Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്വദേശം വിട്ടു

   ഒരു തരത്തിലും അയ്യൂബ് നബി (അ)നെ വഴിതെറ്റിക്കാൻ കഴിയുന്നില്ല. എല്ലാം നഷ്ടപ്പെട്ടിട്ടും നബി അല്ലാഹുﷻവിനെ ആരാധിച്ചു കഴിയുന്നു. എല്ലാം പരീക്ഷണമാണെന്ന് വിശ്വസിക്കുന്നു. ഇബ്ലീസിന്റെ വാശി മൂത്തു. നബിയുടെ ശരീരത്തെ ആക്രമിക്കാൻ തന്നെ അവർ തീരുമാനിച്ചു... 


 ഒരു ദിവസം ഇബ്ലീസ് എത്തി. വീട്ടിലെ അവസ്ഥ കണ്ടു. ആരും സേവനത്തിനില്ല. സാധനങ്ങളൊന്നുമില്ല. വല്ലാത്തൊരു നിശബ്ദത. നബി നിസ്കാരം ആരംഭിച്ചു. ഇബ്ലീസ് തക്കം പാർത്തിരുന്നു. നബി സുജൂദിൽ എത്തി. എല്ലാം അല്ലാഹുﷻവിൽ സമർപ്പിച്ച നിമിഷം... 


 നബിയെ സമീപിച്ചു. നബിയുടെ നാസികയിലൂടെ ഊതി. വിഷക്കാറ്റ് ഏറ്റതുപോലെയായി. ശരീരത്തിന്റെ നിറം മാറി. കറുപ്പ് നിറം വന്നു.  ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. എന്തൊരു ചൊറിച്ചിൽ. ചൊറിയുന്ന ഭാഗത്ത് മാന്തി. ചൊറിച്ചിലടങ്ങുന്നില്ല. ചൊറിഞ്ഞ ഭാഗം പൊട്ടി നീര് വന്നു. എന്തൊരവസ്ഥയാണിത്? അല്ലാഹു ﷻ അറിയുന്നുണ്ടല്ലോ? ഈ ശരീരത്തെ ഏത് രീതിയിലാണ് പരീക്ഷിക്കാൻ പോവുന്നത്? സഹിക്കാൻ കഴിവ് തരണേ..? 


 മേലാസകം ചൊറിച്ചിൽ. മാന്തിയേടത്തെല്ലാം തൊലി പൊട്ടി. വല്ലാത്ത നീറ്റൽ.  മുറിവുകളിൽ നീര് വന്നു. പിന്നെയത് പഴുത്തു. ശരീരം വല്ലാത്ത അവസ്ഥയിലായി. വീട്ടിൽ എന്ത് സംഭവിച്ചു എന്നറിയാൻ ചിലർക്ക് വല്ലാത്ത താൽപര്യം. ചില  കുബുദ്ധികൾ കയറിവന്നു. നബിയെ കണ്ടു. ശരീരത്തിന്റെ അവസ്ഥ കണ്ടു ഞെട്ടി... 


 അവർ പുറത്തേക്കോടി. നാട്ടുകാരോട് പറഞ്ഞതിങ്ങനെ:


 "മാരക രോഗമാണ്. ദുർഗന്ധമുണ്ട്. നാട് വിട്ട് പോയ്ക്കോട്ടെ. ഇവിടെ നിൽക്കണ്ട." 


 ചിലർ വന്നു നാട് വിടാൻ നിർദേശിച്ചു. സ്വന്തം വീട്ടിലും രക്ഷയില്ല. നാടു വിടണം ഏതെങ്കിലും വിജന സ്ഥലത്തേക്ക് പോവാം...


 അയ്യൂബ് നബിയും ഭാര്യയും വിടുവിട്ടിറങ്ങി. നബിക്ക് നടക്കാൻ തന്നെ ബുദ്ധിമുട്ട്. അകലെ ഒരു സ്ഥലത്തെത്തി. ഭാര്യ തുണി വിരിച്ചുകൊടുത്തു. ഭർത്താവ് അതിൽ ഇരുന്നു. ചുറ്റും നോക്കി വിജനമായ പ്രദേശം. മീതെ നീലാകാശം. അകലെ പറന്നുപോവുന്ന കിളികൾ. മാനത്ത് മേഞ്ഞു നടക്കുന്ന മേഘങ്ങൾ. അല്ലാഹു ﷻ സൃഷ്ടിച്ചു വെച്ച പ്രകൃതി എത്ര മനോഹരം. എന്റെ അവസ്ഥയോ..?


