ബാബിലോണിയ പൗരാണിക നാഗരികതയുടെ കേന്ദ്രമാകുന്നു. വിവിധ തരം കലകൾ അവിടെ വളർന്നുവന്നിട്ടുണ്ട്. വാണിജ്യവും വ്യവസായവും വളർന്നിട്ടുണ്ട്. തത്വശാസ്ത്രം വളർച്ച പ്രാപിച്ചിട്ടുണ്ട്. നിരവധി യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും ആ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്...
ഇബ്രാഹീം (അ)ജനിക്കുന്ന കാലത്ത് ബാബിലോണിയ കടുത്ത വിഗ്രഹാരാധനയുടെ പിടിയിലമർന്ന് കിടക്കുകയായിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തി വാഴുകയായിരുന്നു. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയുടെ വിവിധ പേരുകളിലുള്ള അമ്പലങ്ങളുണ്ടായിരന്നു. ഓരോന്നിനും ധാരാളം സ്വത്തും പ്രത്യേക പൂജാരിമാരും ഉണ്ടായിരുന്നു. പല നക്ഷത്രങ്ങളുടെ പേരിലും ദേവാലയങ്ങളുണ്ടായിരുന്നു. അവരെക്കുറിച്ചുള്ള നിരവധി അത്ഭുത കഥകൾ നാട്ടിലാകെ പ്രചരിച്ചു...
പൂജാരിമാർക്കാണ് സമൂഹത്തിൽ സ്വാധീനം. അവർ വളരെയേറെ ആദരിക്കപ്പെട്ടു. അവരുടെ വാക്കുകൾ ആരും അവഗണിക്കുകയില്ല. എല്ലാ സുഖസൗകര്യങ്ങളും സമ്പത്തും അവർ ആസ്വദിച്ചു പോന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ആരാധ്യവസ്തുക്കളല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. തന്ത്രപരമായ ഒരു പരിപാടി അവതരിപ്പിക്കാം. അതിലൂടെ അവരെ ചിന്തിപ്പിക്കാം... വളരെ സൂക്ഷ്മതയോടെയാണ് പരിപാടി നടപ്പാക്കിയത്...
ഒരു രാത്രി ആകാശത്ത് ഒരു നക്ഷത്രം ഉദിച്ചു. അത് കണ്ടപ്പോൾ ഇബ്രാഹീം (അ)പറഞ്ഞു; "ഇതാണ് എന്റെ റബ്ബ്." നക്ഷത്രത്തെ ആരാധിക്കുന്ന സമൂഹത്തിന് വലിയ സന്തോഷമായി അവർ ആഹ്ലാദം പ്രകടിപ്പിച്ചു. കുറേനേരം നക്ഷത്രം നല്ല ശോഭയോടെ നിന്നു. പിന്നെ അത് മാഞ്ഞുപോയി. അപ്പോൾ ഇബ്രാഹീം (അ) പറഞ്ഞു : "മാഞ്ഞ് പോകുന്നത് റബ്ബ് ആവാൻ പറ്റില്ല." മനഃശാസ്ത്രപരമായൊരു ക്ലാസാണ് നടന്നത്. പക്ഷെ അതുൾക്കൊള്ളാൻ അവർ തയ്യാറായില്ല. നക്ഷത്രാരാധകർ തുടർന്നും അതിനെ ആരാധിച്ചുകൊണ്ടിരുന്നു...
ചന്ദ്രൻ ഉദിച്ചുയർന്നു. പൂനിലാവ് പരന്നു. ചന്ദ്രനെ ആരാധിക്കുന്നവർക്ക് വലിയ സന്തോഷം. ചന്ദ്രന്റെ പേരിൽ നടക്കുന്ന ദേവാലയങ്ങൾ സജീവമായി. അപ്പോൾ ഇബ്രാഹീം (അ) പ്രഖ്യാപിച്ചു. "ഇതാണ് എന്റെ റബ്ബ്." ചന്ദ്രനെ ആരാധിക്കുന്നവർക്ക് ഇബ്രാഹീമിനോട് എന്തൊരു സ്നേഹം. ആ ചെറുപ്പക്കാരനെ കൂടെ കിട്ടിയതിൽ അഭിമാനിച്ചു. ചന്ദ്രൻ അസ്തമിച്ചപ്പോൾ ഇബ്രാഹീം (അ) പ്രഖ്യാപിച്ചു "അസ്തമിച്ചുപോവുന്നത് റബ്ബ് ആവാൻ കൊള്ളില്ല." ചന്ദ്രന്റെ ആരാധകർ അത് ചെവിക്കൊണ്ടില്ല. അവർ പഴയ മാർഗത്തിൽ തന്നെ തുടർന്നു...
