വിഅൽ അമീനും ഖദീജയും സ്നേഹവും വിശ്വാസവും നിറഞ്ഞ ദാമ്പത്യജീവിതമാണു നയിച്ചത്. അവർ ഇരുവരും കഠിനാധ്വാനം ചെയ്തു. കച്ചവടത്തിൽ ലാഭമുണ്ടാക്കി. ലാഭത്തിന്റെ ഒരു വിഹിതം പാവപ്പെട്ടവർക്കു നൽകി.
സഹായംതേടിവരുന്ന ആരെയും അവർ നിരാശരാക്കിയിരുന്നില്ല. വിശന്നവർക്ക് ആഹാരം നൽകും. വസ്ത്രമില്ലാത്തവർക്കു വസ്ത്രം നൽകും. ബന്ധുക്കളെ സന്ദർശിക്കും. ചിലപ്പോൾ ഖദീജയുടെ ബന്ധുക്കളുടെ വീട്ടിൽ പോകും. സ്നേഹം പങ്കിടും. കുടുംബബന്ധങ്ങൾ കാത്തുസൂക്ഷിക്കും...
അബൂത്വാലിബിനെ സന്ദർശിക്കുന്നത് ഇരുവർക്കും ഏറെ സന്തോഷമുള്ള കാര്യമായിരുന്നു. വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്യും.
വിരുന്നുകാരെ സ്വീകരിക്കാനും സൽകരിക്കാനും ഖദീജയ്ക്ക് വലിയ താൽപര്യമായിരുന്നു. രുചികരമായ ഭക്ഷണപാനീയങ്ങൾ തയ്യാറാക്കാനും സമർത്ഥയായിരുന്നു.
ഇതിനിടയിൽ ഖദീജ ഗർഭിണിയായി. ആ വലിയ വീട്ടിലെ എല്ലാ അംഗങ്ങൾക്കും എന്തെന്നില്ലാത്ത സന്തോഷം. ഖദീജ നേരത്തെ മറ്റു ഭർത്താക്കന്മാരിൽ നിന്നും ഗർഭം ധരിച്ചിട്ടുണ്ട്. പ്രസവിച്ചിട്ടുമുണ്ട്. അന്നൊക്കെ ഏറെ സന്തോഷിച്ചിട്ടുമുണ്ട്.
അൽഅമീന്റെ കുഞ്ഞിനെ പ്രസവിക്കാൻ പോകുന്നു എന്ന ചിന്ത വലിയ ആഹ്ലാദം നൽകി. മറ്റൊരിക്കലുമില്ലാത്ത ആഹ്ലാദം.
പെൺകുട്ടികൾ പിറക്കുന്നതു ശാപമായി കരുതുന്ന കാലം. പെൺകുട്ടികൾ അപമാനമാണെന്നു ധരിച്ചു കുഴിച്ചുമൂടുന്ന കാലം, എത്രയെത്ര പെൺകുട്ടികൾ ജീവനോടെ കുഴിച്ചുമൂടപ്പെട്ടു. അക്കാലത്താണു ഖദീജ ഗർഭിണിയായത്.
മാസങ്ങൾ കടന്നുപോയി. പ്രസവത്തിനു സമയമായി. ആകാംക്ഷയോടെ അൽഅമീൻ കാത്തിരുന്നു. ഖദീജ പ്രസവിച്ചു. സന്തോഷവാർത്ത പുറത്തുവന്നു.
ആൺകുട്ടിയാണ്. ഖബീലയിൽ ആഹ്ലാദം പരന്നു...
കുഞ്ഞിനു ഖാസിം എന്നു പേരിട്ടു. ഓമനപ്പേര് ത്വാഹിർ എന്നായിരുന്നു. മാതാപിതാക്കളുടെ കൺമണി. ഈ കുഞ്ഞിന്റെ പേരു ചേർത്തു റസൂലിനു അബുൽ ഖാസിം
എന്ന ഓമനപ്പേരുണ്ടായി.
ആൺകുട്ടികളെ പ്രസവിക്കുന്നത് അഭിമാനമായി കരുതുന്ന കാലം. ഖദീജയെ പെണ്ണുങ്ങൾ വാഴ്ത്തിപ്പറഞ്ഞു. ഭാര്യയ്ക്കും ഭർത്താവിനും ആഹ്ലാദം. പക്ഷേ, ആഹ്ലാദം നീണ്ടുനിന്നില്ല. പിതാവിനെയും മാതാവിനെയും അവരുടെ ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തിക്കൊണ്ടു ഖാസിം മരണപ്പെട്ടു...
ഖദീജയുടെ വേദനയ്ക്കതിരില്ല. പൊട്ടിക്കരഞ്ഞുപോയി.
അൽഅമീൻ ദുഃഖം കടിച്ചമർത്തി. കണ്ണുകൾ നിറഞ്ഞൊഴുകി. നെടുവീർപ്പിട്ടു. എന്തൊരു പരീക്ഷണം..! ആഹ്ലാദം നിറഞ്ഞ വീട്ടിൽ ദുഃഖം തളംകെട്ടിനിന്നു.
കാലം പിന്നെയും കടന്നുപോയി. വ്യാപാരത്തിന്റെ ബദ്ധപ്പാടിലാണു ദമ്പതികൾ. തിരക്കേറുമ്പോൾ ദുഃഖം മറക്കുന്നു. ഖദീജ പിന്നെയും ഗർഭിണിയായി. ഒരിക്കലല്ല, പലവട്ടം. ഒരു പുത്രനെക്കൂടി പ്രസവിച്ചു. ബാക്കിയെല്ലാം പുത്രിമാർ. പുത്രനെ
കിട്ടിയപ്പോൾ വീണ്ടും ആഹ്ലാദം.
കുട്ടിക്ക് അബ്ദുല്ല എന്നു പേരിട്ടു.
അൽ അമീന്റെ പിതാവിന്റെ പേര്. അഴകുള്ള കുട്ടി...
അബ്ദുല്ല എന്നു വിളിക്കാനൊരു മടി. വിളിക്കാനൊരു ഓമനപ്പേരുണ്ട്. ത്വയ്യിബ്. മാതാപിതാക്കൾക്കു ത്വയ്യിബ് മോൻ സന്തോഷം നൽകി.
ആ സന്തോഷവും നീണ്ടു നിന്നില്ല. കടുത്ത ദുഃഖം നൽകിക്കൊണ്ട് അബ്ദുല്ലയും മരണപ്പെട്ടു. അസഹ്യമായ ദുഃഖം. ഇരുവരും കണ്ണീരൊഴുക്കി...