Thursday - 23 April, 2026 5-Dhu al-Qadah-1447

അനുഗ്രഹങ്ങൾ ഇരട്ടിയായി (1)

   നാട് വാർത്ത കേട്ടുണരുകയാണ്.  പലർക്കും വിശ്വാസം വരുന്നില്ല. കേട്ടത് ഉൾക്കൊള്ളാനാവുന്നില്ല. കേട്ടു മറന്ന കഥ. ആ കഥ വീണ്ടും കേൾക്കേണ്ടിവരുന്നു. പത്ത് പതിനഞ്ച് വയസ്സുള്ള കുട്ടികൾ മുതിർന്നവരിൽ നിന്ന് കഥ കേട്ടിട്ടുണ്ട്...


 വർഷങ്ങൾക്കു മുമ്പ് ഇന്നാട്ടിൽ ഒരു ധനികൻ താമസിച്ചിരുന്നു. അദ്ദേഹത്തിന് ഏഴായിരം ആടുകളുണ്ടായിരുന്നു. മുവ്വായിരം ഒട്ടകങ്ങളുണ്ടായിരുന്നു. ധാരാളം പശുക്കളും കാളകളും കഴുതകളും ഉണ്ടായിരുന്നു. വമ്പിച്ച കൃഷിയിടങ്ങളും തോട്ടങ്ങളുമുണ്ടായിരുന്നു. കുട്ടികൾ ആകാംഷയോടെ കഥ കേൾക്കും.  മുതിർന്നവർ കഥ തുടരും. അദ്ദേഹത്തിന്റെ പേര് അയ്യൂബ് എന്നായിരുന്നു. ഭാര്യ റഹ്മത്ത്... 


 ഒരു കാലം വന്നു. ധനികന്റെ മൃഗങ്ങൾ നശിച്ചുപോയി. കൃഷിയും നശിച്ചു. തോട്ടങ്ങൾ ഉണങ്ങി. അയാൾ ദരിദ്രനായിപ്പോയി. മക്കൾ ഓരോരുത്തരായി മരിച്ചു. മാരകമായ രോഗം ബാധിച്ചു. നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. അയാളും ഭാര്യയും നാടുവിട്ടുപോയി. അതിനു ശേഷം വർഷങ്ങളെത്രയോ കടന്നുപോയി. ഇതാണ് പുതിയ തലമുറക്ക് കിട്ടിയ വിവരം...


 പിന്നെയും കാലം നീങ്ങി. കാലം ചെന്നപ്പോൾ അവരെക്കുറിച്ചുള്ള ഓർമ്മകൾ മങ്ങിപ്പോയി.  വളരെ പെട്ടെന്നാണ് ഓർമകൾ സജീവമായത്. എല്ലാവരും ഞെട്ടലോടെ അത് കേട്ടു. അയ്യൂബും ഭാര്യയും മടങ്ങിവന്നിരിക്കുന്നു. സത്യം തന്നെയോ..? പോയി നോക്കാൻ മടി. ഐശ്വര്യ കാലത്ത് കൂടെ നിന്നു. ആപത്ത് കാലത്ത് കൈവിട്ടു.  അതാണ് പലരും ചെയ്തത്. അത്തരക്കാർ എങ്ങനെ അടുത്തു ചെല്ലും. എങ്കിലും പതുങ്ങിപ്പതുങ്ങിച്ചെന്നു. എത്തിനോക്കി... 


 അതേ അയ്യൂബ് കൂടുതൽ സുമുഖനായിരിക്കുന്നു. മുഖത്തിനെന്തൊരു ശോഭ. കണ്ണുകൾക്കെന്തൊരു തിളക്കം . പെണ്ണുങ്ങൾ വന്നു റഹ്മത്തിനെ പൊതിഞ്ഞു. "പൊന്നു റഹ്മത്തേ... കണ്ടിട്ടെത്ര കാലമായി? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എവിടെയായിരുന്നു ഇത്രയും കാലം?"


 റഹ്മത്ത് മന്ദഹസിച്ചു. ഒരു പരിഭവവും കാണിച്ചില്ല. എല്ലാവരെയും സ്വീകരിച്ചു സംസാരിച്ചു. കേട്ടവർ കേട്ടവർ വരാൻ. തുടങ്ങി എല്ലാവർക്കും സ്വാഗതം. സ്വീകരണം. സൽക്കാരം...


