Wednesday - 22 April, 2026 4-Dhu al-Qadah-1447

പശ്ചാത്താപം (1)

സ്വർഗ്ഗത്തിലെ  എല്ലാ സൗകര്യങ്ങളും ആസ്വദിച്ചുക്കൊണ്ട് ആദം (അ) എന്ന ആദ്യപിതാവും ഹവ്വാ (റ) എന്ന ആദ്യ മാതാവും കഴിഞ്ഞുവരികയാണ്. ഏത് ഭക്ഷണവും  കഴിക്കാം. ഏത് പാനിയവും കുടിക്കാം. ഏത് പഴവും പറിച്ചുതിന്നാം. എല്ലാം അനുവദനീയം.എന്നാൽ ഒരൊറ്റ നിയന്ത്രണം മാത്രം. ഈ മരത്തെ സമീപിക്കരുത്. അതിൽ നിന്ന് ദക്ഷിക്കരുത്. ഒരെറ്റമരത്തെ ഒഴിവാക്കണം. മറ്റെല്ലാം അനുവദനീയം.


വിശുദ്ധ ഖുർആൻ പറയുന്നു: നാം പറഞ്ഞു: "ആദമേ, നീയും നിന്റെ ഇണയും ‎സ്വര്‍ഗത്തില്‍ താമസിക്കുക. വിശിഷ്ട വിഭവങ്ങള്‍ ‎വേണ്ടുവോളം തിന്നുകൊള്ളുക. പക്ഷേ, ഈ ‎വൃക്ഷത്തോടടുക്കരുത്. അടുത്താല്‍ നിങ്ങളിരുവരും ‎അതിക്രമികളായിത്തീരും.“ (2:35)

അല്ലാഹു നൽകിയ അനുഗ്രഹങ്ങൾ ആസ്വാദിച്ചുകൊണ്ട് ഇരുവരും ജീവിക്കുകയാണ്. സ്വർഗ്ഗത്തിൽ വിശപ്പ് അനുഭവിക്കേണ്ടിവരില്ല . ദാഹിക്കേണ്ടി വരില്ല. നഗ്നത വെളിവാകില്ല. വെയിൽ കെള്ളേണ്ടതില്ല. തണൽമരങ്ങൾ ധാരാളം. ഇലകളും പൂക്കളുമുണ്ട്. അരുവികളുണ്ട്. പഴങ്ങളും പാനീയങ്ങളുമുണ്ട്. പിന്നെങ്ങനെ വിശപ്പും ദാഹവും വരും. എന്നാൽ ഒന്നോർക്കണം.ഇബ്ലീസ്, അവൻ ശത്രുവാണ്. വഞ്ചിക്കും. അവന്റെ വഞ്ചനയിൽ പെട്ടുപോവരുത്. ശക്തമായ താക്കീത് നൽകി.


സൂറത്ത് ത്വാഹയിലെ പരാമർശം കാണുക. അപ്പോള്‍ നാം പറഞ്ഞു: "ആദമേ, തീര്‍ച്ചയായും അവന്‍ നിന്റെയും നിന്റെ ഇണയുടെയും ശത്രുവാണ്. അതിനാല്‍ അവന്‍ നിങ്ങളിരുവരെയും സ്വര്‍ഗത്തില്‍നിന്ന് പുറത്താക്കാന്‍ ഇടവരാതിരിക്കട്ടെ. അങ്ങനെ സംഭവിച്ചാല്‍ നീ ഏറെ നിര്‍ഭാഗ്യവാനായിത്തീരും." (20:117)

"തീര്‍ച്ചയായും നിനക്കിവിടെ വിശപ്പറിയാതെയും നഗ്നനാകാതെയും കഴിയാനുള്ള സൌകര്യമുണ്ട്." (20:118)

"നിനക്കിവിടെ ദാഹിക്കാതെയും വെയിലുകൊള്ളാതെയും കഴിയാം." (20:119)

സൂറത്ത് അഹ്റാഫിൽ ഇണനെ കാണാം.

