ഇസ്മാഈൽ (അ) മുപ്പത് വയസ്സുള്ള യുവാവാണ്. ഒത്ത ശരീരം. ശക്തനായ യുവാവ്. ഉമ്മ വേർപിരിഞ്ഞു പോയിട്ട് പത്ത് വർഷമായി. ഉമ്മയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. സഫയും മർവായും സംസമും ഉമ്മയെ ഓർമിപ്പിക്കുന്നുണ്ട്. പിന്നെ എന്തെല്ലാം സംഭവങ്ങൾ. ഒളി മങ്ങാത്ത ഓർമകൾ...
സംസം കിണർ. മക്കാനിവാസികൾക്കും യാത്രക്കാർക്കും ജല പാനത്തിലുള്ള കിണർ. സംസം ഏറെ പ്രസിദ്ധമായിക്കഴിഞ്ഞു. സംസം കിണറിന്റെ സമീപത്ത് നിൽക്കുകയാണ് ഇസ്മാഈൽ (അ). അമ്പും വില്ലുമുണ്ട്...
അപ്പോൾ അകലെനിന്നൊരാൾ വരുന്നു. സൂക്ഷിച്ചു നോക്കി. ഉപ്പ... മനസ്സ് നിറയെ സന്തോഷമായി. ഉപ്പ അടുത്തെത്തി. സലാം ചൊല്ലി. സന്തോഷത്തോടെ സലാം മടക്കി. ഉപ്പയും മകനും ആലിംഗനം ചെയ്തു.
വീട്ടിലേക്ക് നടന്നു. വർത്തമാനം പറഞ്ഞു കൊണ്ടിരുന്നു.
"മോനേ...എനിക്കൊരു കാര്യം പറയാനുണ്ട്."
"ഉപ്പ പറഞ്ഞോളൂ...കേൾക്കട്ടെ"
"കഅ്ബ പുതുക്കിപ്പണിയാൻ അല്ലാഹുﷻ കൽപിച്ചിരിക്കുന്നു. നാം രണ്ടു പേരും ചേർന്നു അത് പുതുക്കിപ്പണിയണം. മോൻ എന്നെ സഹായിക്കില്ലേ...."
"അല്ലാഹുﷻന്റെ കൽപന നടപ്പാക്കാം ഞാൻ ഉപ്പയെ സഹായിക്കാം... അല്ലാഹു ﷻ തുണക്കട്ടെ!"
അല്ലാഹുﷻനെ ആരാധിക്കാൻ വേണ്ടി ലോകത്ത് നിർമിക്കപ്പെട്ട ഒന്നാമത്തെ ഭവനമാണ് കഅ്ബ. അത് പുനർനിർമ്മിക്കാൻ പോവുകയാണ്. സ്വർഗ്ഗത്തിൽ നിന്നിറക്കപ്പെട്ട രണ്ട് കല്ലുകളുണ്ട്...
1. ഹജറുൽ അസ് വദ്
2. മഖാമു ഇബ്രാഹിം
അബൂ ഖുബൈസ് പർവ്വതത്തിലാണ് അവയുള്ളത്. മഹാപ്രളയം വന്ന കാലത്ത് അവ അബൂഖുബൈസിൽ കുഴിച്ചിട്ടതാണ്. അവ പുറത്തെടുക്കാൻ കാലമായി. ഇവിടെ മഹത്തായ ചരിത്രം തുടങ്ങുകയാണ്.
കഅ്ബാലയത്തിന്റെ പുനർനിർമ്മാണ ചരിത്രം...
ഹജ്ജിന്റെ വിളംബരം നടക്കേണ്ടതുണ്ട്. മനുഷ്യവർഗ്ഗം ഹജ്ജിനായി ഇവിടെ ഒഴുകിയെത്തേണ്ടതുണ്ട്. ഒരു പിതാവും പുത്രനും ചേർന്ന് ചരിത്രം സൃഷ്ടിക്കണമെന്നാണ് അല്ലാഹുﷻന്റെ നിശ്ചയം...
വീട്ടിലെത്തിയ പിതാവിന് റഹ് ലയുടെ സ്വാഗതം. ഈ വീട്ടിലെത്താനുള്ള സമുന്നതനായ അതിഥിയാണിത് വന്നത്. മഹത്തായൊരു ദൗത്യനിർവഹണത്തിനും. എല്ലാം സന്തോഷകരം തന്നെ...