 അല്ലാഹുവേ നീയാണ് ഈ ശരീരം സൃഷ്ടിച്ചത്. ഒരിക്കൽ അതെത്ര മനോഹരമായിരുന്നു. ശരീരത്തിന്റെ സൗന്ദര്യം പോയി. ഭംഗി പോയി. ശക്തി പോയി. കണ്ടാൽ പേടിക്കുന്ന രൂപമായി. ഖൽബിനും നാവിനും കുഴപ്പമില്ല. ഖൽബും നാവും നിനക്കുവേണ്ടി ചലിക്കുന്നു. സദാ നിനക്ക് ദിക്റ് ചൊല്ലുന്നു... 


 ഭാര്യ ഭർത്താവിനോടിങ്ങനെ പറഞ്ഞു: "എന്റെ കൈകൾക്ക് ജോലി ചെയ്യാനുള്ള കരുത്തുണ്ട്. ഞാൻ മനുഷ്യവാസമുള്ള സ്ഥലം അന്വേഷിച്ചു പോകാം. എവിടെയെങ്കിലും ജോലി കിട്ടും. ജോലി ചെയ്താൽ കൂലി കിട്ടും. അതുകൊണ്ട് ആഹാരം വാങ്ങാം. ഞാൻ ആഹാരവുമായി വരാം. എന്നെ പോകാൻ അനുവദിച്ചാലും." 


 അനുവദിക്കാതിരിക്കാൻ പറ്റുമോ? തന്റെ പ്രിയപ്പെട്ട ഭാര്യ കൂലിപ്പണിക്ക് പോവുകയാണ്. ഓർക്കാൻ വയ്യാത്ത കാര്യം. മനമില്ലാ മനസ്സോടെ സമ്മതിച്ചു. ഭാര്യ വേദനയോടെ പോവുകയാണ്. ആ പോക്ക് നോക്കിനിന്നു. കണ്ണുകൾ നിറഞ്ഞു പോയി. വിശപ്പ് മറന്നു. ദാഹം മറന്നു. വേദനകൾ മറന്നു. മനസ്സിൽ അല്ലാഹു ﷻ മാത്രം. നാവിൽ അവനെ സ്തുതിക്കുന്ന വചനങ്ങൾ മാത്രം... 


 ശപിക്കപ്പെട്ട ഇബ്ലീസ് എല്ലാം കണ്ടറിയുന്നു. അവന് നിരാശയും വേദനയും തന്നെ.  ഇതെന്തൊരു മനുഷ്യൻ. ഇത്രയെല്ലാം നടന്നിട്ടും ഒരു കുലുക്കവുമില്ലല്ലോ? 

ഇപ്പോഴും ദൈവ സ്മരണയിൽ തന്നെ. പിശാചുക്കൾ ആശ്ചര്യഭരിതരായി. ഈ മനുഷ്യനു മുമ്പിൽ തങ്ങൾ പരാജിതരാവുകയാണ്... 


 രോഗം കൂടിക്കൂടി വരികയാണ്. വൃണങ്ങൾ വല്ലാത്ത അവസ്ഥയിലായി.  ക്ഷമ മുറുകെ പിടിച്ചു കിടന്നു. ഒരു ബദ്ധപ്പാടും കാണിച്ചില്ല. ഒരു വേദനയും വെറുതെയാവില്ല. വേദനയുടെ അളവ് അറിയുന്നവൻ അല്ലാഹു ﷻ മാത്രം. അവൻ അളന്ന് തിട്ടപ്പെടുത്തി പ്രതിഫലം നൽകും. അല്ലാഹു ﷻ ഉദ്ദേശിച്ച കാലം വരെ ഇത് അനുഭവിക്കാം. മനസ്സിൽ ദൃഢനിശ്ചയം എടുത്തു... 


 മണിക്കൂറുകൾ എത്രയോ കടന്നു പോയിരിക്കുന്നു. ആരോ വരുന്നുണ്ട്. നോക്കിയിരുന്നു. ഭാര്യ തന്നെ. കൈയിൽ പൊതിയുണ്ട്. ഭക്ഷണപ്പൊതി. "ഇതെങ്ങനെ സമ്പാദിച്ചു?" നബി ചോദിച്ചു. ആഹാരത്തിന്റെ വിവരങ്ങളറിയണം അത് ഹലാലാണോ? അല്ലേ? അതറിയണം. എന്നിട്ടേ ഒരൽപം കഴിക്കൂ...


 ഭാര്യ ത്യാഗത്തിന്റെ കഥ പറഞ്ഞു. ദീർഘ യാത്രയുടെ കഥ. ജോലി കണ്ടെത്തിയത്. കഠിനാദ്ധ്വാനം. ആഹാരം സമ്പാദിച്ചത്. കേട്ടു. സംതൃപ്തനായി. വായ തുറന്നു. ആഹാരം വെച്ചുകൊടുത്തു. ഭാര്യയുടെ മുഖം പ്രസന്നമായി.

അല്ലാഹുﷻവിനെ സ്തുതിച്ചു...