Wednesday - 22 April, 2026 4-Dhu al-Qadah-1447

അന്ത്യസമൂഹം അവരെ ഓർക്കുന്നു (2)

   സൂറത്തുസ്സ്വാഫാത്തിലെ വചനങ്ങൾ കാണുക. "അങ്ങനെ രണ്ടുപേരും കൽപനക്ക് കീഴടങ്ങുകയും അദ്ദേഹം കുട്ടിയെ ചരിച്ചു കിടത്തുകയും ചെയ്തപ്പോൾ." (37:103) 

"നാം അദ്ദേഹത്തെ വിളിച്ചു പറഞ്ഞു: ഓ... ഇബ്റാഹീം..." (37:104) 


"താങ്കൾ സ്വപ്നം സാക്ഷാൽകരിക്കുക തന്നെ ചെയ്തിരിക്കുന്നു. നിശ്ചയമായും ഇപ്രകാരം സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കും." (37:105) 

"തീർച്ചയായും ഇത് സ്പഷ്ടമായ ഒരു പരീക്ഷണം തന്നെയാണ്." (37:106) 


"മഹത്തായ ഒരു ബലിമൃഗത്തെക്കൊണ്ട് അവന് പകരം നാം പ്രായശ്ചിത്തം കൊടുക്കുകയും ചെയ്തു." (37:107) 

"പിൻതലമുറകളിൽ അദ്ദേഹത്തെക്കുറിച്ചുള്ള പ്രശംസ നാം നിലനിർത്തുകയും ചെയ്തു." (37:108)


"ഇബ്റാഹീമിന്റെ മേൽ സലാം ഉണ്ടായിരിക്കും." (37:109) 

"തീർച്ചയായും അപ്രകാരം നാം സുകൃതന്മാർക്ക് പ്രതിഫലം നൽകുന്നതാണ്." (37:110) 


 ഇബ്രാഹിം (അ) ന്റെ നിശ്ചയദാർഢ്യത്തെ അല്ലാഹുﷻൻപ്രശംസിച്ചിരിക്കുന്നു. എന്തൊരു ത്യാഗത്തിനാണ് സന്നദ്ധനായത്. ലോകം ആ ത്യാഗം മറക്കാൻ പാടില്ല. അന്ത്യനാൾ വരെ ആ ത്യാഗം ഓർമിക്കപ്പെടണം. സദസ്സുകളിൽ ചർച്ച ചെയ്യപ്പെടണം. അതിനു വേണ്ടി അല്ലാഹുﷻ ആ സംഭവം വിശുദ്ധ ഖുർആനിൽ ഉദ്ധരിച്ചു... 


 പിൽക്കാല തലമുറക്കാരിൽ ഇബ്രാഹിം (അ) നെക്കുറിച്ചുള്ള സ്മരണ നിലനിർത്തിയ കാര്യം എടുത്തു പറയുകയും ചെയ്തു. നിസ്കരിക്കുമ്പോൾ, അത്തഹിയ്യാത്തിൽ ഇബ്രാഹിം (അ) ന്റെ പേര് പലതവണ എടുത്തു പറയുന്നു. റബ്ബ് ഹജ്ജിന്റെ കർമ്മങ്ങളിൽ മിക്കതും ഇബ്രാഹിം (അ) നെയും കുടുംബത്തെയും അനുസ്മരിപ്പിക്കുന്നുണ്ട്...


 എത്ര സമുന്നതമായ രീതിയിൽ അല്ലാഹുﷻ ആ സ്മരണ നില നിർത്തിയിരിക്കുന്നു. എന്നോർത്ത് നോക്കുക...


 ലോകമെമ്പാടുമുള്ള മുസ്ലിംകൾ കൊല്ലത്തിൽ രണ്ട് പെരുന്നാളുകൾ ആഘോഷിക്കുന്നുണ്ട്. ചെറിയ പെരുന്നാളും, വലിയ പെരുന്നാളും. വലി പെരുന്നാളിനെ ബലിപെരുന്നാൾ എന്ന് വിളിക്കുന്നു. ഈദുൽ അള്ഹാ.  


 അന്ന് മുസ്ലിംകൾ മൃഗത്തെ ബലിയറുക്കുന്നു. ഇബ്രാഹിം (അ) പുത്രനെ ബലിയറുത്തതിന്റെ സ്മരണ ഉണർത്തുന്ന കർമ്മമാണിത്. ഇസ്മാഈലിന് പകരം അറുക്കാൻ ആടിനെ കൊണ്ടുവന്ന് കൊടുത്തത് ജിബ്രീൽ (അ) ആകുന്നു...  


 ഇബ്രാഹിം (അ) ആടിനെ അറുക്കാൻ തുടങ്ങിയപ്പോൾ ജിബ്രീൽ (അ) തക്ബീർ ചൊല്ലി. "അല്ലാഹു അക്ബർ...അല്ലാഹു അക്ബർ"


 അപ്പോൾ ഇബ്രാഹിം (അ) ഇങ്ങനെ ചൊല്ലി. "ലാഇലാഹ ഇല്ലല്ലാഹു

അല്ലാഹു അക്ബർ" 


പിതാവിനു പിന്നാലെ ഇസ്മഈൽ ഇങ്ങനെ ചൊല്ലി. "അല്ലാഹു അക്ബർ 

വലില്ലാഹിൽ ഹംദ്"


 പെരുന്നാൾ ദിവസങ്ങളിൽ ലോകമെങ്ങും തക്ബീർ മുഴങ്ങുന്നു. പത്തിന് ജംറത്തുൽ അഖബയിൽ ഏഴ് കല്ലുകൾ എറിയുന്നു. ദുൽഹജ്ജ് പതിനൊന്നിനും പന്ത്രണ്ടിനും പതിമൂന്നിനും മൂന്ന് ജംറകളിലും എറിയണം.   ജംറത്തുൽ ഊലായിൽ ആദ്യം ഏഴ് കല്ലെറിയും. പിന്നെ ജംറത്തുൽ വുസ്ത്വായിൽ ഏഴ് കല്ലെറിയും. അവസാനം ജംറത്തുൽ അഖബായിൽ ഏഴ് കല്ലെറിയും. 


 ചില ഹാജിമാർ ദുൽഹജ്ജ് പന്ത്രണ്ടിന് എറിയൽ മതിയാക്കി മടങ്ങിപ്പോവും. ജംറകളിലെ ഏറ് ഇബ്രാഹിം (അ) നെ ഓർമിപ്പിക്കുന്നുണ്ട്. സഫാ മർവക്കിടയിലെ സഅ് യ് ഹാജർ (റ)യെയും, ഇസ്മാഈൽ(അ) നെയും ഓർമിപ്പിക്കുന്നു...