നബിﷺതങ്ങൾ ജനിക്കുന്നതിന്റെ എത്രയോ നൂറ്റാണ്ടുകൾക്കു മുമ്പുള്ള കഥയാണു പറയുന്നത്...
അംറ് ബ്നു ലുഹാ ഖുസാഈ.
കഅ്ബാലയത്തിന്റെ സംരക്ഷകരിൽ ഒരാളായിരുന്നു ഖുസാഈ.
ഇബ്റാഹീം നബി(അ)മിന്റെ മതത്തിൽ വിശ്വസിച്ചവരായിരുന്നു അക്കാലത്തെ അറബികൾ. ഇസ്മാഈൽ (അ) മിലൂടെ
അവർക്കു ദിവ്യസന്ദേശങ്ങൾ ലഭിച്ചിരുന്നു. നൂറ്റാണ്ടുകൾ കടന്നുപോയപ്പോൾ അവർ ദിവ്യസന്ദേശത്തിൽ നിന്നൊക്കെ അകന്നുപോയി.
നമുക്ക് അംറ് ബ്നു ലുഹാ ഖുസാഇയുടെ കഥ പറയാം. ഒരിക്കൽ അംറ് സിറിയയിൽ പോയി. അവിടെയുള്ള ആളുകൾ ബിംബങ്ങളെ ആരാധിക്കുന്നത് അയാൾ കണ്ടു. അതു വളരെ ആകർഷകമായിത്തോന്നി അംറിന്.
ഇതുപോലുള്ള വിഗ്രഹങ്ങൾ കഅ്ബാലയത്തിലും സ്ഥാപിക്കണമെന്ന് അംറ് ആഗ്രഹിച്ചു. ചില വിഗ്രഹങ്ങൾ വാങ്ങിക്കൊണ്ടു പോകണമെന്നും തീരുമാനിച്ചു.
അംറിന്റെ മടക്കയാത്രയിൽ ഒപ്പം കുറെ വിഗ്രഹങ്ങളുമുണ്ടായിരുന്നു. അയാൾ മക്കത്തെത്തി. മറ്റു നേതാക്കളുമായി സംസാരിച്ചു. വിഗ്രഹങ്ങൾ കഅ്ബയിൽ സ്ഥാപിച്ചു. ആരാധനയും തുടങ്ങി.
അംറിനെ പോലെ മറ്റു ചില യാത്രക്കാരും പിന്നീടു വിഗ്രഹങ്ങൾകൊണ്ടുവന്നു കഅ്ബയിൽ സ്ഥാപിച്ചു. കഅ്ബയിൽ മാത്രമല്ല മറ്റു പല സ്ഥലങ്ങളിലും വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു.
ബനൂ ഹുദൈൽ ഗോത്രക്കാർ സുവാഅ് എന്ന വിഗ്രഹം പ്രതിഷ്ഠിച്ചു. ആളുകൾ അതിനെ പൂജിക്കാൻ തുടങ്ങി.
ബനു മദ്ഹ് ഗോത്രക്കാരും ജർശ് ഗോത്രക്കാരും കൂടി ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു. അതിനു "യഗൂസ് എന്നു പേരിട്ടു.
ബനുകിവാൾ ഗോത്രക്കാർ ഒരു വിഗ്രഹം പ്രതിഷ്ഠിച്ചു പൂജ തുടങ്ങി. ആ ബിംബത്തിന്റെ പേര് “യഊഖ് എന്നായിരുന്നു.
ഹമീർ ഗോത്രക്കാർ വെറുതെയിരുന്നില്ല. ഒരു വിഗ്രഹത്തെ അവരും സ്ഥാപിച്ച് ആരാധന തുടങ്ങി. അതിന്റെ പേര് "നസ്റ്" എന്നായിരുന്നു.
മനുഷ്യരൂപത്തിലുള്ള ഒരു വലിയ വിഗ്രഹമായിരുന്നു വുദ്ദ്. അതിന്റെ പാർശ്വഭാഗത്തു വില്ല് തൂക്കിയിരുന്നു. കക്ഷത്തിൽ ഒരു വാളും കയ്യിൽ അമ്പും ഉണ്ടായിരുന്നു.
