Wednesday - 22 April, 2026 4-Dhu al-Qadah-1447

സാരോപദേശങ്ങൾ (1)

   ഭക്ഷണം, പാനീയം, വസ്ത്രം,

മനുഷ്യന്റെ പ്രാഥമിക ആവശ്യങ്ങൾ.

ഇവ ആവശ്യത്തിനുമാത്രം ഉപയോഗിക്കാം. ഇവയിലൊന്നും ദുർവ്യയം പാടില്ല. നബിﷺതങ്ങൾ അങ്ങനെ കൽപിച്ചിരിക്കുന്നു. 


 അമിതമായി ആഹാരം കഴിച്ചാൽ രോഗങ്ങൾ വന്നുചേരും. ശരീരത്തിനു ക്ഷീണവും അലസതയും ഉണ്ടാകും. അദ്ധ്വാനശീലം കുറയും. 


 നബിﷺതങ്ങൾ ഇങ്ങനെ അരുൾ ചെയ്തു: “നിങ്ങൾ തിന്നുകയും കുടിക്കുകയും ധർമം ചെയ്യുകയും

വസ്ത്രം ധരിക്കുകയും ചെയ്തുകൊള്ളുക. അതിരു കവിയരുത്, അഹങ്കരിക്കരുത്.” 


 എല്ലാം മിതമായിരിക്കണം. മറ്റുള്ളവരുടെ മുമ്പിൽ അഹങ്കരിക്കാൻ ആഡംബരം നിറഞ്ഞ വസ്ത്രം ധരിക്കരുത്. ആവശ്യത്തിലധികം വിഭവങ്ങളുണ്ടാക്കി ദുർവ്യയം ചെയ്യരുത്.


 ചിലർ പാത്രങ്ങളിൽ ആഡംബരവും അഹങ്കാരവും കാണിക്കും. അതു ശരിയല്ല. നബിﷺതങ്ങൾ പറഞ്ഞു: “വെള്ളി കൊണ്ടുള്ള പാത്രങ്ങളിൽ കുടിക്കുന്നവൻ തന്റെ വയറ്റിലേക്കിറക്കുന്നത് നരകാഗ്നി മാത്രമാകുന്നു.”


 ഹുദയ്ഫ (റ) പറയുന്നതു നോക്കൂ...

“വെള്ളിയുടെയും സ്വർണത്തിന്റെയും പാത്രങ്ങളിൽ കുടിക്കുന്നതും തിന്നുന്നതും, മിനുസമുള്ള പട്ടും കട്ടിയുള്ള പട്ടു ധരിക്കുന്നതും അതിൽ ഇരിക്കുന്നതും നബി ﷺ നിരോധിച്ചിരിക്കുന്നു.”


 സത്യവിശ്വാസികൾ ലളിത ജീവിതം നയിക്കണം. പാത്രത്തിലും വസ്ത്രത്തിലും അഹങ്കാരം അരുത്.

നബിﷺതങ്ങൾ തന്റെ സമുദായത്തിനു നൽകിയ സുദീർഘമായ ഒരുപദേശത്തിന്റെ രത്നച്ചുരുക്കമാണു താഴെ ചേർക്കുന്നത്. കാലം ചെല്ലുന്തോറും ഈ ഉപദേശത്തിന്റെ പ്രസക്തി കൂടിക്കൂടി വരുന്നു...


 നബിﷺതങ്ങൾ നൽകുന്ന ഉപദേശം:


 “നിങ്ങൾ പാത്രങ്ങൾ മൂടിവയ്ക്കുക. വെള്ളത്തൊട്ടികൾ കെട്ടി അടച്ചു വയ്ക്കുക. വാതിലുകൾ അടയ്ക്കുക. സന്ധ്യാസമയത്ത് ശിശുക്കളെ പുറത്തുവിടരുത്. ആ നേരത്തു ജിന്നുകൾക്ക് ഒരു വിഹാരവും ഒരു റാഞ്ചലും ഉണ്ട്. 


 ഉറങ്ങാൻ കിടക്കുമ്പോൾ വിളക്ക് കെടുത്തിവയ്ക്കുക. ആ ചെറിയ വികൃതിക്കാരി (എലി) ചിലപ്പോൾ വിളക്കുതിരി വലിച്ചെടുത്തുകൊണ്ടുപോയി വീട്ടിലുള്ളവരെ തീപ്പൊള്ളലേൽപിക്കാൻ ഇടവന്നേക്കും.”


 മീതെ കൊടുത്ത ഉപദേശങ്ങൾ ഒന്നുകൂടി വായിച്ചുനോക്കൂ...!


ഈ കാര്യങ്ങളെല്ലാം നാം ചെയ്യാറുള്ളതുതന്നെ. എന്നാൽ

അവ സുന്നത്താണെന്നു നാം മനസ്സിലാക്കിയിട്ടുണ്ടോ..?


 ബിസ്മി ചൊല്ലിക്കൊണ്ടു നാം അക്കാര്യങ്ങൾ ചെയ്യണം. അപ്പോൾ അതു പ്രതിഫലം ലഭിക്കുന്ന ഒരു സൽകർമ്മമായി...