നബിﷺയുടെ പെൺകുട്ടികളിൽ മൂത്തതു സൈനബ്. മകളെ മാതാപിതാക്കൾ ലാളിച്ചു വളർത്തി. നല്ല സുന്ദരിയായ പെൺകുട്ടി. സൈനബിന്റെ നേരെ അനിയത്തിയാണു റുഖിയ്യ. റുഖിയ്യ മിടുക്കിയാണ്. റുഖിയ്യയുടെ ഇളയതാണ് ഉമ്മുകുൽസൂം. അവസാനം പ്രസവിച്ച മോളാണു ഫാത്വിമ. ഫത്വിമ പിതാവിന്റെ തനിപ്പകർപ്പായിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ട പൊന്നുമോൾ...
ഖദീജയുടെ സഹോദരിയുടെ മകനായിരുന്നു അബുൽ ആസ് ബ്നു അംറു ബ്നു അബ്ദിശ്ശംസ്. അബുൽ ആസ് പ്രസിദ്ധനായ വ്യാപാരിയായിരുന്നു. സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളയാളാണ്, അബുൽ ആസ് വിവാഹാലോചനയുമായി വന്നു...
സൈനബിനെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നു. ഖദീജയുടെ സഹോദരീപുത്രനല്ലേ..! എല്ലാവർക്കും ഇഷ്ടമായി. വിവാഹനിശ്ചയം നടന്നു. ഖബീലക്കാരെയും നാട്ടുകാരെയുമൊക്കെ ക്ഷണിച്ചു. നല്ല നിലയിൽ ആ വിവാഹം നടന്നു. സൈനബ് ഭർത്താവിന്റെ വീട്ടിലേക്കു പോയി. അവിടെ സന്തോഷകരമായ ദാമ്പത്യജീവിതം നയിച്ചു...
റുഖിയ്യയുടെയും ഉമ്മുകുൽസൂമിന്റെയും നികാഹ് കുട്ടിക്കാലത്തുതന്നെ നടത്തിവച്ചു. അബൂലഹബിന്റെ രണ്ടു പുത്രന്മാരായിരുന്നു ഉത്ബയും ഉതൈബയും. അവർ റുഖിയ്യയെയും ഉമ്മുകുൽസൂമിനെയും
നികാഹ് ചെയ്തു.
അവസാനം പിറന്ന കൊച്ചുമോൾ മാതാപിതാക്കളുടെ ഓമനയായി വളർന്നുവന്നു. സമാധാനവും സന്തോഷവും നിറഞ്ഞ ദാമ്പത്യജീവിതമാണ് അൽഅമീനും ഖദീജയും നയിച്ചിരുന്നത്...
രണ്ടാൺമക്കൾ മരണപ്പെട്ട വേദന അവരെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും പെൺമക്കളുടെ സാമീപ്യം അവർക്കാശ്വാസം പകർന്നു...
പെൺകുഞ്ഞുങ്ങൾ കടുത്ത അവഗണന അനുഭവിക്കുന്ന കാലം. അക്കാലത്തും ഖദീജയും ഭർത്താവും പെൺമക്കളെ ലാളിച്ചു വളർത്തുകയാണു ചെയ്തത്. അവർക്കു വേണ്ടത്ര സ്നേഹവും വാത്സല്യവും നൽകി. സൈനബിന്റെ വിവാഹം നടന്നപ്പോൾ അവർക്കു വലിയ സന്തോഷമായിരുന്നു. ആശ്വാസവും...
ഖദീജ(റ)യുടെ കൂടെ കുറെ അടിമകളുണ്ടായിരുന്നു. സൈദുബ്നു ഹാരിസ് എന്നു പേരായ ബാലൻ അവരിൽ ഒരാളായിരുന്നു. ഖദീജ (റ) ആ ബാലനെ ഭർത്താവിനു സമ്മാനിച്ചു. അൽ അമീൻ കുട്ടിയെ അടിമത്തത്തിൽ നിന്നും സ്വതന്ത്രനാക്കി.
"സൈദ് എന്റെ മോനാണ് അൽഅമീൻ പ്രഖ്യാപിച്ചു...
“ഇത് സൈദുബ്നു ഹാരിസ് അല്ല, ഇവന്റെ പേര് സൈദ്ബ്നു മുഹമ്മദ് എന്നാകുന്നു.” മുഹമ്മദിന്റെ മകൻ സൈദ്..!
നോക്കൂ. ! ഒരു മകനെക്കിട്ടാനുള്ള മോഹം. ഖദീജ (റ) പ്രസവിച്ച ആൺകുട്ടികൾ മരിച്ചുപോയപ്പോൾ ഒരു അടിമക്കുട്ടിയെ സ്വന്തം മകനായി വളർത്തുന്നു. ഒരു മകനു നൽകാവുന്ന സകല സ്നേഹവും സൈദിനു ലഭിച്ചു. ഒരു പിതാവായിട്ടുതന്നെയാണ് സൈദ് നബിﷺതങ്ങളെ കണ്ടത്.
