ഭാര്യയും മക്കളും.., അവരോടുള്ള അയ്യൂബ് (അ)ന്റെ സ്നേഹ-വാത്സല്യം ഇബ്ലീസിനും ശൈത്വാൻമാർക്കും അത് നന്നായറിയാം. മക്കളുടെ വേർപാട് അത് അയ്യൂബ് നബിയെ ദുഃഖത്തിലാഴ്ത്തും. ഇബ്ലീസിന്റെ ചിന്ത ആ വഴിക്കാണ് പോയത്. അയ്യൂബ് നബി (അ)ന്റെ വിശ്വാസ ദാർഢ്യം ലോകം കാണാൻ പോവുകയാണ്...
തന്റെ ശരണം അല്ലാഹു ﷻ മാത്രം. ജനനവും മരണവും അവൻ നിശ്ചയിക്കുന്നു. മനുഷ്യനതിൽ പങ്കില്ല. മരണത്തിനൊരു കാരണം കാണും. അത് ജനങ്ങൾക്ക് കാണാം. അവധിയെത്തിയാൽ മരണം സംഭവിക്കും. അതാണ് സത്യവിശ്വാസിയുടെ കാഴ്ചപ്പാട്...
പ്രിയപ്പെട്ടവർ മരിക്കും. പതറിപ്പോവരുത്. പതറാത്ത അയ്യൂബിനെ ലോകം കാണണം. ചരിത്രം അത് വിളിച്ചു പറയണം. വേദഗ്രന്ഥങ്ങൾ അയ്യൂബിനെ വാഴ്ത്തണം. ലോകാവസാനംവരെ അയ്യൂബ് വാഴ്ത്തപ്പെടണം. അതിന് സമയമായിരിക്കുന്നു. അതെ അത് സംഭവിച്ചു കഴിഞ്ഞു. ലാളിച്ചു വളർത്തിയ പുത്രൻ മരണപ്പെട്ടു...
ബന്ധുക്കളും നാട്ടുകാരും അതീവ ദുഃഖിതരായി. മരിച്ചുപോയ മകന്റെ ഗുണങ്ങൾ വാഴ്ത്തപ്പെട്ടു. അതുകേട്ട് പലരും പൊട്ടിക്കരഞ്ഞു. ദുഃഖം അണപൊട്ടിയൊഴുകി. കണ്ണീരും നെടുവീർപ്പും മാത്രം. ഇബ്ലീസ് മനുഷ്യരൂപത്തിൽ വന്നുനിൽക്കുന്നു. ദുഃഖഭാവം. സങ്കടത്തോടെ സംസാരിക്കുന്നു. പിതാവിന്റെ മനസ്സിലേക്ക് ദുഃഖം ചാലിട്ടൊഴുകണം. അതാണ് ഇബ്ലീസിന്റെ പ്ലാൻ. അവൻ ദുഃഖ പാരവശ്യം അഭിനയിക്കുന്നു. വിറയാർന്ന സ്വരത്തിൽ സംസാരിക്കുന്നു...
അയ്യൂബ് (അ)ന്റെ പ്രതികരണം ഇങ്ങനെ:
"പുത്രനെ തന്നവൻ അല്ലാഹുﷻ. തിരിച്ചെടുത്തതും അല്ലാഹുﷻ. അല്ലാഹുﷻവിന്നാകുന്നു സർവ്വ സ്തുതിയും."
ആളുകൾ അത് കേട്ട് ക്ഷോഭിച്ചു. ഇങ്ങനെയുമുണ്ടോ ഒരു പിതാവ്. എന്തൊരു ദൈവവിശ്വാസം. മകന്റെ ഖബറടക്കൽ കർമം. പിതാവ് അതിൽ പങ്കെടുക്കുന്നു. പുത്രന്റെ വിയോഗത്തിൽ ദുഖമുണ്ട്. മുഖം വാടിയിട്ടുമുണ്ട്. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. മനസ്സിൽ അല്ലാഹുﷻവിന്റെ സ്മരണ മാത്രം...
"സർവശക്തനായ റബ്ബേ... ഇത് വല്ലാത്ത പരീക്ഷണം തന്നെ. പരീക്ഷണത്തിൽ പതറിപ്പോവാതിരിക്കാൻ എന്നെ സഹായിക്കേണമേ... എന്റെ പാദങ്ങൾ ഉറപ്പിച്ചു നിർത്തേണമേ..."
