Saturday - 13 June, 2026 26-Dhu al-Hijjah-1447

അനുഗ്രഹങ്ങൾ ഇരട്ടിയായി (2)

   അയ്യൂബ് നബി (അ)ന്റെ മക്കളെല്ലാം യോഗ്യന്മാരാണ്. യോഗ്യതയുള്ള പുത്രിമാരും. മക്കളും ഇരട്ടിയായി. വലിയ വീട്. വീട്ടിലെപ്പോഴും ആൾക്കൂട്ടം. വലിയ പാത്രങ്ങളിൽ ഭക്ഷണമുണ്ടാക്കണം. ഓരോ നേരവും ആഹാരം കഴിക്കാൻ ഒരു ജനക്കൂട്ടം തന്നെയുണ്ടാവും. എല്ലാ പ്രതാപവും വന്നു ചേർന്നു. പദവികൾ തേടിയെത്തി...


 നബി ഒരു വാക്ക് പറഞ്ഞാൽ ആരും മാനിക്കും. കാലമെത്ര മാറിപ്പോയി. അയ്യൂബ്  (അ) പറയുന്നത് ജനം അപ്പടി വിശ്വസിക്കും. അനുസരിക്കും. അക്കാലം വന്നപ്പോഴും അയ്യൂബിന്റെ അവസ്ഥയെന്ത്? എളിമയുടെ പര്യായം തന്നെ. അച്ചടക്കമുള്ള അടിമ. അല്ലാഹുﷻവിന്റെ അനുഗ്രഹം നേടിയ അടിയൻ. എല്ലാം അയ്യൂബ് (അ) നന്നായി മനസ്സിലാക്കിയിട്ടുണ്ട്...


 ആദ്യകാലം അത് ഐശ്വര്യത്തിന്റെ പരീക്ഷണ കാലഘട്ടമായിരുന്നു. പിന്നെ ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ഒറ്റപ്പെടലിന്റെയും പരീക്ഷണ കാലം. അതെല്ലാം കടന്നുപോയി ഇപ്പോഴോ?

അനുഗ്രഹങ്ങൾ വാരിക്കോരിത്തരികയാണ്. ഇത് വൻ പരീക്ഷണം...


 ഇബ്നു മസ്ഊദ് (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം : "അയ്യൂബ് നബി (അ)ന്റെ എല്ലാ മക്കളും മരണപ്പെട്ടിരുന്നു. അവർ ഏഴ് പുത്രന്മാരും മൂന്നു പുത്രികളുമായിരുന്നു. അവരെയെല്ലാം മടക്കിക്കിട്ടി അത്രയെണ്ണം വേറെയും കിട്ടി. എന്നു പറഞ്ഞാൽ ഭാര്യ ഏഴ് പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൂടി പ്രസവിച്ചു..."


ഇബ്നു അബ്ബാസ് (റ) വിന്റെ റിപ്പോർട്ട് ഇങ്ങനെ : "അയ്യൂബ് (അ)ന്റെ എല്ലാ മക്കളും മരണപ്പെട്ടിരുന്നു. പിന്നെ അവർക്കെല്ലാം ജീവൻ കിട്ടി. അത്രയും പേർ പ്രസവിക്കപ്പെടുകയും ചെയ്തു..."


ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു :

 "അയ്യൂബ് (അ)ന് രണ്ട് തോട്ടങ്ങളുണ്ടായിരുന്നു. ഒന്നിൽ ഗോതമ്പും. മറ്റേതിൽ യവവും കൃഷിചെയ്തിരുന്നു. ഈ തോട്ടങ്ങൾക്കു മുകളിൽ പ്രത്യേകതരം മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു. ഒരു തോട്ടത്തിൽ സ്വർണവും. മറ്റേതിൽ വെള്ളിയും വർഷിച്ചു."


മറ്റൊരു റിപ്പോർട്ടിൽ കാണുന്നതിങ്ങനെ :

 "ആകാശത്ത് ഒരു പ്രത്യേകതരം മേഘം പ്രത്യക്ഷപ്പെട്ടു. സ്വർണത്തിന്റെ വെട്ടുകിളികൾ (ജറാദ്) വർഷിക്കാൻ തുടങ്ങി. മൂന്നു പകലും മൂന്നു രാവും ഇത് തുടർന്നു..."


"ഇത് മതിയോ?" ജിബ്രീൽ (അ) ചോദിച്ചു. 


"അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ കിട്ടിയാൽ മതിയാവുമോ?" അയ്യൂബ് (അ)ന്റെ മറുപടി. 


 അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ ഓരോ മനുഷ്യർക്കും കിട്ടുന്നു. കിട്ടുന്നവർക്കാർക്കും മതിവരുന്നില്ല. വീണ്ടും വീണ്ടും കിട്ടണം. അത് മനുഷ്യ പ്രകൃതിയാണ്. കേൾവി എന്ന അനുഗ്രഹം, കാഴ്ച എന്ന അനുഗ്രഹം, ആഹാര-പാനീയങ്ങൾ, ഉറക്കം, വിശ്രമം, ആരോഗ്യം, സമ്പത്ത്  ഇതെല്ലാം നിലനിൽക്കാനാഗ്രഹിക്കും. ഈ അനുഗ്രഹങ്ങൾ എത്ര കിട്ടിയാലും മതിവരില്ല...  


 അയ്യൂബ് (അ)ന്റെ മറുപടി അർത്ഥഗർഭമായിരുന്നു. അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ സദസ്സിൽ അയ്യൂബ് നബി (അ)ന്റെ ചരിത്രം പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അന്നത്തെ ക്രൈസ്തവരും അത് ചർച്ച ചെയ്തു... 


 ബൈബിളിൽ അയ്യൂബ് (അ)ന്റെ ചരിത്രമുണ്ട്. ക്രൈസ്തവർക്കറിയാം വിശുദ്ധ പ്രവാചകൻ ദിവ്യവെളിപാടിലൂടെ അത് പറഞ്ഞപ്പോൾ ക്രൈസ്തവർക്ക് അതിശയമായി. ക്രൈസ്തവർ ഉൾപ്പെടെ മുഴുവൻ ജനങ്ങളോടും വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നത് ഇപ്രകാരമായിരുന്നു :


 "ഓ... ജനങ്ങളേ നിശ്ചയമായും നിങ്ങളുടെ റബ്ബിൽ നിന്നുള്ള സത്യവും കൊണ്ടാണ് റസൂൽ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നത്. അതുകൊണ്ട് റസൂലിൽ വിശ്വസിക്കുക. നിങ്ങൾക്ക് ഗുണകരമായത് പ്രവർത്തിക്കുക. നിങ്ങൾ നിഷേധിച്ചാൽ നിങ്ങൾക്കു ദോഷം. ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുﷻവിന്റേതാകുന്നു. അല്ലാഹുﷻ സർവജ്ഞനും മഹാ തന്ത്രജ്ഞനുമാകുന്നു." (4:170)


 അല്ലാഹു ﷻ സർവശക്തനും മഹാ തന്ത്രജ്ഞനുമാണ്. മനുഷ്യൻ കഴിവില്ലാത്തവനും നിസ്സാരനുമാവുന്നു. മനുഷ്യരെ ഉയർത്തിക്കൊണ്ടു വരുന്നത് അല്ലാഹുﷻവിന്റെ പ്രവാചകന്മാരാകുന്നു. ചരിത്രം അത് ഓർമിപ്പിക്കുന്നു...