വൈകുന്നേരമായി. ഇസ്മാഈൽ(അ) വീട്ടിൽ വന്നു കയറി. ആരോ വന്നുപോയ പ്രതീതി...
"ഉമാറാ.... ഇവിടെ ആരെങ്കിലും വന്നിരുന്നുവോ?"
"ങാ....വന്നിരുന്നു"
"ആര്..?"
"ഒരു വൃദ്ധൻ"
"എന്നിട്ടദ്ദേഹം എവിടെ?"
"പോയി"
"വല്ലതും പറഞ്ഞിട്ടാണോ പോയത്?"
"നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ട്
കട്ടിലപ്പടി മാറ്റിവെക്കണം എന്നും പറഞ്ഞു."
വൃദ്ധന്റെ രൂപം പറഞ്ഞു കൊടുത്തു. ഇസ്മാഈൽ (അ) ന് കാര്യങ്ങൾ ബോധ്യമായി. വന്നത് തന്റെ പിതാവാണ്. കട്ടിലപ്പടി മാറ്റിവെക്കണം എന്ന് പറഞ്ഞതിന്റെ പൊരുൾ പിടികിട്ടി.
ഈ ഭാര്യ നിനക്ക് ചേർന്നവളല്ല. ഒഴിവാക്കണം. അതാണ് സൂചന. ഭർത്താവിൽ നിന്ന് ഭാര്യ വിവരങ്ങളറിഞ്ഞു. ആ ദാമ്പത്യം അങ്ങനെ അവസാനിച്ചു...
കാലം പിന്നെയും ഒഴുകി. ഒരു വിവാഹത്തെക്കുറിച്ചുള്ള ചിന്ത മനസ്സിലെവിടെയോ ഉണ്ട്.
വിവാഹം നടക്കണം. മക്കളുണ്ടാവണം. മക്കളിലൂടെ സന്താന പരമ്പര നിലനിൽക്കണം. അറബ് ഗോത്രങ്ങൾ രൂപം കൊള്ളണം. അതൊക്കെയാണ് അല്ലാഹുﷻന്റെ പദ്ധതി.
മുളാള് ബ്നു അംറ്...
സൽഗുണ സമ്പന്നനായ നേതാവ്. ജുർഹൂമിന്റെ പ്രമുഖ നായകൻ. അദ്ദേഹത്തിന്റെ മകളാണ് റഹ് ലത്ത്. ഉപ്പയുടെ സ്വഭാവ ഗുണങ്ങൾ പാരമ്പര്യമായി ലഭിച്ച മകൾ. ഉപ്പ മകൾക്ക് വിവാഹാലോചന നടത്തി. ഇസ്മാഈൽ എന്ന ചെറുപ്പക്കാരനെ ബന്ധപ്പെട്ടവർ ഇടപെട്ടു വിവാഹമുറപ്പിച്ചു. പുണ്യഭൂമിയിൽ വിവാഹം നടന്നു...
റഹ് ലയെ ഇസ്മാഈലിന് വളരെ ഇഷ്ടപ്പെട്ടു. ആകർഷകമായ പെരുമാറ്റം. ബുദ്ധിമതി. ത്യാഗസന്നദ്ധത. അല്ലാഹുﷻന്റെ തൃപ്തിക്കുവേണ്ടിയുള്ള ജീവിതം. ഇബ്രാഹിം (അ) ന്റെ ശരീഅത്ത് അനുസരിച്ചാണ് അവരുടെ ജീവിതം.
അല്ലാഹുﷻ കൽപിച്ചത് എടുക്കുക.
വിരോധിച്ചത് ഒഴിവാക്കുക.
അതിൽ വിട്ടുവീഴ്ചയില്ല. വിശുദ്ധ ജീവിതം. റഹ് ല ശരിക്കും ജീവിതപങ്കാളിയായി...
