Wednesday - 22 April, 2026 4-Dhu al-Qadah-1447

അതിശയകരമായ ഔദാര്യം (2)

   അയ്യൂബ് നിറ യൗവ്വനത്തിലാണ്. ഇനിയൊരു വിവാഹം കഴിക്കണം. കുലീനകുടുംബത്തിൽ നിന്ന്. നബികുടുംബമാണ് ഏറ്റവും ശ്രേഷ്ഠം. തന്റെ ഭാര്യ നബികുടുംബത്തിലെ അംഗമായിരിക്കണം. അതാണ് ചേർച്ച. അങ്ങനെ ഒരാളെ കിട്ടണം...


 യൂസുഫ് (അ) മിസ്വിറിലെ രോമാഞ്ചമായിരുന്നു. യൂസുഫ് (അ)ന്റെ പുത്രനാണ് അഫ്റാഈം. അഫ്റാഈമിന്റെ ഓമന പുത്രിയാണ് റഹ്മത്ത്. അയ്യൂബിന് പറ്റിയ ഇണയാണ് റഹ്മത്ത്. അക്കാര്യത്തിൽ കുടുംബാംഗങ്ങൾ യോജിച്ചു. ഇനിയെന്തിന് വൈകണം? രണ്ട് കുടുബത്തിന്റെയും നായകന്മാർ ഒന്നിച്ചിരുന്നു ചർച്ച ചെയ്തു. വിവാഹം ഉറപ്പിച്ചു. തുടർന്നു തിയ്യതിയും നിശ്ചയിച്ചു... 


 വിശാലമായ കുടുംബത്തിൽ ആഹ്ലാദം അലയടിച്ചു. വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. വിവാഹം കേമമായി നടന്നു. അയ്യൂബിന്റെ ജീവിതത്തിലേക്ക് റഹ്മത്ത് കടന്നു വന്നു. മാതൃകാ ദാമ്പത്യ ജീവിതം.  അതാണ് ലോകം അവരിൽ കണ്ടത്. ആ ദാമ്പത്യ ജീവിതത്തിന്റെ ഓർമകൾ കാലം കരുതലോടെ കാത്തുസൂക്ഷിച്ചു... 


 അയ്യൂബ് (അ)ന്റെ ഭാര്യയെക്കുറിച്ചു രണ്ട് അഭിപ്രായങ്ങൾ കാണുന്നുണ്ട്. യൂസുഫ്  (അ)ന്റെ മകൻ അഫ്റാഈമിന്റെ മകൾ റഹ്മത്ത് എന്നാണ് ഒരഭിപ്രായം. യൂസുഫ്  (അ)മറ്റൊരു മകനാണ് മൻശ. മൻശഇന്റെ മകളാണ് ലയാ. അയ്യൂബ്(അ) വിവാഹം ചെയ്തത് ലയാ എന്ന പെൺകുട്ടിയാണെന്നാണ് മറ്റൊരഭിപ്രായം...  


 അയ്യൂബ് (അ) വിവാഹം ചെയ്തത് യൂസുഫ്  (അ)ന്റെ പൗത്രിയെയാണെന്ന കാര്യത്തിൽ യോജിപ്പുണ്ട്.  

യൂസുഫ് (അ) ഉന്നത പദവിയിലായിരുന്നു. അയ്യൂബ് (അ)ആകട്ടെ മഹാധനികനും. യൂസുഫ് (അ)ന്റെ കർമരംഗം ഈജിപ്ത് ആയിരുന്നു. അയ്യൂബ് (അ)ജനിച്ചു വളർന്നതും കർമരംഗമായിരുന്നതും റൂം ആയിരുന്നു...


അയ്യൂബ് (അ) റൂമുകാരനായിരുന്നുവെന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവാചകൻ രംഗത്ത് വരികയാണ്. ഏകനായ അല്ലാഹുﷻവിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ അയ്യൂബ് നിയോഗിക്കപ്പെട്ടു...


 സയ്യിദുനാ അയ്യൂബ് (അ)ജനങ്ങളോട് സംസാരിക്കാൻ തുടങ്ങി. ബഹുദൈവാരാധന പാടില്ല. അല്ലാഹുﷻ ഏകനാകുന്നു. അവനെ മാത്രം വണങ്ങുക. ആരാധനകൾ അവന് മാത്രം. താൻ അല്ലാഹുﷻവിന്റെ ദൂതനാകുന്നു. താൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുക. ഉൾക്കൊള്ളുക...  


 അയ്യൂബ് (അ)അതുവരെ പറഞ്ഞതെല്ലാം ജനങ്ങൾ വിശ്വസിച്ചിട്ടുണ്ട്.  

ഇത് വിശ്വസിക്കാൻ പ്രയാസം.  ഏറ്റവുമടുത്ത കൂട്ടുകാർ പോലും സംശയാലുക്കളായി. ബന്ധുക്കൾക്കും സംശയം. അയ്യൂബ് (അ)ന് ധാരാളം ബന്ധുക്കളുണ്ട്. ബന്ധു ബലം കൊണ്ട് ശക്തനാണ്... 


 തൗഹീദ് ഏകദൈവ വിശ്വാസം. അയ്യൂബ് അല്ലാഹുﷻവിനാൽ നിയോഗിക്കപ്പെട്ട നബിയാണെന്ന വിശ്വാസം.  അതുൾക്കൊള്ളാനാവുന്നില്ല.

ഓരോ ദിവസവും ആ വീട്ടിൽ വരുന്ന വിരുന്നുകാർക്കുണ്ടാവില്ല ഒരു കണക്കും.  എത്രയാ വെച്ചു വിളമ്പുന്നത്... 


 വരുന്നവരോടൊക്കെ തൗഹീദിനെക്കുറിച്ചു സംസാരിച്ചു. തന്നെ അല്ലാഹുﷻ നബിയായി നിയോഗിച്ചിരിക്കുന്നു എന്ന സത്യം തുറന്നു പറഞ്ഞു...


 വരുന്നവർക്കെല്ലാം വിഭവങ്ങളാണ് വേണ്ടത്. അത് ആവശ്യം പോലെ കൊടുക്കുന്നുമുണ്ട്. വിശ്വാസം കൈക്കൊണ്ടവർ വളരെ ചുരുക്കം...  


 ഐശ്വര്യം ഒരു പരീക്ഷണമാണ്. അല്ലാഹുﷻ നൽകിയവയിൽ നിന്ന് ചെലവഴിക്കുക. അത് അല്ലാഹുﷻവിന്റെ കൽപനയാണ്. അയ്യൂബ് (അ) ആ കൽപന പാലിച്ചു. ആവശ്യക്കാർക്കെല്ലാം കൊടുത്തു. വേണ്ടുവോളം. ചോദിച്ചുവരുന്ന ആർക്കും നിരാശനായി മടങ്ങേണ്ടിവന്നില്ല. എല്ലാവരും സന്തോഷത്തോടെ മടങ്ങിപ്പോയി...


 ഇവിടെ ഒരു കാര്യം ഉറപ്പിച്ചു പറയാം, അയ്യൂബ് (അ) പരീക്ഷണത്തിൽ വിജയിച്ചു. ഐശ്വര്യം കൊണ്ടുള്ള പരീക്ഷണത്തിൽ വിജയിച്ചു. ഇനി മറ്റൊരു വിധത്തിൽ പരീക്ഷണം വരികയാണ്. കഠിനമായ പരീക്ഷണം. കേട്ടാൽ നടുങ്ങിപ്പോവുന്ന പരീക്ഷണം...