അഞ്ചു വിഗ്രഹങ്ങളുടെ പേരുകൾ പറഞ്ഞുകഴിഞ്ഞു.
1. സുവാഅ്.
2. യഗൂസ്.
3. യഊഖ്.
4. നസ്റ്.
5. വുദ്ദ്.
പൂർവകാല അറബികളെ വഴികേടിലേക്കു നയിച്ച അഞ്ചു വിഗ്രഹങ്ങളാണിവ...
കടൽത്തീരത്തുണ്ടായിരുന്ന ഒരു വിഗ്രഹമാണു "മനാത്ത്". അറബികൾ പൊതുവിൽ മനാത്തയെ ആരാധിച്ചു. അതിനുവേണ്ടി ബലിയർപ്പിക്കുകയും ചെയ്തുവന്നു.
ത്വാഇഫുകാർ പ്രതിഷ്ഠിച്ച ബിംബത്തിന്റെ പേര് "ലാത്ത" എന്നായിരുന്നു. ബിംബത്തിന്റെ പൂർണരൂപം അവർക്കു കിട്ടിയിരുന്നില്ല. പഴക്കംചെന്ന ബിംബത്തിന്റെ ഒരു ഭാഗം മാത്രമേ കിട്ടിയിരുന്നുള്ളൂ. ഒരു ചതുരക്കല്ല്. അതിനെ അവർ ആരാധിച്ചു പോന്നു.
ഒരു തോടിനു സമീപത്താണ് "ഉസ്സാ എന്ന വിഗ്രഹം സ്ഥാപിക്കപ്പെട്ടത്. ജനങ്ങൾ അതിനെയും ആരാധിച്ചു.
അറബികളുടെ സാമൂഹിക ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ ബിംബങ്ങളായിരുന്നു ലാത്തയും ഉസ്സയും മനാത്തയും...
കഅ്ബാലയത്തിൽ അനേകം വിഗ്രഹങ്ങളുണ്ടായിരുന്നു. അവയിൽ ഏറ്റവും വലുത് "ഹുബുൽ" ആയിരുന്നു.
ചെങ്കല്ലുകൊണ്ടു നിർമിക്കപ്പെട്ട മനുഷ്യരൂപമാണ് ഹുബുൽ. വളരെ പഴക്കം ചെന്ന ബിംബം. അറബികൾ ഈ ബിംബത്തെ കണ്ടെത്തുമ്പോൾ അതിനു വലതുകൈ ഉണ്ടായിരുന്നില്ല. വലതുകൈ വച്ചുപിടിപ്പിച്ചു, സ്വർണംകൊണ്ട്. ഏറ്റവും വലിയ ബിംബത്തെ അറബികൾ വളരെയേറെ ആദരിച്ചു. പ്രത്യേക പൂജകൾ നടത്തി...
അറബികൾ ഒറ്റയ്ക്കും കൂട്ടായും ബിംബങ്ങളെ വണങ്ങാൻ വരും. ചിലപ്പോൾ ബലിയർപ്പിക്കും. ബലിക്കുള്ള മൃഗങ്ങളെ നേരത്തെ നിശ്ചയിച്ചുവയ്ക്കും.
ദീർഘയാത്രയ്ക്കു പുറപ്പെടുമ്പോൾ ബിംബങ്ങളെ കണ്ടു വണങ്ങും. കാലം കടന്നുപോയപ്പോൾ ബിംബാരാധന ശക്തിപ്പെട്ടു. ബഹുദൈവ വിശ്വാസം ബലപ്പെട്ടു. മനുഷ്യമനസ്സിൽ ശിർക്കിന് (ബഹുദൈവ വിശ്വാസം) ആഴത്തിൽ വേരുകളുണ്ടായി.
ഇങ്ങനെ ബിംബാരാധനയും ബഹുദൈവ വിശ്വാസവും ഏറ്റവും ശക്തി പ്രാപിച്ച കാലത്താണു മുഹമ്മദ് നബിﷺതങ്ങൾ മക്കയിൽ ഭൂജാതനാകുന്നത്...