Thursday - 23 April, 2026 5-Dhu al-Qadah-1447

സ്വർണ്ണ മഴ (1)

   ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടിവരിക നബിമാർക്കാണ്. അത് കഴിഞ്ഞാൽ സ്വാലിഹീങ്ങൾ. നബി ﷺ പ്രസ്താവിച്ചു: "ഒരാൾ മതത്തിൽ എത്രത്തോളം ഉന്നതനാണോ അതിനനുസരിച്ചുള്ള പരീക്ഷണമുണ്ടാകും." 


 അയ്യൂബ് നബി (അ) ൽ നാല് ഗുണങ്ങൾ വർധിപ്പിക്കാൻ പരീക്ഷണങ്ങൾ കാരണമായി. ക്ഷമ, നന്മ, സ്തുതി, നന്ദി. മറ്റുള്ള സത്യവിശ്വാസികൾക്ക് ഇത് മഹത്തായ പാഠമാണ്. പരീക്ഷണങ്ങൾ കാരണം ഈ ഗുണങ്ങൾ വർധിക്കണം. ഇതിന്റെ വിപരീത ഗുണങ്ങളാവരുത്.  പല മനുഷ്യരിലും നാം കാണുന്നത്  വിപരീത ഗുണങ്ങളാണ്. വിപരീത ഗുണങ്ങളുണ്ടായാൽ പരീക്ഷണത്തിൽ പരാജയപ്പെടും. നിർഭാഗ്യവാനാകും...


 ഇസ്രാഈലി പണ്ഡിതന്മാർ അയ്യൂബ് നബി (അ) ന്റെ പരീക്ഷണങ്ങളെക്കുറിച്ച് ദീർഘമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.  പരീക്ഷണ കാലഘട്ടത്തെക്കുറിച്ച് പണ്ഡിതന്മാർ ഭിന്നാഭിപ്രായങ്ങൾ പറയപ്പെട്ടിരിക്കുന്നു...


 അനസ് (റ) പറയുന്നു : അയ്യൂബ് നബി (അ) ന്റെ പരീക്ഷണ കാലം ഏഴ് വർഷവും ചില മാസങ്ങളുമാകുന്നു. ഹമീദ് എന്ന പണ്ഡിതന്റെ റിപ്പോർട്ടിൽ പതിനെട്ട് വർഷമാണ് പരീക്ഷണ കാലം... 


 സുദിയുടെ റിപ്പോർട്ടിൽ ഇങ്ങനെയുമുണ്ട് : കഠിനമായ രോഗം കാരണം ശരീരത്തിലെ മാംസം നഷ്ടപ്പെട്ടു. രോഗം വർഷങ്ങളോളം നീണ്ടു. ഒരിക്കൽ ഭാര്യ ഇങ്ങനെ പറഞ്ഞു: "അയ്യൂബ് നബിയേ... അങ്ങ് പ്രാർത്ഥിച്ചാൽ അല്ലാഹു രോഗം മാറ്റിത്തരുമല്ലോ" 


അയ്യൂബ് നബി (അ) മറുപടി നൽകിയതിങ്ങനെ : "നല്ല ആരോഗ്യവാനായി ഞാൻ ജീവിച്ചത് എഴുപത് കൊല്ലമാണ്. എഴുപത് കൊല്ലം ഞാൻ ക്ഷമിക്കുകയും വേണ്ടേ?" ഈ മറുപടി കേട്ട് ഭാര്യ നടുങ്ങിപ്പോയി. ഭാര്യ മാത്രമല്ല കാലം പോലും നടുങ്ങിപ്പോയി... 


 കൂലിപ്പണി ചെയ്താണ് ഭാര്യ ഭർത്താവിനെ  പരിപാലിച്ചത്. പിന്നീട് ജനങ്ങൾ ഈ സ്ത്രീയെ തിരിച്ചറിഞ്ഞു. മാരക രോഗം ബാധിച്ച അയ്യൂബിന്റെ ഭാര്യയാണ് ഈ സത്രീയെന്ന് അറിഞ്ഞപ്പോൾ അവർ വീട്ടിൽ കയറ്റിയില്ല. ജോലി നിഷേധിക്കപ്പെട്ടു. പണിയും കൂലിയും ഇല്ലാതായി. രോഗം തങ്ങൾക്കും പകരുമെന്ന് അവർ ഭയന്നു. സ്ത്രീയെ ആട്ടിയകറ്റി. മുഴുപ്പട്ടിണിയായി...