"ആദം, നീയും നിന്റെ ഇണയും ഈ സ്വര്‍ഗത്തില്‍ താമസിക്കുക. നിങ്ങള്‍ക്കിരുവര്‍ക്കും ഇഷ്ടമുള്ളിടത്തുനിന്ന് തിന്നാം. എന്നാല്‍ ഈ മരത്തോട് അടുക്കരുത്; നിങ്ങള്‍ അക്രമികളില്‍ പെട്ടുപോകും.” (7:19)


ഈ മരം ഏതാണ്? അത്തിമരം എന്ന് അഭിപ്രായമുണ്ട്. നാരകമാണെന്നും അഭിപ്രായമുണ്ട്. ഗോതമ്പ് ചെടിയാണെന്ന് പല പണ്ഡിതന്മാരും പറഞ്ഞിട്ടുണ്ട്. ആദം (അ) നെയും ഹച്ച (റ)യെയും ഇബ്ലീസ് അകലെ നിന്ന് നോക്കിക്കാണും. മനസ്സിൽ വിരോധം നുരഞ്ഞു പെങ്ങും. കണ്ടില്ലേ സ്വർഗ്ഗത്തിലങ്ങനെ വാഴുന്നു.എല്ലാ സുഖസൗകര്യങ്ങളുമുണ്ട്.സുന്ദരനായ ആദം. സുന്ദരിയായ ഇണയും. എങ്ങനെ അസൂയപ്പെടാതിരിക്കും.


ആദം - ആ മനുഷ്യൻ  കാരണമല്ലേ താൻ സ്വർഗ്ഗത്തിൽ നിന്ന് പുറത്തായത്. ശപിക്കപ്പെട്ടനായത്. ആദമിനെയും പുറത്താക്കണം അതിനെന്തു വഴി? എന്ത് ചതി പ്രയോഗം നടത്തിയും അവനെ പുറത്താക്കണം. മനസ്സിലെ വിരോധമെന്നും പുറത്തു കാണിക്കില്ല. പുഞ്ചിരിതൂകും. സ്നേഹഭാവം പ്രകടിപ്പിക്കും. ആദം(അ)ന്റെയും ഹവ്വ (റ) യുടെയും ഗുണകാംക്ഷിയായി  ഇബ്ലീസ്  പ്രത്യക്ഷപ്പെട്ടു.അവരോട് സ്നേഹപൂർവ്വം സംസാരിച്ച് വിലക്കപ്പെട്ടത് ഭക്ഷിക്കാൻ പ്രേരിപ്പിച്ചു.


ആ പഴം ഭക്ഷിച്ചാൽ  നിങ്ങൾക്കിവിടെ ശാശ്വതമായി  ജീവിക്കാം. പിന്നെയും ഇബ്ലീസ്  പലതും പറഞ്ഞുേപ്രരിപ്പിച്ചു.ഹവ്വ (റ) വൃക്ഷത്തിന്നടുത്തേക്ക് പോയി. പഴങ്ങൾ പറിച്ചു. പഴം ഭക്ഷിച്ചു. നല്ല രുചി തോന്നി. ഭർത്താവിനെേപ്രരിപ്പിച്ചു. ഭർത്താവും പഴം കഴിച്ചു. പഴം കഴിച്ചതോടെ നിലയാകെ മാറി. സ്വർഗീയ വസ്ത്രം നീങ്ങിപ്പോയി. നഗ്നത വെളിവായി.വല്ലാത്ത വെപ്രാളമായി. "നഗ്നത മറക്കാൻ വല്ലതും തരണേ?" അവർ മരങ്ങളോട് കേണപേക്ഷിച്ചു ഒരു വൃക്ഷവും  ചെവിക്കെണ്ടില്ല. അത്തിമരം സങ്കടം കണ്ടു. ഇലകൾ നൽകി. ഇലകൾ കൊണ്ട് നാണം മറച്ചു.


"സ്വർഗത്തിൽ നിന്ന് പുറത്ത്  പോവുക" അല്ലഹുവിന്റെ കല്പന വന്നു. ഇനി രക്ഷയില്ല. എങ്ങോട്ട് പോവും? എങ്ങനെ പോവും? ഹവ്വ (റ) യുടെ കൈ പിടിച്ചുകൊണ്ട് ആദം (അ) നടന്നു.പെട്ടെന്നൊരു കല്പന വന്നു. "ഹവ്വായുടെ കൈ വിടുക." കൈവിട്ടു. രണ്ട് പേരും അകന്നു നടന്നു. അല്ലാഹുവിന്റെ കല്പന പ്രകാരം ആദം നബി (അ) നെ സറൻ ദ്വീപിൽ (സിലോൺ) ഇറക്കി. ഹവ്വ (റ) യെ ജിദ്ദയിലും ഇറക്കി. വിലക്കപ്പെട്ട മവരുമായി ബന്ധപ്പെട്ട് ഒരു മയിലിനെക്കുറിച്ചും ഒരു പാമ്പിനെക്കുറിച്ചും പരാമർശിക്കപ്പെട്ടിട്ടുണ്ട്. മയിലും പാമ്പും ഇബ്ലീസിനെ സഹായിച്ചു. മയിലിനെ അബ്സീനിയായിലും പാമ്പിനെ ഇസ്ഫഹാനിലും ഇറക്കി.


