ജുർഹൂം ഗോത്രം...
ആ ഗോത്രത്തിലെ നിരവധി കുടുംബങ്ങൾ മക്കയിൽ താമസിക്കുന്നു. ഒരു ഗോത്രത്തലവന്റെ പേരാണ് ജുർഹൂം. അദ്ദേഹത്തിന്റെ സന്താന പരമ്പര ജുർഹൂം ഗോത്രം എന്ന പേരിൽ അറിയപ്പെട്ടു. നൂഹ് നബി (അ) ന്റെ പുത്രനാണ് സാം. സാമിന്റെ സന്താന പരമ്പരയിലാണ് ജുർഹൂം ജനിച്ചത്. ആ പരമ്പര ഇങ്ങനെയാകുന്നു...
നൂഹ് (അ) - സാം - സമഖ്സർ - ശാലം - അൻതർ - ഖഹ്ത്താൻ - ജുർഹൂം
ജുർഹൂം ഗോത്രക്കാരുടെ ഭാഷ അറബിയായിരുന്നു. മക്കയിൽ താമസമാക്കിയ കുടുംബങ്ങൾ അറബി സംസാരിച്ചു. അവരിൽ നിന്ന് ഹാജറ (റ) യും പുത്രനും അറബി സംസാരിക്കാൻ പഠിച്ചു...
ജുർഹൂം കുട്ടികൾ. അവരാണ് ഇസ്മാഈലിന്റെ കളിക്കൂട്ടുകാർ. മരുഭൂമിയിൽ ഓടിക്കളിക്കും. സഫായിലും മർവായിലും കയറും. ദൂര ദിക്കുകളിലെ കാഴ്ചകൾ കാണും. ദൂരെ കച്ചവടസംഘങ്ങൾ പോവുന്നത് കണ്ടാൽ മനസ്സിൽ ആഹ്ലാദം നിറയും...
മരുഭൂമിയിലെ സായാഹ്നങ്ങൾ. പടിഞ്ഞാറൻ മലകൾക്കു പിന്നിലേക്ക് സൂര്യൻ ഇറങ്ങിപ്പോവും. അതോടെ താഴ് വരയിൽ നേർത്ത ഇരുൾ പരക്കും. പിന്നെ ഇരുട്ടിന് കട്ടി കൂടിവരും. പടിഞ്ഞാറൻ മലകൾക്കപ്പുറത്ത് ആകാശത്ത് കുറച്ച് നേരം വെളിച്ചം കാണാം. അത് മാഞ്ഞാൽ രാത്രിയുടെ വരവായി.
കുട്ടികൾ അബൂ ഖുബൈസ് മലയിൽ കയറും. അതൊക്കെ ബാല്യ ദശയിലെ കൗതുകങ്ങൾ...
പടിഞ്ഞാറൻ ചക്രവാളത്തിലെ ചെഞ്ചോപ്പ് മാഞ്ഞാൽ ഇരുട്ടിന്റെ ആധിപത്യമായി. ഖാഫിലക്കാർ കൊണ്ടുവരുന്ന എണ്ണയുണ്ടെങ്കിലേ വിളക്ക് കത്തിക്കാൻ പറ്റുകയുള്ളൂ... വിലപിടിപ്പുള്ള വസ്തുവാണ് എണ്ണ. പല കുടുംബത്തിലും എണ്ണ കാണാനില്ല. രാത്രിയിലെ ആഹാരം സന്ധ്യക്കു മുമ്പെ കഴിക്കും. അതാണ് പതിവ്. ഖാഫിലക്കാർ വല്ലപ്പോഴും കൊണ്ടുവരുന്ന ധാന്യക്കെട്ടിൽ നിന്ന് ഹാജറാക്ക് കുറച്ചു കിട്ടിയാലായി. അത് പൊടിച്ചു മാവുണ്ടാക്കി ഇസ്മാഈലിന് റൊട്ടി ചുട്ടുകൊടുക്കും. മകൻ സ്വാദോടെ കഴിക്കും. ഉമ്മ നിർവൃതിയോടെ നോക്കി നിൽക്കും. പഴവർഗ്ഗങ്ങളാണ് പ്രധാന ആഹാരം. സംസം വെള്ളവും. ഇടക്ക് ഇറച്ചിയും...
