ഒരിക്കൽ ഇറാഖിൽ കടുത്ത ക്ഷാമം പിടിപെട്ടു. ആഹാരത്തിന് വകയില്ലാതെ ജനങ്ങൾ വല്ലാതെ കഷ്ടപ്പെട്ടു. നാട്ടിൽ വിളഞ്ഞ ധാന്യവും മറ്റു നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്ത ധാന്യവും നംറൂദ് രാജാവിന്റെ കൊട്ടാരത്തിലെ കലവറയിൽ സൂക്ഷിക്കപ്പെട്ടു...
ആർക്കെങ്കിലും അൽപം ധാന്യം കിട്ടണമെങ്കിൽ നംറൂദിന്റെ കൊട്ടാരത്തിൽ ചെല്ലണം. നംറൂദിന്റെ മുമ്പിൽ സുജൂദ് ചെയ്യണം. അതിന് തയ്യാറില്ലാത്ത ആരും അന്നാട്ടിലുണ്ടായിരുന്നില്ല. ഇബ്രാഹീം (അ) പലതവണ നംറൂദുമായി സംഭാഷണം നടത്തിയിട്ടുണ്ട്. സർവശക്തനായ അല്ലാഹുﷻനെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. ഒരു ഫലവുമുണ്ടായില്ല. കോപം വർദ്ധിച്ചു എന്നുമാത്രം...
ഒരിക്കൽ ഇബ്രാഹീം (അ) കൊട്ടാരത്തിൽ ചെന്നു. "എന്തിനാണ് വന്നത്?" രാജാവ് ചോദിച്ചു. "അറിഞ്ഞുകൂടേ ? നാട്ടിലാകെ ക്ഷാമം പിടിപെട്ടില്ലേ ? ധാന്യം വേണം." ഇബ്രാഹീം (അ) പറഞ്ഞു...
"ഞാനാരാണെന്ന് നിനക്കറിയുമോ?" രാജാവ് ഗൗരവത്തിൽ ചോദിച്ചു. പ്രവാചകൻ വിനയത്തോടെ ഇങ്ങനെ പറഞ്ഞു :
"ഏകനായ റബ്ബിന്റെ ഒരടിമ."
"എന്ത്? അടിമയോ? ഞാൻ നിന്റെ റബ്ബിന്റെ അടിമയോ? ഞാനൊരു കാര്യം പറയാം. എല്ലാവരും ചെയ്യുന്നത് പോലെ നീ എന്റെ മുമ്പിൽ സുജൂദ് ചെയ്യണം. അല്ലാതെ ഒരു മണി ധാന്യം ഞാൻ തരില്ല..."
"ഏകനായ റബ്ബിന്റെ മുമ്പിൽ മാത്രമേ ഞാൻ സുജൂദ് ചെയ്യുകയുള്ളൂ. മനുഷ്യന്റെ മുമ്പിൽ സുജൂദ് ചെയ്യില്ല."
"പറ ആരാണ് നിന്റെ റബ്ബ്?"
" ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുﷻ ..."
"ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യാൻ എനിക്കും കഴിയും നോക്കിക്കോ ?"
ഇങ്ങനെയുള്ള സംഭാഷണങ്ങൾ
പലതവണ നടന്നിട്ടുണ്ട്. വാദിച്ചു ജയിക്കാൻ നംറൂദിന് കഴിഞ്ഞില്ല...
ഒരിക്കൽ ഒരു സദസ്സിൽ വെച്ചു സംവാദം നടന്നു. മനുഷ്യരെ ജീവിപ്പിക്കാനും മരിപ്പിക്കാനും എനിക്കു കഴിയും. കാണിച്ചുതരാം.
രണ്ടാളുകളെ കൊണ്ടുവന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളി. മറ്റെയാൾ കുറ്റം ചെയ്യാത്ത നിരപരാധി. വധശിക്ഷ അർഹിക്കുന്ന കുറ്റവാളിയെ വെറുതെ വിട്ടു. നിരപരാധിയെ കൊന്നുകളഞ്ഞു...
"കണ്ടില്ലേ! ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും ഞാനാണെന്ന് മനസ്സിലായില്ലേ?" "ഞാനാണ് റബ്ബ്."
"അല്ല നീ റബ്ബല്ല. അക്രമിയാണ്. എന്റെ റബ്ബ് സൂര്യനെ കിഴക്കു നിന്ന് ഉദിപ്പിക്കുന്നു. നീ റബ്ബാണെങ്കിൽ സൂര്യനെ പടിഞ്ഞാറ് നിന്ന് ഉദിപ്പിക്കൂ..."
ജനം മിഴിച്ചുനിൽക്കുകയാണ്. നംറൂദിന് ഉത്തരം മുട്ടിപ്പോയി...
സൂര്യാരാധകന്മാർ നിറഞ്ഞ ഒരു സദസ്സിൽ വെച്ച് ഇബ്രാഹീം (അ) പ്രഖ്യാപിച്ചു. സൂര്യനെ ദേവതയാക്കി ആരാധിക്കുന്ന സമൂഹമേ ഒരു കാര്യം ഓർത്തുകൊള്ളുക, സൂര്യൻ ചലിക്കുന്നത് അല്ലാഹുﷻന്റെ കൽപനയനുസരിച്ചാണ്. സർവകഴിവും അല്ലാഹുﷻനാകുന്നു. നംറൂദിന് ഒരു കഴിവുമില്ല. അല്ലാഹുﷻ നൽകിയ കഴിവല്ലാതെ...
ഒരിക്കൽ ഒരു സദസ്സിൽ വെച്ച് ഉത്തരം മുട്ടിയ നംറൂദ് ഇബ്രാഹീം നബി (അ) നോടിങ്ങനെ പറഞ്ഞു;
"ഒരു മൃതശരീരത്തിന് ജീവൻ നൽകാൻ നിന്റെ റബ്ബിനോട് അപേക്ഷിക്കുക. നിന്റെ റബ്ബ് അതിന് ജീവൻ നൽകുന്നത് ഞാനൊന്ന് കാണട്ടെ. നിന്റെ റബ്ബ് മൃതശരീരത്തിന് ജീവൻ നൽകിയില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും"
"മരിച്ചവരെ ജീവിപ്പിക്കുക എന്റെ റബ്ബിന് അതിന് കഴിയും"
പക്ഷെ എങ്ങനെ..?