നേരം വെളുത്തു. സൂര്യനുദിച്ചുയർന്നു. സൂര്യനെ ആരാധിക്കുന്നവർ സജീവമായി. സൂര്യന്റെ പേരിലുള്ള ആരാധനാലയങ്ങളിൽ ഭക്തന്മാർ തിങ്ങിനിറഞ്ഞു. അപ്പോൾ ഇബ്രാഹീം (അ) പ്രഖ്യാപിച്ചു: "ഇതാണ് എന്റെ റബ്ബ്." സൂര്യാരാധകന്മാർ അത് കേട്ടു ആഹ്ലാദം കൊണ്ടു പകൽ മുഴുവൻ സൂര്യന്റെ ആധിപത്യം നിലനിന്നു. പശ്ചിമ ചക്രവാളത്തിൽ നിന്ന് സൂര്യൻ അപ്രത്യക്ഷമായി. അപ്പോൾ ഇബ്രാഹീം (അ) പ്രഖ്യാപിച്ചു: "സൂര്യൻ റബ്ബ് ആവാൻ പറ്റില്ല അതിനും അസ്തമയമുണ്ട്." സൂര്യാരാധകന്മാർ അത് ചെവിക്കൊണ്ടില്ല...
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അല്ലാഹുﷻ ﷻ ന്റെ സൃഷ്ടികളാവുന്നു. അല്ലാഹുﷻവിന്റെ കൽപനകൾക്കനുസരിച്ചാണവ ചലിക്കുന്നത്. ഈ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി നടത്തിയ പരീക്ഷണം വിഫലമായി. അവർ ശിർക്കിൽ തുടർന്നു...
ഈ സന്ദർഭം വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെ : "അങ്ങനെ അദ്ദേഹത്തിന്റെ മേൽ രാത്രി വന്നു മൂടിയപ്പോൾ അദ്ദേഹം ഒരു നക്ഷത്രം കണ്ടു അദ്ദേഹം പറഞ്ഞു: ഇത് എന്റെ റബ്ബ് ആകുന്നു എന്നിട്ട് അത് മാഞ്ഞുപോയപ്പോൾ അദ്ദേഹം പറഞ്ഞു മറഞ്ഞുപോകുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നില്ല." (6:76)
"എന്നിട്ട് ചന്ദ്രൻ ഉദിച്ചുവരുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു : ഇത് എന്റെ റബ്ബാകുന്നു എന്നിട്ട് അത് മാഞ്ഞുപോയപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ റബ്ബ് എനിക്ക് മാർഗദർശനം നൽകിയില്ലെങ്കിൽ നിശ്ചയമായും ഞാൻ വഴിപിഴച്ച ജനങ്ങളിൽ പെട്ടവൻ തന്നെ ആയിത്തീരുന്നതാണ്." (6:77)
എന്നിട്ട് സൂര്യൻ ഉദിച്ചുവരുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു : ഇത് എന്റെ റബ്ബ് ആണ്. ഇത് ഏറ്റവും വലുതാകുന്നു. എന്നിട്ട് അത് മാഞ്ഞുപോയപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളെ നിശ്ചയമായും ഞാൻ (അല്ലാഹുﷻവിനോട് )നിങ്ങൾ പങ്കുചേർക്കുന്നതിൽ നിന്ന് (ഒക്കെയും) ഒഴിവായവനാകുന്നു." (6:78)
ഇബ്രാഹീം (അ) തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്നതാണ്. ആ ജനത കണ്ടത്. ജനങ്ങളെ നിങ്ങൾ ശിർക്കിൽ വ്യാപൃതരായിരിക്കുന്നു. നക്ഷത്രത്തെയും, ചന്ദ്രനെയും, സൂര്യനെയും ദൈവമാക്കുക വഴി നിങ്ങൾ മുശ്രിക്കുകളായിരിക്കുന്നു. നിങ്ങളുടെ ശിർക്കിൽ എനിക്ക് പങ്കില്ല. ഞാനതിൽ നിന്നൊഴിവാണ്. ഞാൻ സർവശക്തനായ അല്ലാഹുﷻവിനെ ആരാധിക്കുന്നു. അവന് കീഴൊതുങ്ങി ജീവിക്കുന്നു. ഞാൻ മുസ്ലിം ആകുന്നു . അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കാൻ ധിക്കാരികളുടെ സമൂഹത്തെ അദ്ദേഹം വീണ്ടും വീണ്ടും ക്ഷണിച്ചു...