ഒരു ദിവസം അതിഥി വന്നു. ഒരു വൃദ്ധൻ. റഹ് ല ബഹുമാനപൂർവം സ്വീകരിച്ചു. അവർ തമ്മിൽ സംഭാഷണം നടന്നു...
"നീ ഇസ്മാഈലിന്റെ ഭാര്യയാണോ?"
"അതെ"
"ഇസ്മാഈൽ എവിടെ?"
"പുറത്ത് പോയതാണ്"
"നിങ്ങളുടെ ജീവിതമെങ്ങനെ?"
"അല്ലാഹുﷻന്റെ അനുഗ്രഹത്താൽ ഞങ്ങൾക്ക് ബുദ്ധിമുട്ടുകളൊന്നുമില്ല. വളരെ സ്നേഹത്തിലും സന്തോഷത്തിലുമാണ് ഞങ്ങൾ കഴിഞ്ഞു കൂടുന്നത്."
"നിങ്ങളുടെ ഭക്ഷണമെന്താണ്?"
"മാംസം"
"എന്താണ് പാനീയം?"
"വെള്ളം"
അത് കേട്ടപ്പോൾ ആഗതൻ ഇങ്ങനെ പ്രാർത്ഥിച്ചു.
"അല്ലാഹുവേ മാംസത്തിലും വെള്ളത്തിലും നീ അനുഗ്രഹം ചൊരിയേണമേ...! നിന്റെ ഭർത്താവ് വരുമ്പോൾ എന്റെ സലാം പറയുക വാതിൽപ്പടി ഉറപ്പിക്കാനും പറയുക"
ആഗതൻ മടങ്ങിപ്പോയി...
വൈകുന്നേരം ഇസ്മാഈൽ (അ) വീട്ടിലെത്തി. ആരോ വന്നത് പോലെ തോന്നി. ഭാര്യയോട് ചോദിച്ചു: "ഇവിടെ ആരെങ്കിലും വന്നിരുന്നോ?"
"വന്നിരുന്നു വളരെ ബഹുമാന്യരായ ഒരാൾ." ആളുടെ രൂപം വിവരിച്ചു കൊടുത്തു. വിവരണം കേട്ട് ഇസ്മാഈൽ (അ) പറഞ്ഞു:
"അത് എന്റെ വന്ദ്യപിതാവായിരുന്നു. ഉപ്പ എന്ത് പറഞ്ഞിട്ടാണ് പോയത്?"
"നിങ്ങൾ വരുമ്പോൾ സലാം പറയാൻ പറഞ്ഞു. വാതിൽപ്പടി ഉറപ്പിക്കാനും പറഞ്ഞു"
ഇസ്മാഈൽ (അ) ന്റെ മുഖത്ത് സന്തോഷം പരന്നു. ആവേശത്തോടെ ഇങ്ങനെ പറഞ്ഞു: "നിന്നെ ഭാര്യയായി നിലനിർത്താനാണ് ഉപ്പ പറഞ്ഞത്."
അത് കേട്ടപ്പോൾ റഹ് ലക്ക് വളരെ സന്തോഷമായി...
ഇസ്മാഈൽ (അ)ന് ഇരുപത് വയസ്സായപ്പോഴാണ് ഹാജർ(റ) വഫാത്തായത്. തനിക്കുവേണ്ടി യാതനകൾ ധാരാളം സഹിച്ച ഉമ്മ. ആ ഉമ്മ പോയി. കടുത്ത ദുഃഖം സഹിച്ചു. പുണ്യ ഭവനത്തിന് സമീപം ഖബറടക്കപ്പെട്ടു. ഇസ്മാഈൽ (അ) ന്റെ മനസ്സിൽ ആവേശകരമായ ഓർമയായി ഉമ്മ നിലനിന്നു. ചരിത്രം ആ സ്മരണകൾ സൂക്ഷിച്ചുവെച്ചു. പിൽക്കാലക്കാർക്കു വേണ്ടി...