Wednesday - 22 April, 2026 4-Dhu al-Qadah-1447

അന്ത്യസമൂഹം അവരെ ഓർക്കുന്നു (1)

   ഇബ്രാഹിം (അ) പരീക്ഷണത്തിൽ വിജയിച്ചു. മകനെ ബലിയറുക്കാനുള്ള കൽപന നിറവേറ്റി. അപ്പോൾ ജിബ്രീൽ (അ) വരുന്നു. ഒരു ആടിനെ കൊണ്ടുവരുന്നു. തടിച്ചു കൊഴുത്ത ആട്. ഇത് സംബന്ധമായി നിരവധി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. 


 ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണാം: ഇബ്രാഹിം (അ) പുത്രനെ ഭൂമിയിൽ കിടത്തി. പുത്രന്റെ മുഖം ശരിക്ക് കാണാൻ കഴിയാത്ത വിധം കീഴ്പോട്ട് ചരിച്ചാണ് കിടത്തിയത്. അപ്പോൾ ഇസ്മാഈൽ(അ) പറഞ്ഞു: 


"ഉപ്പാ...എന്റെ കൈയും കാലും ബന്ധിക്കുക. അങ്ങ് എന്റെ കഴുത്തറുക്കുമ്പോൾ ഞാൻ അറിയാതെ കൈകാലുകൾ ഇളക്കിയേക്കാം. എന്റെ ഉടുപ്പ് ഊരിമാറ്റുക. അതിൽ രക്തം പുരളരുത്. എന്റെ ഉടുപ്പിൽ രക്തം കണ്ടാൽ ഉമ്മാക്ക് സങ്കടം വരും. ഉപ്പാ...ഉമ്മാക്ക് എന്റെ സലാം. പറയണം, ഈ ഉടുപ്പും നൽകണം മോന്റെ.. മോന്റെ ഓർമക്കുവേണ്ടി ഉമ്മ ഇത് സൂക്ഷിക്കും.  ഉപ്പാ.... കത്തിക്ക് നല്ലതുപോലെ മൂർച്ച കൂട്ടണം. വേഗത്തിൽ അറവ് പൂർത്തിയാക്കണം."


 അറവ് തുടങ്ങി മുറിഞ്ഞില്ല. അപ്പോൾ ഒരു ശബ്ദം മുഴങ്ങിക്കേട്ടു.

"ഓ... ഇബ്രാഹിം നീ സ്വപ്നം സാക്ഷാൽകരിച്ചു."  

ജിബ്രീൽ (അ) വന്നു. കൂടെ തടിച്ചു കൊഴുത്ത ആട്. ആദം നബി (അ) ന്റെ പുത്രൻ ഹാബീൽ പണ്ട് ഒരു ആടിനെ ഖുർബാൻ നടത്തിയിരുന്നു. ആ ആടിനെയാണ് ജിബ്രീൽ (അ) കൊണ്ടുവന്നത് എന്ന അഭിപ്രായം ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്...


 ഒരു വിവാഹത്തെച്ചൊല്ലി തർക്കം വന്നു. തുടർന്നാണ് ഖുർബാൻ നടന്നത്. ഖാബീലും ഹാബീലും തമ്മിലായിരുന്നു തർക്കം. ഹവ്വ (റ) ഇരട്ടകളെ പ്രസവിച്ചിരുന്നു. ഒരു പ്രസവത്തിലെ ആൺകുട്ടി മറ്റൊരു പ്രസവത്തിലെ പെൺകുട്ടിയെ വിവാഹം കഴിക്കണം. അതാണ് നിയമം. ഖാബീലിന്റെ കൂടെ പ്രസവിക്കപ്പെട്ട ഇക്ലിമയെ ഹാബീൽ വിവാഹം ചെയ്യണം. ഹാബീലിന്റെ കൂടെ ജനിച്ച ലബൂദയെ ഖാബീലും വിവാഹം ചെയ്യണം. ഖാബീൽ അതിന് തയ്യാറില്ല. ഖാബീലിന് സുന്ദരിയായ ഇക്ലിമയെത്തന്നെ വേണം. തർക്കമായി ഖുർബാൻ നടത്താൻ തീരുമാനമായി. ആരുടെ ഖുർബാൻ സ്വീകരിക്കപ്പെടുമോ, അയാൾ ഇക്ലിമയെ വിവാഹം ചെയ്യും...  


 ഒരു മലഞ്ചരിവിലാണ് ഖുർബാൻ നടക്കുക. ഹാബീൽ ഒരാടിനെ മലയിൽ വിട്ടു. ഖാബീൽ ഒരുപിടി വൈക്കോൽ വെച്ചു. സ്വീകരിക്കപ്പെട്ട ഖുർബാൻ ഉയർന്നു പോവും. ഹാബീലിന്റെ ഖുർബാൻ സ്വീകരിക്കപ്പെട്ടു. ആടിനെ ഉയർത്തിക്കൊണ്ടുപോയി. ഖാബീലിന്റെ ഖുർബാൻ തള്ളപ്പെട്ടു. ഖാബീൽ അസൂയകൊണ്ട് പുകഞ്ഞു. പക വളർന്നു. ഒരു ദിവസം വലിയ കല്ല് കൊണ്ട് ഹാബീലിന്റെ തലക്കടിച്ചു കൊന്നു. ഭൂമിയിൽ ആദ്യത്തെ കൊല നടന്നു...


 ഹാബീൽ ഖുർബാൻ നടത്തിയ ആട്. അതിനെയാണ് ജിബ്രീൽ (അ) കൊണ്ടുവന്നത് എന്ന് ഒരഭിപ്രായം നിലവിലുണ്ട്. സ്വർഗ്ഗത്തിൽ നിന്ന് കൊണ്ടുവന്ന ആട് എന്നാണ് ചിലരുടെ പരാമർശം. നാൽപതം വർഷം മേഞ്ഞുനടന്ന് തടിച്ചു കൊഴുത്ത ആട് എന്ന് പറയപ്പെട്ടിട്ടുണ്ട്...  


 ജിബ്രീൽ (അ) കൊണ്ടുവന്ന ആടിനെ ഇബ്രാഹിം (അ) ബലിയറുത്തു. മക്കയിലെ താമസക്കാർക്ക് മാംസം കിട്ടി. സംഭവം വളരെ പ്രസിദ്ധമായിത്തീർന്നു. ആടിന്റെ കൊമ്പുകൾ സൂക്ഷിക്കപ്പെട്ടു. കഅ്ബാ ശരീഫിൽ കൊമ്പുകൾ വളരെക്കാലം സൂക്ഷിക്കപ്പെട്ടിരുന്നുവെന്ന് രേഖകളിൽ കാണാം...