Wednesday - 22 April, 2026 4-Dhu al-Qadah-1447

ദുർമാർഗ്ഗികളുടെ സദസ്സുകൾ (1)

   സൂറത്ത് അൻകബൂത്തിൽ നിന്ന് ആ സമൂഹത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നമുക്കു ലഭിക്കുന്നു. അല്ലാഹുﷻ പറയുന്നു : 

"ലൂത്വ് തന്റെ ജനതയോട് പറഞ്ഞ സന്ദർഭം : നിശ്ചയമായും നിങ്ങൾ നീചകൃത്യം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. ലോകരിൽ നിന്ന് ഒരാളും തന്നെ നിങ്ങൾക്കു മുമ്പ് അത് ചെയ്തിട്ടില്ല."  (29:28)


ആ നീചകൃത്യം അവരാണ് തുടങ്ങിയത്. പിന്നെ അത് വ്യാപിച്ചു. നമ്മുടെ കാലത്ത് അത് പ്രചാരത്തിലുണ്ട്. പരസ്യമായും രഹസ്യമായും നടക്കുന്നു. ആരൊക്കെ എവിടെയൊക്കെ അത് ചെയ്താലും ശരി അതിന്റെ പാപത്തിന്റെ അംശം അത് തുടങ്ങിവെച്ച സമൂഹത്തിനുണ്ടാവും...


 ശൈശവം വിട്ട് ബാല്യത്തിലേക്കു കടന്നുവരുന്ന കുട്ടിക്ക് ഈ നീചകൃത്യം അറിയില്ല. ഒരു മുതിർന്ന കാമവെറിയൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നു. അയാൾ സ്വന്തം അദ്ധ്യാപകൻ തന്നെയാവാം. ബന്ധുവോ അയൽക്കാരനോ പരിചയക്കാരനോ ആവാം. അപരിചിതനുമാവാം...


 പീഡനം പലതവണ പലരിൽ നിന്ന് അനുഭവിക്കേണ്ടിവരുമ്പോൾ അതിന്റെ വിഷമവും വേദനയും കുറയുന്നു. ഒരു സാധാരണ സംഭവം പോലെയായി. മുതിർന്നുവരുമ്പോൾ അവനും ഇതുതന്നെ ചെയ്യുന്നു. ആ കുട്ടിയെ ഈ നീചകൃത്യം പഠിപ്പിച്ച ആദ്യത്തെ കാമവെറിയൻ ഒരു കാര്യം മനസ്സിലാക്കണം. ആ കുട്ടി കാരണം ആരൊക്കെ ഈ നീചകൃത്യം ആവർത്തിക്കുന്നുവോ അതിന്റെയൊക്കെ പാപഭാരത്തിന്റെ ഒരംശം അയാൾക്കുണ്ടാവും. കാരണം അയാളാണ് ആ കുട്ടിയെ അത് പഠിപ്പിച്ചത്. ലൂത്വ് സമൂഹത്തിന്റെ മറ്റ് ചില ദുഷ്കർമങ്ങളിലേക്ക് നമുക്ക് നോക്കാം... 


അല്ലാഹുﷻ പറയുന്നു : "നിങ്ങൾ കാമനിവാരണത്തിന് പുരുഷന്മാരുടെ അടുക്കൽ പോവുകയും വഴി മുറിക്കുകയും  (വഴിപോക്കരെ അക്രമിക്കുകയും) നിങ്ങളുടെ സദസ്സിൽ വെച്ച് നിഷിദ്ധമായ കൃത്യങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്നുവോ? 

അപ്പോൾ അദ്ദേഹത്തിന്റെ ജനതയുടെ മറുപടി : നീ സത്യവാദികളിൽ പെട്ടവനാണെങ്കിൽ അല്ലാഹുവിന്റെ ശിക്ഷ ഞങ്ങൾക്ക് കൊണ്ടുവാ എന്നല്ലാതെ മറ്റൊന്നുമായിരുന്നില്ല." (29:29)


"ലൂത്വ് (അ)പ്രാർത്ഥിച്ചു എന്റെ റബ്ബേ! നാശകാരികളായ ജനങ്ങളുടെ മേൽ എന്നെ നീ സഹായിക്കേണമേ!" (29:30)


ലൂത്വ് (അ)ന്റെ സമൂഹത്തെക്കുറിച്ചുള്ള പല വിവരങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ വചനം. അവർ വഴിമുറിക്കുന്നവരായിരുന്നു.              "وَتَقْطَعُونَ السَّبِيلَ" എന്നാണ് ഖുർആന്റെ പ്രയോഗം. വഴിയാത്രക്കാരെ പരിഹസിക്കുക, ഭീഷണിപ്പെടുത്തുക, ചീത്ത പറയുക, അവരുടെ കൈവശമുള്ളതെല്ലാം തട്ടിപ്പറിക്കുക, ഉപദ്രവിക്കുക ഇവയൊക്കെ അവരുടെ വിനോദങ്ങളായിരുന്നു...


 യാത്രക്കാരനെ ആദരിക്കണം. സഹായിക്കണം. ഇതാണ് ഇസ്ലാമിന്റെ നിർദേശം. ഹലാലായ യാത്രയാണെങ്കിൽ അവന്റെ ഓരോ ചവിട്ടടിയും സൽകർമ്മമാണ്. അവന്റെ ദുആക്ക് ഇജാബത്തുണ്ട്...