ഇബ്ലീസും പുറത്തായി. ഭൂമിയിലായ  താമസം. ഭൂമിയിൽ എവിടെ? ബാബിലോണയിലാണെന്നും ബൽസാൻ എന്ന നാട്ടിലാണെന്നും അഭിപ്രായമുണ്ട്. സംനാൻ എന്ന നാട്ടിലാണ്  ഇബ്ലീസ്  വന്നു വീണത് എന്ന് റിപ്പോർട്ടുകളിൽ കാണുന്നു.ജിദ്ദയിൽ കടലിന്ന് സമീപമുള്ള ഒരു മലയുടെ മുകളിലാണ് ഹവ്വ (റ) എത്തിച്ചേർന്നത്. ആദം (അ) ന്റെ ശിരസ്സിൽ നിന്ന് മഹത്വത്തിന്റെ ചിഹ്നമായി ധരിപ്പിക്കപ്പെട്ട കിരീടം എടുത്തുമാറ്റിയിരുന്നു. മറ്റൊരു ചിഹ്നമായ അരപ്പട്ടയും അഴിച്ചുമാറ്റിയിരുന്നു. എന്നിട്ടാണ് ഭൂമിയിലിറക്കിയത്.


അസ്വറിന്റെയും  മഗ് രിബിന്റെയും ഇടക്കുള്ള സമയം. അത്രയും സമയമാണ് ആദം


(അ) സ്വർഗത്തിൽ കഴിഞ്ഞത്. സ്വർഗത്തിലെ അത്രയും സമയം ഭൂമിയിലെ ആയിരം വർഷത്തിന് തുല്യമാണ്. ഇബ്‌ലീസിന്റെ ചതിയിൽ ആദ്യം പെട്ടത് ഹവ്വയാണ്. അത് കാരണം ചില ശിക്ഷകൾ അവർക്ക് വിധിക്കപ്പെട്ടു. ഹവ്വായെ ഇങ്ങനെ അറിയിക്കപ്പെട്ടു. " നീയും ശിക്ഷക്ക് പാത്രമാണ്. നീ ഗർഭിണിയായാൽ വേദനയോടുകൂടിയല്ലാതെ പ്രസവിക്കുകയില്ല. എല്ലാ മാസത്തിലും ആർത്തവമുണ്ടാകും. പുരഷൻ സ്ത്രീയെ ജയിക്കും. സ്ത്രീ പുരുഷനെ ആശ്രയിച്ചു കഴിയും.


ഒരു ഹദീസിൽ ഇങ്ങനെ വന്നിരിക്കുന്നു. നബി (സ) തങ്ങൾ പറഞ്ഞു: "രണ്ട് കാര്യങ്ങളിൽ എന്നെ ആദമിനെക്കാൾ ശ്രേഷ്ടനാക്കിയിരിക്കുന്നു. ഒന്ന്: എന്റെ ശൈത്വാൻ അനുസരണയുള്ളവനാണ്. ആദമിന്റെ ശൈത്വാൻ അനുസരണയില്ലാത്തവൻ ആയിരുന്നു. രണ്ട്: എന്റെ ഭാര്യമാർ മതപരമായ കാര്യങ്ങളിൽ എന്നെ സഹായിക്കുന്നു. ആദമാകട്ടെ ഭാര്യമുഖേന ആപത്തിൽ അകപ്പെട്ടു.


ആദം (അ) ഭൂമിയിൽ  വരുമ്പോൾ  ശരീരത്തിൽ അണിഞ്ഞിരുന്നത് തുന്നിക്കൂട്ടിയ ഇലകളായിരുന്നു. കാറ്റിൽ അവകീറിപ്പറിഞ്ഞു പോയി. ഇലയുടെ

കഷ്ണങ്ങൾ പല മരങ്ങളിൽ ചെന്നു പതിച്ചു.ആ മരങ്ങൾ സുഗന്ധമുള്ളതായി തീർന്നു.