മനോഹരമായ ഒരു പറുദീസയിലാണിപ്പോൾ ലുഖ്മാൻ(റ). മനോജ്ഞമായ മണിസൗധങ്ങൾ തലഉയർത്തി നിൽക്കുന്നു. തറയിൽ ചിതറിക്കിടക്കുന്നത് നവരത്നങ്ങളാണ്. സുഖകരമായ ഒരു കാലാവസ്ഥ. പറവകളുടെ കളകൂജനം. അരുവികൾ കളകളാരവം മുഴക്കിക്കൊണ്ടിരിക്കുന്നു...
മധുരിതഫലവർഗ്ഗങ്ങൾ എങ്ങും വിളഞ്ഞു നിൽക്കുന്നു. എന്ത് ആഗ്രഹിക്കുന്നുവോ അത് ക്ഷണനേരം കൊണ്ട് മുന്നിലെത്തുന്നു. കൽപ്പനകൾ കാത്ത് ചുറ്റും നിൽക്കുന്ന തരുണീമണികൾ. ഹാ! എന്തൊരു അത്ഭുതം. എന്തൊരു സൗഖ്യം. ഈ സൗഖ്യങ്ങളെല്ലാം തനിക്കുള്ളതാണ്. മദിപ്പിക്കുന്ന സുഗന്ധവാഹിയായ കാറ്റ് അളകങ്ങളെ തലോടി...
കിനാവിൽ ഏറ്റവും അതിശയിപ്പിക്കുന്ന മറ്റൊരു കാര്യവും കൂടി ലുഖ്മാനവർകൾ ദർശിക്കാനിടയായി. അതി മനോഹരമായൊരു കനകവിഗ്രഹം. സൗന്ദര്യ ധാമങ്ങൾ അതു തേച്ചുമിനുക്കുകയാണ്. ലുഖ്മാൻ(റ) അവരോട് അതിന്റെ കാരണമാരാഞ്ഞു. അവർ പറഞ്ഞു...
അങ്ങയുടെ രൂപമാണിത്. ഈ രൂപത്തെ തേച്ചുമിനുക്കുന്നത് ഞങ്ങൾ വർഷങ്ങളോളം തുടരും.
മഹാനവർകളുടെ മനസ്സിൽ വസ്തുതകൾ ഉരുത്തിരിഞ്ഞ് വന്നു. മഹാൻ അല്ലാഹു ﷻ ന് സുജൂദ് ചെയ്തു. സ്വപ്നത്തിൽ നിന്നുണർന്നപ്പോൾ വീണ്ടും സർവ്വശക്തനെ സ്തുതിക്കുകയും അവനു ഇബാദത്തുകൾ വർദ്ധിപ്പിക്കുകയും ചെയ്തു...
അടിമയായി ജീവിക്കുകയാണെങ്കിലും കിട്ടുന്ന അവസരമെല്ലാം മഹാൻ പാവപ്പെട്ട രോഗികളെയും മറ്റും ചികിത്സിക്കാൻ ഉപയോഗപ്പെടുത്തിയിരുന്നു. ഒരു ദിവസം ജോലികളെല്ലാം തീർത്ത് അങ്ങാടിയിൽ പോയി തിരിച്ചു വരുമ്പോഴാണ് ഒരു ദീനവിലാപം മഹാന്റെ കർണ്ണപുടങ്ങളിൽ പതിച്ചത്...
ഓടി വരണേ.., എന്നെ കൊല്ലുന്നേ ...
ശബ്ദം കേട്ട ഭാഗം ലക്ഷ്യമാക്കി ലുഖ്മാനവർകൾ ഓടിച്ചെന്നു. അവിടെ ഒരാൾക്കൂട്ടമാണ് മഹാന്റെ ദൃഷ്ടിയിൽ പെട്ടത്. മഹാനവർകൾ അരികത്തൊരിടത്ത് മാറി നിന്ന് അവിടെ നടക്കുന്ന സംഭവങ്ങൾ മനസ്സിലാക്കി...
ദേവപ്രീതിക്കായി മനുഷ്യനെ ബലിയർപ്പിക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. അത്തരമൊരു മനുഷ്യബലിക്കുള്ള ഒരുക്കമാണ് ലുഖ്മാനവർകൾ അവിടെ കണ്ടത്. ഒരു കൗമാരപ്രായക്കാരനെയാണ് ബലിക്കല്ലിൽ നിർത്തിയിരിക്കുന്നത്. ആ ബാലൻ കാറിക്കരഞ്ഞുകൊണ്ട് സഹായാഭ്യർത്ഥന നടത്തുകയാണ്...
ഈ അവസാന നിമിഷത്തിലെങ്കിലും ആരെങ്കിലും വരും, തന്നെ രക്ഷപ്പെടുത്തും എന്ന പ്രത്യാശയുടെ തിളക്കം ആ കുട്ടിയുടെ കണ്ണുകളിൽ ലുഖ്മാനുൽ ഹഖീം(റ) വായിച്ചെടുത്തു...
ലുഖ്മാനുൽ ഹഖീം(റ) അൽപ്പനേരം ചിന്തിച്ചു. പിന്നീട് അവിടെ നിന്നും അപ്രത്യക്ഷനായി. ഏതോ പച്ചിലകൾ പറിച്ചെടുത്ത് കുത്തിപ്പിഴിഞ്ഞ് നീരുമായി എത്തിയപ്പോഴേക്കും സംഭവിക്കേണ്ടത് സംഭവിച്ചു കഴിഞ്ഞിരുന്നു. ആ കുമാരന്റെ രോദനം നിലച്ചിരിക്കുന്നു. ഉടൽ വേറേയും ശിരസ്സ് വേറേയുമായി കിടന്നു പിടയുകയാണ്. ബലിക്കല്ലിൽ രക്തം തളം കെട്ടി നിൽക്കുന്നു...
തിരിച്ചറിയാതിരിക്കാൻ ഒരു മുഖംമൂടിയും ധരിച്ചു ലുഖ്മാനുൽ ഹഖീം (റ) ആൾക്കൂട്ടത്തിലേക്കോടിച്ചെന്നു. മഹാൻ കുഞ്ഞിന്റെ ഉടലും തലയും ചേർത്തു വെച്ചു. ദിവ്യഔഷധം പുരട്ടി. ആശ്ചര്യമെന്നു പറയട്ടെ. മുറിവുകൾ കൂടി ബാലൻ എഴുന്നേറ്റു നിന്നു പുഞ്ചിരിച്ചു...
ആളുകളുടെ ശ്രദ്ധ കുട്ടിയിലാണെന്നു മനസ്സിലാക്കിയ മഹാനവർകൾ മെല്ലെ അവിടെ നിന്നും പിൻവലിഞ്ഞു. ഏതോ ദേവൻ വന്ന് കുഞ്ഞിനു ജീവൻ നൽകിയതാണെന്ന് അവിടെ കൂടിയിരുന്നവർ വിശ്വസിച്ചു. ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ആത്മസംതൃപ്തിയോടെ ലുഖ്മാനുൽ ഹഖീം(റ) തന്റെ താവളത്തിലെത്തി...