 അയ്യൂബ് (അ) അവരോട് സംസാരിച്ചു. "ആരാധനക്കർഹനായ ഇലാഹ് ഒരുവനാകുന്നു. സൃഷ്ടാവായ അല്ലാഹുﷻ. അവനെ മാത്രം ആരാധിക്കുക ഞാൻ അല്ലാഹുﷻവിന്റെ നബിയാകുന്നു. എനിക്ക് സംഭവിച്ചതെല്ലാം നിങ്ങൾ കണ്ടില്ലേ? നിങ്ങൾക്കതിൽ ദൃഷ്ടാന്തമുണ്ട്. അല്ലാഹുﷻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു." ആളുകൾ കൗതുകപൂർവം സംസാരം കേട്ടു.  സന്തോഷകരമായ നാളുകൾ വരവായി. പലരും സത്യവിശ്വാസികളായി... 


 പെണ്ണുങ്ങൾക്ക് സന്തോഷവാർത്ത കിട്ടി. റഹ്മത്ത് ഗർഭിണിയാണ്. പിന്നെ വിരുന്നുകാരുടെ തിരക്കായി. അയ്യൂബ് (അ) ആടുകളെ വാങ്ങി വളർത്തി. അവ പെറ്റു പെരുകാൻ തുടങ്ങി. ഒട്ടകങ്ങളെ വാങ്ങി അവയുടെ എണ്ണവും വളർന്നു. പല ഭാഗത്തു നിന്നായി ജോലിക്കാർ വന്നു ചേർന്നു. അവർ കൃഷി തുടങ്ങി. അത്ഭുതകരമായി മാറി. കൃഷി എത്ര മേനിയാണ് വിളഞ്ഞത്..? 


 വിളവെടുപ്പ് വലിയ ഉത്സവം പോലെയായിരുന്നു. നൂറുക്കണക്കിന് തൊഴിലാളികൾ പാടത്തിറങ്ങി. കൊയ്തിട്ടും കൊയ്തിട്ടും തീരുന്നില്ല. കളപ്പുരകളിൽ ധാന്യം നിറഞ്ഞു കവിഞ്ഞു. അശരണരും, രോഗികളും, വിധവകളുമെല്ലാം ഔദാര്യം തേടി വരാൻ തുടങ്ങി.  എല്ലാവർക്കും വേണ്ടുവോളം കിട്ടി. സന്തോഷമായി... 


 റഹ്മത്തിന് സുഖപ്രസവം. പെണ്ണുങ്ങൾക്കാഹ്ലാദം. കുറഞ്ഞ വർഷങ്ങൾ കൊണ്ട് വലിയ മാറ്റങ്ങളുണ്ടായി. കന്നുകാലികൾ പഴയതിന്റെ ഇരട്ടിയായി. കൃഷിയും ഇരട്ടിയായി. അനുഗ്രഹങ്ങൾക്കു മേൽ അനുഗ്രഹം... 


 ഇബ്ലീസ് തലയും താഴ്ത്തി നടക്കുകയാണ്. ശ്വൈത്വാന്മാരുടെ നിരാശ പറയാനില്ല. പുതിയ സൂത്രങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഒന്നും രൂപപ്പെട്ടു വരുന്നില്ല. റഹ്മത്ത് പലതവണ പ്രസവിച്ചു. ഓരോ പ്രസവം കഴിയുംതോറും സൗന്ദര്യം വർധിക്കുംപോലെ തോന്നി. പെണ്ണുങ്ങൾ അങ്ങനെ പറഞ്ഞ് അഭിനന്ദിച്ചു...


 മക്കളെല്ലാം യോഗ്യന്മാരാണ്. യോഗ്യതയുള്ള പുത്രിമാരും. മക്കളും ഇരട്ടിയായി. വലിയ വീട്. വീട്ടിലെപ്പോഴും ആൾക്കൂട്ടം. വലിയ പാത്രങ്ങളിൽ ഭക്ഷണമുണ്ടാക്കണം. ഓരോ നേരവും ആഹാരം കഴിക്കാൻ ഒരു ജനക്കൂട്ടം തന്നെയുണ്ടാവും. എല്ലാ പ്രതാപവും വന്നു ചേർന്നു. പദവികൾ തേടിയെത്തി. നബി ഒരു വാക്ക് പറഞ്ഞാൽ ആരും മാനിക്കും. കാലമെത്ര മാറിപ്പോയി. അയ്യൂബ് (അ) പറയുന്നത് ജനം അപ്പടി വിശ്വസിക്കും. അനുസരിക്കും. അക്കാലം വന്നപ്പോഴും അയ്യൂബിന്റെ അവസ്ഥയെന്ത്..?