Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒട്ടകങ്ങളുടെ നാശം (1)

   അയ്യൂബ് (അ) ന്റെ ജീവിതം ഓരോ നിമിഷവും ഭക്തിനിർഭരമായിരുന്നു. അല്ലാഹുﷻവിന്റെ സ്മരണയിൽ ഓരോ നിമിഷവും കടന്നു പോവുന്നു. ഓരോ ശ്വാസത്തിലും അല്ലാഹുﷻവിനെ വാഴ്ത്തുന്നു. കഠിനാദ്ധ്വാനം ചെയ്യുമ്പോഴും മനസ്സ് അല്ലാഹുﷻവിനെ വാഴ്ത്തിക്കൊണ്ടിരിക്കും...


 ആരാധനകൾക്കു പ്രത്യേക സമയമുണ്ട്. നിസ്കാര വേളകൾ ആളുകൾക്കറിയാം. ഉപദേശം നൽകുന്ന സമയം വേറെ. സൽക്കാരം, സംഭാഷണം, ദാനം, ഉറക്കം എല്ലാറ്റിനും നിർണയിക്കപ്പെട്ട സമയം. ഓരോ കാര്യത്തിലും ചിട്ടയുണ്ട്. പ്രത്യേക സമയങ്ങളുണ്ട്. അതനുസരിച്ചു കാര്യങ്ങൾ നടക്കുന്നു... 


 റഹ്മത്ത് പ്രിയപ്പെട്ട ഭാര്യ. തന്റെ ഏഴ് പുത്രന്മാരെ പ്രസവിച്ചു. മൂന്നു പുത്രിമാരെയും. യോഗ്യരായ പുത്രന്മാർ. ബുദ്ധിയും ആരോഗ്യവും അവരെ അനുഗ്രഹിച്ചിരിക്കുന്നു.  പുത്രിമാർ സുന്ദരികളും ബുദ്ധിമതികളുമാണ്. വീട്ടിന്റെ പ്രകാശമാണ് മക്കൾ. അവരുടെ ചിരിയും കളിയും വർത്തമാനങ്ങളും മാതാപിതാക്കളെ ആനന്ദം കൊള്ളിച്ചു... 


 മക്കൾ അല്ലാഹുﷻവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുമ്പോൾ നൽകും. അവനുദ്ദേശിക്കുമ്പോൾ തിരിച്ചെടുക്കും. നൽകപ്പെടുമ്പോൾ അമിതമായ ആഹ്ലാദം വേണ്ട. തിരിച്ചെടുക്കുമ്പോൾ അമിത ദുഃഖവും വേണ്ട. മക്കളുടെ കാര്യത്തിൽ അയ്യൂബ് (അ)ന്റെ കാഴ്ചപ്പാട് അതായിരുന്നു. റഹ്മത്ത് അത് മനസ്സിലാക്കിയിട്ടുണ്ട്. അതേ നിലക്ക് നീങ്ങുകയും ചെയ്യുന്നു...


 മനസ്സ്നിറയെ വാത്സല്യമാണ്. സ്നേഹം മറച്ചുവെക്കാനാവില്ല. എല്ലാവർക്കും മക്കളെ ലഭിക്കില്ല. ചിലർക്കു ലഭിക്കും. അല്ലാഹുﷻ ഉദ്ദേശിക്കുമ്പോൾ മാത്രം. ചിലർക്ക് ആൺമക്കൾ മാത്രം ചിലർക്ക് പെൺമക്കൾ മാത്രം. വേറെ ചിലർക്ക് പുത്രന്മാരും പുത്രിമാരും കാണും... 


 മക്കളെല്ലാം ഉത്തമ സ്വഭാവ ഗുണങ്ങളുള്ളവരായിത്തീർന്നാൽ കുടുംബത്തിൽ സന്തോഷം കതിർകത്തും.  അയ്യൂബ്-റഹ്മത്ത് ദമ്പതികളുടെ കുടുംബ ജീവിതം ഈ വിധത്തിലുള്ളതാണ്. സന്തോഷം നിറഞ്ഞ രാപ്പകലുകൾ. ഒരു റിപ്പോർട്ടനുസരിച്ച് ഈ ദമ്പതികൾക്ക് പതിമൂന്നു മക്കളുണ്ടായിരുന്നു...


 ശപിക്കപ്പെട്ട ഇബ്ലീസ്. ഇബ്ലീസിന്റെ പേര് കേട്ടാൽ ശാപവചനം ഉരുവിടണം. 

"ലഹ്നത്തുല്ലാഹി അലൈഹി" 

അല്ലാഹുﷻവിന്റെ ശാപം അവന്റെ മേൽ ഉണ്ടാവട്ടെ. ഇബ്ലീസിന്റെ വഴി ശപിക്കപ്പെട്ടതാണ്. അവനെ പിന്തുടർന്നാൽ മനുഷ്യൻ നശിച്ചതു തന്നെ. ഇബ്ലീസ് മനുഷ്യനെ വഴിതെറ്റിക്കും. അക്കാര്യം അയ്യൂബ് (അ)ന് നന്നായറിയാം...


 നബിയെ വീഴ്ത്താൻ ഇബ്ലീസ് സകല തന്ത്രങ്ങളും പ്രയോഗിച്ചു. ഒന്നിലും വിജയിച്ചില്ല. അല്ലാഹുﷻവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് ഒരു നിമിഷ നേരത്തേക്കെങ്കിലും നബിയുടെ മനസ്സ് തെറ്റിക്കാൻ ഇബ്ലീസിന് കഴിഞ്ഞില്ല. ഇബ്ലീസിന് വാശിയായി. മനസ്സൊന്ന് ചാഞ്ചലപ്പെട്ടു കിട്ടണം. അതിനെന്താ വഴി..? 


 ഇബ്ലീസും മക്കളും ഒരു ദിവസം ഒരുമിച്ചുകൂടി. എന്നിട്ടവർ ഗൗരവമായ ചർച്ച തുടങ്ങി. അയ്യൂബ് നബിയുടെ മനസ്സ് ചലിപ്പിക്കണം ഒന്നു ബേജാറാക്കണം അതിനെന്താ വഴി..? 


 മിടുക്കന്മാരായ ചില ശൈത്വാന്മാർ ഇബ്ലീസിനോട് ചോദിച്ചു. "ആദമിനെ സ്വർഗത്തിൽ നിന്ന് പുറത്തു ചാടിച്ച ആളല്ലേ നിങ്ങൾ? അയ്യൂബിനെ അങ്കലാപ്പിലാക്കാൻ നിങ്ങൾക്കെന്താ ഇത്ര പ്രയാസം? ആദമിന്റെ ഭാര്യയെ നിങ്ങൾ വശീകരിച്ചു. വിശ്വസിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിപ്പിച്ചു. അവർ സ്വർഗ്ഗത്തിൽ നിന്ന് പുറത്തായി. ഇവിടെയും ആ തന്ത്രം പ്രയോഗിച്ചുകൂടേ..?"