തന്റെ പ്രിയപ്പെട്ട ഭർത്താവ്.
ഭർത്താവിന്റെ വന്ദ്യപിതാവ്.
ഇരുവരും ചേർന്ന് കഅ്ബാലയം പുതുക്കിപ്പണിയാൻ പോവുന്നു. ഈ മൺകൂനയിൽ അടിത്തറ കെട്ടും. ആ അടിത്തറയിൽ ചുമരുകൾ കെട്ടും. ആരാധനാലയം ഉയർന്നു വരും. ഓർക്കുമ്പോൾ വല്ലാത്ത നിർവൃതി...
ഉപ്പയും പുത്രനും ആഹാരം കഴിച്ചു. വീട്ടിൽ നിന്നിറങ്ങി. ഭർത്താവ് ആയുധങ്ങളുമായി മലഞ്ചെരിവിലേക്ക് പോയി. കല്ലുകൾ വെട്ടിയെടുക്കാൻ തുടങ്ങി. ആയുധം കല്ലിൽ തട്ടുന്ന ശബ്ദം കേൾക്കാം. അപ്പോൾ ദൃഢമായ മാംസപേശികൾ ശക്തമായി ചലിക്കുന്നു. വെട്ടി മിനുസപ്പെടുത്തിയ കല്ലുകൾ മാറ്റിവെച്ചു. അപ്പോൾ ജിബ്രീൽ (അ) വന്നു തണലിട്ട് കാണിച്ചു കൊടുത്തു. തണൽ വീണ സ്ഥലമാണ് കഅ്ബ...
കഅ്ബയുടെ അതിരുകൾ മനസ്സിലായി. അവിടെ ചാലു കീറി. അടിത്തറയുടെ പണി തുടങ്ങി. മകൻ കല്ല് ചുമന്നുകൊണ്ട് വന്നു. പിതാവ് അടിത്തറയുടെ പണി തുടങ്ങുകയായി. അനുഗ്രഹീത നിമിഷങ്ങൾ വന്നു. തറക്കല്ലിട്ടു. പിന്നെ പണിക്ക് വേഗത കൂടി...
കത്തിജ്ജ്വലിക്കുന്ന സൂര്യൻ. ചൂടുപിടിച്ച മരുഭൂമി. വെയിലിൽ തളരാത്ത പിതാവും പുത്രനും.
ശരീരത്തിൽ വിയർപ്പുതുള്ളികൾ. അനുഗ്രഹീത ഭവനത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു. അടിത്തറയുടെ പണി തീരാറായി...
റഹ് ലയുടെ കൈ വേഗത വർദ്ധിച്ചു. ആഹാര സാധനങ്ങളൊരുക്കുകയാണ്. പുണ്യഭവനത്തിന്റെ നിർമ്മാണം നടത്തുന്നവർക്ക് ആഹാരം നൽകണം. അതും പുണ്യകർമ്മമാണ്.
ദാഹമകറ്റാൻ സംസം വെള്ളം. സൂര്യൻ തന്റെ ജോലി മുറപോലെ നിർവഹിക്കുന്നു രാവിലെ ഉദിക്കുന്നു. പിന്നെ ഉയർന്നു സഞ്ചരിക്കുന്നു. വൈകുന്നേരം അസ്തമിക്കുന്നു...
കഅ്ബാലയത്തിന്റെ നിർമ്മാണം കണ്ടുകൊണ്ടുള്ള സഞ്ചരം. മലക്കുകൾ മഖാമു ഇബ്രാഹിം കൊണ്ടുവന്നു. ഉയർന്നു കൊണ്ടിരിക്കുകയാണ്. ചുമർ നിലത്തുനിന്ന് കെട്ടാൻ പറ്റാത്ത ഉയരമായി. മഖാമു ഇബ്റാഹീമിൽ കയറി നിൽക്കണം.
മകൻ മഖാമു ഇബ്രാഹിം നീക്കിയിട്ടുകൊടുക്കും. പിതാവ് അതിൽ കയറിനിൽക്കും. പുത്രൻ കല്ലെടുത്തുകൊടുക്കും. പിതാവ് അത് വാങ്ങി ചുമരിൽ വെക്കും. അതവിടെ ഉറപ്പിക്കും. ആ ഭാഗം കെട്ടിക്കഴിഞ്ഞാൽ പിതാവ് താഴെയിറങ്ങും. പുത്രൻ കല്ല് നീക്കിയിട്ട് കൊടുക്കും...