Wednesday - 22 April, 2026 4-Dhu al-Qadah-1447

കൂറ്റൻ പടയുടെ മുന്നിൽ (1)

   ഗസ്സാനിലെ പൗരപ്രമുഖനായിരുന്നു ശുറഹ്ബീൽ. ബസറായിലെ ഗവർണറെ ഇസ്ലാമിലേക്കു ക്ഷണിച്ചുകൊണ്ടുള്ള കത്തുമായി പോയ ദൂതനായിരുന്നു ഹാരിസ് ബ്നു ഉമയ്ർ(റ).


 ഈ ദൂതനെ ശുറഹ്ബീൽ വധിച്ചുകളഞ്ഞു. ഇതിനു പ്രതികാരമായിട്ടാണു മുഅ്ത്ത യുദ്ധം നടന്നത്.


 ഹിജ്റ എട്ടാം വർഷം ജമാദുൽ അവ്വലിൽ മുഅത്തായിലേക്കു മുസ്ലിം സൈന്യം പുറപ്പെടുന്നു. ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായ യുദ്ധമാണിത്. അറേബ്യയിലെ ഏതെങ്കിലും ഗോത്രവുമായിട്ടു നടക്കുന്നതുപോലുള്ള യുദ്ധമല്ല. ഒരു വൻ ശക്തിയോട് ഏറ്റുമുട്ടുകയാണ്.


 സയ്ദ് ബ്നു ഹാരിസ്(റ)വാണു സൈന്യത്തെ നയിക്കുന്നത്, മുവ്വായിരം അംഗങ്ങളാണു സൈന്യത്തിലുള്ളത്. വളരെ വികാരഭരിതമായിരുന്നു അവരുടെ യാത്രയയപ്പ്.


 സയ്ദ്(റ)വിന്റെ കൈകളിൽ പതാക കൊടുത്തുകൊണ്ടു നബിﷺതങ്ങൾ ഇങ്ങനെ പറഞ്ഞു: “സയ്ദ് ബ്‌നു ഹാരിസ് ഈ സൈന്യത്തെ നയിക്കും. ഘോരമായ യുദ്ധത്തിൽ സയ്ദിന് അപായം സംഭവിച്ചാൽ, ഈ സൈന്യത്തിന്റെ നേതൃത്വം ജഅ്ഫർ ബ്നു അബീത്വാലിബ് ഏറ്റെടുക്കണം. ജഅ്ഫറിന് അപായം സംഭവിക്കുകയാണെങ്കിൽ, അബ്ദുല്ലാഹിബ്നു റവാഹ സൈനിക നേതൃത്വം ഏറ്റെടുക്കണം. അദ്ദേഹത്തിനും അപായം സംഭവിച്ചാൽ ഒരു നേതാവിനെ തിരഞ്ഞെടുക്കണം.”


 മൂന്നു സൈന്യാധിപന്മാരെ പ്രവാചകൻ ﷺ തന്നെ നിയോഗിച്ചിരിക്കുന്നു. മൂന്നു പേർക്കും അപായം സംഭവിക്കാമെന്ന സൂചനയും ആ വാക്കുകളിൽത്തന്നെയുണ്ട്.


 രക്തസാക്ഷിത്വത്തിന്റെ വികാരവുമായിട്ടാണ് അവർ പുറപ്പെടുന്നത്. സമീപകാലത്ത് ഇസ്ലാംമതം സ്വീകരിച്ച ഖാലിദ് ബ്നുൽ വലീദ്(റ) ആ സൈന്യത്തിലുണ്ട്.


 നബിﷺതങ്ങൾ സൈന്യത്തോടൊപ്പം കുറെ ദൂരം സഞ്ചരിച്ചു. സനിയ്യതുൽ വദാഅ വരെ പ്രവാചകൻ ﷺ അവരെ പിന്തുടർന്നു.


 നബിﷺതങ്ങൾ അവരെ വീണ്ടും ഉപദേശിച്ചു: “നിങ്ങളുടെയും അല്ലാഹുﷻവിന്റെയും ശത്രുക്കളുമായിട്ടാണ് നിങ്ങൾ പോരാടാൻ പോകുന്നത്. ധീരമായി പോരാടുക. മഠങ്ങളിൽ സന്യസിക്കുന്നവരെ നിങ്ങൾ ഉപദ്രവിക്കരുത്. സ്ത്രീകളെയും കുട്ടികളെയും വൃദ്ധന്മാരെയും ആക്രമിക്കരുത്. വൃക്ഷങ്ങൾ വെട്ടിനശിപ്പിക്കരുത്. കെട്ടിടങ്ങൾ പൊളിക്കരുത്. അല്ലാഹു ﷻ നിങ്ങളോടൊപ്പം ഉണ്ടാകട്ടെ.”


 സയ്ദ്(റ), ജഅ്ഫർ(റ), അബ്ദുല്ലാഹിബ്നു റവാഹ(റ)

എന്നിവർ പ്രവാചകനെ (ﷺ) നോക്കി സലാം ചൊല്ലി. സൈന്യം നീങ്ങി...