞു: “മദ്യവുമായി അകന്നുനിൽക്കുക. അത് എല്ലാ തിന്മകളുടെയും താക്കോലാകുന്നു.”
നോക്കൂ..! എത്ര അർത്ഥവത്തായ വചനം. എല്ലാ തിന്മകളുടെയും തുടക്കം മദ്യത്തിൽ നിന്നാകുന്നു. അതുകൊണ്ടു മദ്യത്തെ തിന്മകളുടെ താക്കോൽ എന്നു നബിﷺതങ്ങൾ വിശേഷിപ്പിച്ചു.
ഒരിക്കൽ നബി ﷺ ഇങ്ങനെ പറഞ്ഞു: “ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും ഹറാം.” മദ്യം മനുഷ്യനിൽ ലഹരി ഉണ്ടാക്കുന്നു. അതു ഹറാം തന്നെ. കർശനമായി നിരോധിക്കപ്പെട്ട സാധനം.
മറ്റൊരിക്കൽ നബി ﷺ പറഞ്ഞു: “ലഹരി ഉണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യം തന്നെ. മദ്യം ഹറാമാകുന്നു.”
മദ്യപിക്കുന്നതു മാത്രമല്ല അതു വിൽക്കുന്നതും ഹറാമാകുന്നു. ശവം, പന്നി, ബിംബങ്ങൾ എന്നിവ വിൽപന നടത്തുന്നതും നബി ﷺ നിരോധിച്ചിരുന്നു.
കള്ളിൽ നിന്നുണ്ടാക്കുന്ന വരുമാനം വളരെ മോശം. നബിﷺതങ്ങൾ ഇങ്ങനെ അരുൾ ചെയ്തു: “തീർച്ചയായും അല്ലാഹുﷻവും അവന്റെ റസൂലും (ﷺ) കള്ള്, പന്നി, ശവം, ബിംബങ്ങൾ എന്നിവ വിൽക്കുന്നതു നിരോധിച്ചിരിക്കുന്നു.”
മദ്യത്തിന്റെ ഉൽപാദകരും, വിൽപനക്കാരും മദീനയിൽ ധാരാളം ഉണ്ടായിരുന്നു. സാധാരണ പാനീയംപോലെ അവർ അത് ഉപയോഗിച്ചിരുന്നു.
പടിപടിയായി മദ്യനിരോധനം നടപ്പാക്കി. മദ്യം പരിപൂർണമായി നിരോധിക്കപ്പെട്ടപ്പോൾ മദ്യം സൂക്ഷിച്ചുവെച്ച വലിയ പാത്രങ്ങൾ വരെ അതിന്റെ ഉടമകൾ തന്നെ അടിച്ചു തകർത്തുകളഞ്ഞു..!
മദീനാ തെരുവുകളിലൂടെ മദ്യം ഒഴുകി. പാത്രം തച്ചുടച്ചപ്പോൾ അതിൽനിന്നു ചിലരുടെ വസ്ത്രങ്ങളിൽ മദ്യത്തുള്ളികൾ തെറിച്ചുവീണു. ഉടനെ അവർ, മദ്യം വീണു നനഞ്ഞ വസ്ത്രഭാഗം കഴുകിക്കളഞ്ഞു. അത്രയും വിരോധം..! അതാണു റസൂലിന്റെ (ﷺ) മദ്യവിരുദ്ധ വിപ്ലവത്തിന്റെ അന്തിമ ഫലം.