മകൻ മണ്ണിലേക്കു മടങ്ങി. ഇബ്ലീസ് നിരാശനായി. വാശി മൂത്തു. അയ്യൂബിന്റെ എല്ലാ മക്കളും നശിക്കണം. അതാണ് ഇബ്ലീസിന്റെ ആവശ്യം. മരണത്തിന്റെ കാലൊച്ച കേൾക്കുന്നു. പ്രിയപ്പെട്ട പുത്രന്മാർ... അവർ വിടപറയുകയാണ്. പ്രിയ പുത്രിമാരും വേർപിരിയുന്നു. ഓരോരുത്തരായി മരണപ്പെട്ടു. ബന്ധുക്കളും നാട്ടുകാരും ദുഃഖസാഗരത്തിൽ മുങ്ങിപ്പോവുന്നു. മഹാനായ പ്രവാചകൻ പിടിച്ചു നിൽക്കുന്നു...
ഖബ്റുകൾ പത്ത് നിർമ്മിക്കപ്പെട്ടു. ഓരോ മക്കൾ ഖബ്റിലേക്ക് പോയി. ഒരാൾക്കു പിറകെ മറ്റൊരാൾ. പിതാവ് ദുഃഖം കടിച്ചമർത്തി. മാതാവ് തളർന്നു. അത് ശരീരത്തിന് മാത്രം. മനസ്സിൽ ദൃഢവിശ്വാസം തന്നെ...
ഒരു പുത്രൻ മാത്രം ബാക്കിയായി. ബിശ്ർ. ബിശ്റിനെ വിധി മാറ്റിനിർത്തി. ബിശ്റിന്റെ ഇളം മനസ്സിൽ ദുഃഖമാണ്. സഹോദരന്മാരും സഹോദരിമാരും നഷ്ടപ്പെട്ട ദുഃഖം. വല്ലാത്ത ഏകാന്തത തന്നെ. രാപ്പകലുകൾ മാറിമാറി വരുന്നു. ഇരുട്ടും വെളിച്ചവും വരുന്നു. എല്ലാം ബിശ്റ് അറിയുന്നു...
ബന്ധുക്കൾ ബിശ്റിനോട് സംസാരിക്കുന്നു. കുട്ടിയെ ആശ്വസിപ്പിക്കുന്നു. ഈ കുട്ടി ചരിത്രത്തിൽ ദുൽകിഫ്ലി നബി (അ) എന്നറിയപ്പെടുന്നു. എങ്ങനെ ആശ്വാസം കിട്ടാൻ. അനേകം വിരുന്നുകാർ വന്നിരുന്ന വീടാണ്. ഇപ്പോൾ വിരുന്നുകാരില്ല. വലിയ പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നു. ഇന്ന് പാത്രങ്ങളെല്ലാം വെറുതെ കിടക്കുന്നു. വീട്ടിൽ ധാന്യമില്ല. ഭക്ഷ്യവസ്തുക്കളില്ല. പട്ടിണി കൂട്ടിനെത്തിയിട്ടുണ്ട്. അവിടേക്ക് ആരും ആഹാരവുമായി വന്നില്ല...
അയ്യൂബ് (അ) വിശപ്പിന്റെ കാഠിന്യമറിഞ്ഞു. റഹ്മത്തും വിശപ്പറിഞ്ഞു. ബന്ധുക്കളെല്ലാം അകന്നുപോയി. സഹായിക്കാൻ ഒരാളുമില്ല. സാരമില്ല നന്നായി ക്ഷമിക്കുക. അയ്യൂബ് (അ)ഭാര്യയോട് പറഞ്ഞു. ക്ഷമിക്കുക. അതേ ഇനി വഴിയുള്ളൂ. റഹ്മത്ത് പല കാര്യങ്ങൾ ഓർത്തു പോയി. തന്നെ പരിചരിക്കാൻ പരസ്പരം മത്സരിക്കുന്ന പരിചാരികമാരെവിടെ? എല്ലാവരും പോയിക്കഴിഞ്ഞു. അവരെല്ലാം ജീവിതമാർഗവും തേടി പോയി. പണിയെടുക്കാൻ ഇനി താൻ മാത്രം. എന്ത് പണി? വെച്ചു വിളമ്പാൻ ഒന്നുമില്ല ഒന്നുമില്ലാത്തിടത്ത് എന്ത് പണി..?
വല്ലാത്ത ഏകാന്തത. അത് തന്നെ പേടിപ്പിക്കുകയാണോ?
ഭർത്താവിനോടൊപ്പം നിൽക്കാം. എല്ലാ ഭാരങ്ങളും ഒന്നിച്ചു ചുമക്കാം. ക്ഷമിക്കാം. ക്ഷമയുടെ ജീവിക്കുന്ന പ്രതീകമായി നിലകൊള്ളാം. പരിചാരികർ താമസിക്കുന്ന വലിയ കെട്ടിടം ശൈത്വാൻമാർ മറിച്ചിട്ടു. എല്ലാവരെയും കൊന്നുകളഞ്ഞു...