Wednesday - 22 April, 2026 4-Dhu al-Qadah-1447

അന്ത്യപ്രവാചകരുടെ സദസ്സിൽ (2)

   പ്രവാചകന്മാർ സന്തോഷവാർത്ത നൽകി ജനങ്ങളെ സന്മാർഗത്തിലേക്കു വരാൻ പ്രേരിപ്പിച്ചു. ദുർമാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി നിരന്തരം മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. പരലോകത്ത് മനുഷ്യരെല്ലാം ഒരുമിച്ചു ചേർക്കപ്പെടും. വിചാരണ നടക്കും. മനുഷ്യർ കാര്യങ്ങൾ അവിടെവെച്ചു നിഷേധിക്കരുത്. അതിന് വേണ്ടിയാണ് ഇത്രയേറെ നബിമാരെ അയച്ചത്... 


ഈ വിശുദ്ധ വചനം ശ്രദ്ധിക്കൂ... 


"(സത്യവിശ്വാസത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ) സന്തോഷവാർത്ത അറിയിക്കുകയും  (സത്യനിഷേധത്തിന്റെ ദുഷ്ഫലങ്ങളെക്കുറിച്ച് ) താക്കീത് നൽകുകയും ചെയ്യന്ന ദൂതന്മാരെ (നാം അയച്ചിട്ടുണ്ട്). ദൂതന്മാരുടെ ആഗമനത്തിന് ശേഷം, അല്ലാഹുﷻവിന്റെ സന്നിധിയിൽ മനുഷ്യർ എതിർവാദം ഉന്നയിക്കാതിരിക്കാനാണങ്ങനെ ചെയ്തത്. അല്ലാഹു ﷻ എല്ലാവരെയും വിജയിപ്പിക്കുന്നവനും യുക്തിയുക്തം പ്രവർത്തിക്കുന്നവനുമാകുന്നു. (4:165)


 അയ്യൂബ് നബി (അ) തന്റെ ജനതയിലേക്ക് വരികയാണ്. തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ. നബി സത്യത്തിലേക്കാണ് ക്ഷണിക്കുക. ചിലർ സത്യം സ്വീകരിക്കും. മറ്റു ചിലർ സത്യം നിരാകരിക്കും. സത്യം നിഷേധിക്കുക മാത്രമല്ല അക്കൂട്ടർ മറ്റുള്ളവരെ സത്യത്തിൽ നിന്ന് തടയുകയും ചെയ്യും. അങ്ങനെ അവർ മഹാപാപികളായിത്തീരും. സന്മാർഗത്തിൽ നിന്ന് വളരെ ദൂരം അകന്നുപോവുകയും ചെയ്യും... 


 വിശുദ്ധ ഖുർആന്റെ ഈ വചനങ്ങൾ ശ്രദ്ധിക്കുക: "നിശ്ചയമായും സത്യം നിഷേധിക്കുകയും അല്ലാഹുﷻവിന്റെ വഴിയിൽനിന്ന് (തങ്ങളെത്തന്നെയും മറ്റുള്ളവരെയും) തടയുകയും ചെയ്യുന്നവർ സത്യമാർഗത്തിൽ നിന്ന് ബഹുദൂരം പിഴച്ചുപോയിരിക്കുന്നു." (4:167)  


 ഭൂമിയിൽ അക്രമം കാണിക്കുകയും സത്യ നിഷേധികളായി ജീവിക്കുകയും ചെയ്യുന്നവരുടെ അവസ്ഥയെന്താണ്? അവർ രക്ഷയുടെ മാർഗം കണ്ടെത്തുകയില്ല. അവരുടെ പാപങ്ങൾ പൊറുക്കപ്പെടുകയില്ല. അക്രമങ്ങൾക്കിടയിലൂടെ ജീവിതം ഒഴുകി പോവുന്നു. അവർ പാപമോചനം തേടുന്നില്ല. പാപപങ്കിലമായ ജീവിതം തുടരുന്നു. അവരുടെ സങ്കേതം നരകമാകുന്നു... 


 വിശുദ്ധ ഖുർആൻ പറയുന്നു: "നിശ്ചയമായും സത്യത്തെ നിഷേധിക്കുകയും അക്രമം പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹു ﷻ പൊറുത്തുകൊടുക്കുകയോ രക്ഷാ മാർഗത്തിൽ ചേർത്തിക്കൊടുക്കുകയോ ചെയ്യുന്നതല്ല." (4:168)


 അവരുടെ വഴി നരകത്തിലേക്കാണ്. അവരതിൽ ചെന്നുചേരുകതന്നെ ചെയ്യും. ധിക്കാരികളെയും അക്രമികളെയും നരകത്തിലെത്തിക്കാൻ അല്ലാഹുﷻവിന് വല്ല പ്രയാസവുമുണ്ടോ, ഒരു പ്രയാസവുമില്ല വളരെ എളുപ്പമാണത്. നിസ്സാരം... 


അല്ലാഹു ﷻ പറയുന്നു:  "എന്നാൽ അവരെ ചേർക്കുന്നത് നരകത്തിലേക്കുള്ള മാർഗത്തിലേക്കായിരിക്കും. അതിൽ അവർ ശാശ്വതമായി താമസിക്കുന്നവരാകുന്നു. അല്ലാഹുവിന്നത് എളുപ്പമുള്ള കാര്യമാകുന്നു... (4: 169)