സൈദിനെ ആളുകൾ "സൈദ്ബ്നു മുഹമ്മദ്" എന്നുവിളിച്ചു വന്നു. ഇസ്ലാമിലെ ദത്തവകാശ നിയമം വന്നപ്പോഴാണ് ഈ പേരു മാറിയത്.
ഖദീജയ്ക്കും സൈദിനോടു വലിയ വാത്സല്യമായിരുന്നു. ഉന്നത ഗോത്രത്തിലാണ് സൈദ് പിറന്നത്. ഒരു പോരാട്ടത്തിൽ ശത്രുക്കൾ പിടിച്ചുകൊണ്ടുപോയി ഉക്കാളിലെ അടിമച്ചന്തയിൽ വിറ്റുകളഞ്ഞു. നാനൂറ് ദിർഹം കൊടുത്തു ഖദീജ (റ) ആണു കുട്ടിയെ വാങ്ങിയത്...
കുറേ കാലത്തിനു ശേഷം സ്വന്തം ഗോത്രക്കാർ അന്വേഷിച്ചുവന്നു. അൽഅമീന്റെ കൂടെയാണെന്നറിഞ്ഞു ബന്ധുക്കൾ മക്കയിൽ എത്തിയതാണ്.
“ഇതെന്റെ മകനാണ്. വർഷങ്ങൾക്കു മുമ്പു ശത്രുക്കൾ പിടിച്ചുകൊണ്ടുപോയതായിരുന്നു. ഇവനെ എനിക്കു വിട്ടുതരണം.” സൈദിന്റെ പിതാവു കണ്ണീരോടെ പറഞ്ഞു.
“ഞാൻ സൈദിനോടു പോകണമെന്നോ പോകരുതെന്നോ പറയില്ല. അവന്റെ ഇഷ്ടംപോലെ ചെയ്യാം. നിങ്ങളുടെ കൂടെ വരുന്നതാണു സന്തോഷമെങ്കിൽ അങ്ങനെ ചെയ്യാം. ഞാൻ തടയില്ല. ഇവിടെ നിൽക്കുന്നതാണു സന്തോഷമെങ്കിൽ അങ്ങനെ ചെയ്യാം. ഞാൻ നിർബന്ധിച്ചു പറഞ്ഞയക്കില്ല.” അൽഅമീൻ തന്റെ നിലപാടു വ്യക്തമാക്കി...
ബാപ്പ മകനെ സമീപിച്ചു. എന്നിട്ടു സ്നേഹപൂർവം പറഞ്ഞു: “പൊന്നുമോനേ, നീ എന്റെ കൂടെ വരൂ..! നിന്റെ ഉമ്മയും നമ്മുടെ ബന്ധുക്കളുമൊക്കെ നിന്നെക്കാണാൻ കൊതിയോടെ കാത്തിരിക്കുന്നു. ബാപ്പയുടെ കൂടെ പോകുന്നതാണ് ഇഷ്ടമെന്ന്
അദ്ദേഹത്തോട് പറയൂ മോനേ...”
“ബാപ്പാ.. ഈ മനുഷ്യനോളം സ്നേഹമുള്ള ഒരാളും ഈ ദുനിയാവിലില്ല. ഈ മനുഷ്യനെ വിട്ടു പോരാൻ എനിക്കാവില്ല ബാപ്പാ...” സൈദ് കരഞ്ഞുകൊണ്ടു പറഞ്ഞു.
“നിനക്കെന്തു പറ്റിപ്പോയി കുട്ടീ... നമ്മുടെ വീട്ടിലെ ജീവിതത്തെക്കാൾ ഇവിടത്തെ അടിമത്തമാണോ നിനക്കിഷ്ടം..?”
“ബാപ്പയും മറ്റെല്ലാവർക്കും എപ്പോൾ വേണമെങ്കിലും ഇവിടെ വന്ന് എന്നെ കാണാമല്ലോ? ഇവിടം വിട്ടുവരാൻ എന്നെക്കൊണ്ടാവില്ല.”
ആ പിതാവ് അൽഅമീനോട് ഇങ്ങനെ പറഞ്ഞു: “എന്റെ മോൻ താങ്കളെ എന്തുമാത്രം സ്നേഹിക്കുന്നു എന്നോർത്തു ഞാൻ അതിശയപ്പെടുന്നു. ഞാനവനെ ഇവിടെ നിറുത്തിയിട്ടു പോകുകയാണ്. ഇടക്കിടെ ഞാനിവിടെ വന്ന് അവനെ കണ്ടുകൊള്ളാം." അതും പറഞ്ഞു പിതാവു മടങ്ങിപ്പോയി...