 ഈ ഘട്ടത്തിലാണ് മനോഹരമായ മുടിയുടെ പകുതി വിറ്റ് ഭക്ഷണം വാങ്ങിയത്. ഭക്ഷണവുമായി വന്നപ്പോൾ അയ്യൂബ് നബി (അ) ചോദിച്ചു: "ഇന്നെവിടെനിന്നാണ് ഭക്ഷണം? ജോലി ചെയ്ത് കൂലി വാങ്ങിയതാണോ?"

മൗനം പാലിച്ചു.  ചോദ്യത്തിനൊന്നും മറുപടി പറഞ്ഞില്ല...  


 "നീ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ഞാൻ ഈ ആഹാരം കഴിക്കില്ല." അന്ന് പട്ടിണി കിടന്നു മുടി വിറ്റ കാര്യം പറഞ്ഞാൽ ദേഷ്യപ്പെടും. അത് ഭയന്നിട്ടാണ് മൗനം പാലിച്ചത്... 


 പിറ്റേ ദിവസം ജോലി അന്വേഷിച്ചു നടന്നു. എല്ലാവരും അകറ്റി നിർത്തി. വീട്ടിൽ കയറ്റിയില്ല. പരീക്ഷണം മൂർദ്ധന്യത്തിലെത്തി. ഇന്നലെ ഭർത്താവ് പട്ടിണിയാണ് ഇന്ന് ആഹാരമില്ലാതെ എങ്ങനെ ചെല്ലും. ആഹാരം എങ്ങനെ കിട്ടും? മുടിയുടെ ബാക്കി ഭാഗം കൂടി വിറ്റു ആഹാരം വാങ്ങി മടങ്ങിവന്നു...


 "എവിടെ നിന്നാണ് ആഹാരം? എങ്ങനെ വാങ്ങി. മറുപടി പറയണം അല്ലെങ്കിൽ ഞാനിത് കഴിക്കില്ല" 


 ഭാര്യ വല്ലാതെ ഭയന്നുപോയി. സത്യാവസ്ഥ പറഞ്ഞാൽ കോപിക്കും. അത് കാണാൻ തന്നെക്കൊണ്ടാവില്ല. സത്യാവസ്ഥ പറയാതിരുന്നാലോ? ആഹാരം കഴിക്കില്ല ഇനിയെന്ത് ചെയ്യും? ഒരു സ്ത്രീയുടെ ദുർഘട പരീക്ഷണ നിമിഷം. അവർക്ക് സംസാരിക്കാനാവുന്നില്ല. മുഖത്ത് ഒരിക്കലും കാണാത്ത ദയനീയ ഭാവം. കണ്ണുകൾ നിറഞ്ഞു...


 ഭർത്താവ് രൂക്ഷമായി നോക്കുന്നു ഭാര്യയുടെ മനസ്സെരിയുന്നു. ആ നോട്ടം സഹിക്കാനാവുന്നില്ല. ഭാര്യയുടെ കരങ്ങൾ നീണ്ടു. ശീരോവസ്ത്രത്തിലേക്ക്. ശിരസ്സിലെ തട്ടം എടുത്തു മാറ്റി. അയ്യൂബ് (അ) ഞെട്ടിപ്പോയി. എന്തൊരു ശിരസ്സാണിത്. പൂർണ്ണമായി മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്നു.  തനിക്കാഹാരം തരാൻ വേണ്ടി ഭാര്യ സഹിച്ച ത്യാഗം. ഇത് വേണ്ടായിരുന്നു.

പട്ടാണി കിടക്കാം. ഈ രീതിയിൽ മുടി നീക്കരുതായിരുന്നു. മുടിയില്ലാത്ത ശിരസ്സ്  ആ നിമിഷത്തിൽ അയ്യൂബ് നബി (അ) പറഞ്ഞു പോയി... 


 "അല്ലാഹുവേ പീഡനവും അവശതയും എന്നെ ബാധിച്ചിരിക്കുന്നു നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ കരുണ ചെയ്യുന്നവനാകുന്നു." 


إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