മോൻ നല്ല ആരോഗ്യവാനായി വളർന്നുവന്നു. പതിനാല് വയസ്സ് കഴിഞ്ഞപ്പോൾ തന്നെ മോൻ ശക്തനായ യുവാവായിത്തീർന്നു. ജുർഹൂം ഗോത്രത്തിലെ ഒരു നേതാവാണ് സഅദ്ബ്നു ഉസാമ. അദ്ദേഹത്തിനൊരു മകളുണ്ട് പേര് ഉമാറത്ത്...
സഅദിന്റെ മനസ്സിൽ ഇസ്മാഈലിനെക്കുറിച്ച് നല്ല മതിപ്പാണ്. നല്ല ആരോഗ്യമുള്ള ചെറുപ്പക്കാരൻ. നല്ല സ്വഭാവം നല്ല സംസാര രീതി. ഇസ്മാഈലിനെ തന്റെ മകൾക്ക് ഭർത്താവായി കിട്ടിയാൽ കൊള്ളാം. അതാണ് സഅദിന്റെ ചിന്ത...
മകൾ ഉമാറയോട് സഅദ് വിവരം പറഞ്ഞു. അവൾക്ക് വലിയ താൽപര്യമൊന്നും തോന്നിയില്ല. പക്ഷെ ബാപ്പാക്ക് നിർബന്ധം. ബാപ്പ നിർബന്ധിച്ചു മകൾ സമ്മതിക്കേണ്ടി വന്നു. മനമില്ലാത്ത സമ്മതം. വേണ്ടപ്പെട്ട എല്ലാവരെയും ക്ഷണിച്ചുവരുത്തി. സദ്യ നൽകി. ആചാരപ്രകാരം വിവാഹം നടന്നു...
ഉമാറ നല്ലവനായ ഇസ്മാഈലിന്റെ ഭാര്യയായി. ഉമ്മയും മകനും മാത്രമുള്ള ലോകത്തേക്ക് ഉമാറ വിരുന്നുവന്നു. പൊരുത്തക്കേടുകൾ നിറഞ്ഞതായിരുന്നു ആ ജീവിതം. ഭർത്താവ് ഭാര്യയെ നന്നായി സ്നേഹിച്ചു. ഭാര്യക്ക് അതേ അളവിൽ സ്നേഹം തിരിച്ചു കൊടുക്കാനായില്ല...
ഒരു ദിവസം ആ വീട്ടിൽ ഒരു വിരുന്നുകാരനെത്തി. ഒരു വൃദ്ധൻ. പുതിയ പെണ്ണിന് ആളെ മനസ്സിലായില്ല.
"നീ ഇസ്മാഈലിന്റെ ഭാര്യയാണോ?"
"അതെ"
"അവനെവിടെപ്പോയി?"
"പുറത്ത് പോയി. വേട്ടയാടാനാവും"
"നിങ്ങളുടെ ജീവിതമൊക്കെയെങ്ങനെ? സന്തോഷമാണോ?"
"എന്ത് സന്തോഷം? കാര്യങ്ങളൊക്കെ ബുദ്ധിമുട്ടിലാണ്. പ്രയാസങ്ങൾ നിറഞ്ഞ ജീവിതം."
കുറച്ചു നേരം അവർ സംഭാഷണം നടത്തി. കാര്യങ്ങൾ മനസ്സിലാക്കി ഗോത്രത്തലവന്റെ വീട്ടിലെ സൗകര്യങ്ങളൊന്നും ഈ വീട്ടിൽ കാണില്ല. പൊരുത്തപ്പെട്ടു പോവാൻ ഇവർക്ക് കഴിയുന്നുമില്ല. പോവാൻ നേരത്ത് വൃദ്ധൻ ഇങ്ങനെ പറഞ്ഞു...
"നിന്റെ ഭർത്താവ് വന്നാൽ എന്റെ സലാം പറയുക. കട്ടിലപ്പടി മാറ്റിവെക്കണമെന്നും പറയണം."
വൃദ്ധൻ സ്ഥലം വിട്ടു. ഉമാറ നോക്കിനിന്നു...