വലിയ അഗ്നികുണ്ഡം ശരിയായി വരികയാണ്. അതിൽ വിറക് നിറയ്ക്കാൻ ഒരു മാസം വേണ്ടിവന്നു. രോഗശയ്യയിൽ കിടക്കുന്നവർ വരെ വിറക് നേർച്ചയാക്കി അയച്ചു. നാടാകെ വിറക് ശേഖരണം ഒരാവേശമായി പടർന്നു. നിശ്ചിത അളവിൽ വിറക് നിറഞ്ഞു. വിറകിനു മുകളിൽ വലിയ അളവിൽ നെയ്യ് ഒഴിച്ചു. അതിനുശേഷം തീകൊളുത്തി തീ പടർന്നു കത്തി...
അഗ്നി പരീക്ഷണം. രക്ഷപ്പെടാനുള്ള മാർഗം നോക്കിയില്ല. ഓടിയൊളിച്ചില്ല. നാട് വിട്ടില്ല. എനിക്ക് അല്ലാഹുﷻ മതി. എല്ലാ കാര്യങ്ങളും അവനിൽ ഭാരമേൽപിക്കുന്നു. (ഹസ്ബുനല്ലാഹി വനിഹ്മൽ വകീൽ ) ഈ ദിക്റ് ചൊല്ലിക്കൊണ്ടിരുന്നു...
"ഇബ്റാഹീമിന്റെ കൈകാലുകൾ ഇരുമ്പു ചങ്ങലയിൽ ബന്ധിക്കുക."
രാജകൽപന വന്നു. യുവാവ് ബന്ധിതനായി. തീ ദിവസങ്ങളോളം ആളിക്കത്തി. അതിനു മുകളിലൂടെ പറക്കുന്ന പക്ഷികൾ കരിഞ്ഞു വീണു. എന്തൊരു പരീക്ഷണം. കൈകാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിക്കപ്പെട്ട ഇബ്രാഹീം (അ) അഗ്നിയിലേക്ക് എറിയപ്പെട്ടു...
ഒരുനിമിഷം പ്രകൃതി നിശ്ചലമായി..! ആകാശ ഭൂമികൾ അമ്പരന്നു. പെട്ടെന്ന് ജിബ്രീൽ (അ) പ്രത്യക്ഷപ്പെട്ടു ചോദിച്ചു...
"എന്റെ സഹായം ആവശ്യമുണ്ടോ?"
"ഇല്ല എനിക്ക് അല്ലാഹുﷻ മതി" ജിബ്രീൽ (അ) പിൻമാറി.
മീകാഈൽ (അ) എന്ന മലക്ക് വന്നു ചോദിച്ചു : "മഴ പെയ്യിപ്പിച്ച് തീ കെടുത്തിത്തരാം വേണോ..?"
"വേണ്ട എനിക്ക് അല്ലാഹുﷻ മതി
ഹസ്ബുനല്ലാഹ്....."
പൂർണ്ണമായ തവക്കുൽ...
സത്യവിശ്വാസിയുടെ മനസ്സിൽ അതുണ്ടായിത്തീരണം. അത് വന്നുകഴിഞ്ഞാൽ അവിടന്നങ്ങോട്ടുള്ള കാര്യങ്ങൾ അല്ലാഹുﷻ ഏറ്റെടുക്കും. അടുത്ത നിമിഷത്തിൽ ഇബ്രാഹീം കത്തിക്കരിഞ്ഞു പോവുമെന്നാണ് മുശ്രിക്കുകൾ ധരിച്ചത്. അതിനുമുമ്പെ അഗ്നിക്ക് അല്ലാഹുവിന്റെ കൽപന കിട്ടി. അഗ്നി നീ തണുപ്പാവുക. അഗ്നി നീ രക്ഷയാവുക. സുഖശീതളമായ അനുഭവം... വിശുദ്ധ ഖുർആൻ പറയുന്നു :
"അവർ പറഞ്ഞു : ഇവനെ നിങ്ങൾ ചുട്ടെരിക്കുവീൻ നിങ്ങളുടെ ഇലാഹുകളെ സഹായിക്കുകയും ചെയ്യുവീൻ നിങ്ങൾ വല്ലതും ചെയ്യുന്നവരാണെങ്കിൽ." (21:68)
അഗ്നിയിലേക്കെറിയപ്പെട്ടപ്പോൾ "അല്ലാഹു അഗ്നിയോട് കൽപിച്ചതിങ്ങനെയായിരുന്നു
നാം പറഞ്ഞു : തീ നീ ശീതളവും ഇബ്രാഹീമിന് രക്ഷയും ആയിത്തീരുക." (21:69)
"അദ്ദേഹത്തെക്കൊണ്ട് അവർ ഒരു തന്ത്രം ഉദ്ദേശിച്ചു എന്നാൽ നാം അവരെത്തന്നെ ഏറ്റവും നഷ്ടപ്പെട്ടവരാക്കി." (21:70)
പർവതങ്ങൾ പോലും കരിഞ്ഞുപോവുന്ന തീ. അതിന്റെ സമീപത്തേക്ക് പോകാൻ പോലും പറ്റില്ല. പരിസരമാകെ ചൂട് പിടിച്ചിരിക്കുന്നു. മരങ്ങൾ കത്തിക്കരിഞ്ഞു...