ആ കപ്പൽ മന്ദംമന്ദം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. കടൽ ശാന്തമാണ്. കാറ്റും കോളുമില്ല. യാത്രക്കാർ നർമ്മ ഭാഷണങ്ങളിൽ ലയിച്ചിരിക്കുകയാണ്. കൂട്ടത്തിൽ ഒരാൾ മാത്രം ആ സംഭാഷണങ്ങളിൽ ഒന്നും ശ്രദ്ധിക്കാതെ തന്റെ കയ്യിലുള്ള ജപമാലയിൽ വിരലോടിച്ചുകൊണ്ട് ഒഴിഞ്ഞമൂലയിൽ ഇരിക്കുന്നു ...
യാത്രക്കാരിൽ സരസനായ ഒരുത്തനുമുണ്ട്. അയാൾ പല കള്ളക്കഥകളും പറഞ്ഞു ജനങ്ങളെ ചിരിപ്പിച്ചിട്ട് ഹീറോ ചമയുകയാണ്. അയാൾ പറയുന്നത് കേട്ട് ആ ഒരാളെല്ലാതെ മറ്റെല്ലാവരും ചിരിക്കുന്നുണ്ടായിരുന്നു...
താൻ എത്രയധികം ബണ്ടലുകൾ പറഞ്ഞു ... എന്നിട്ടും ചിരിക്കാത്ത ഒരുത്തനോ ...?
നേരമ്പോക്ക് വീരന് അത് തീരേ രസിച്ചില്ല... അയാൾ ജപമാലക്കാരനെ ഒന്നുഴിഞ്ഞു നോക്കി...
താടി നീട്ടിവളർത്തിയ, കരിമ്പടം പുതച്ച സാധു ഫഖീറിർ ...
അയാൾ ആ പാവപ്പെട്ടവന്റെ താടിക്ക് പിടിച്ചുവലിച്ചു. അയാളെ പല നിലയിലും ഉപദ്രവിച്ചും കപ്പലിലുള്ളവരാരും അയാളെ തടഞ്ഞില്ലന്നു മാത്രമല്ല, അതെല്ലാം കണ്ട് ചിരിച്ചു കൂത്താടുകയും ചെയ്തു ...
നേരമ്പോക്കുകാരന്റെ വിക്രിയകൾ തുടർന്നുകൊണ്ടേ ഇരുന്നു..
പെട്ടെന്ന്, ശാന്തമായിക്കൊണ്ടിരുന്ന കടലിന്റെ സ്വഭാവം മാറി. ശക്തമായ കൊടുങ്കാറ്റ് താണ്ഡവമാടാൻ തുടങ്ങി. തിരമാലകൾ പർവ്വതം കണക്കെ ഉയരത്തിൽ പൊങ്ങിമറിഞ്ഞു ...കപ്പൽ തുള്ളിക്കളിക്കാൻ തുടങ്ങി ...
അതുവരെ നേരമ്പോക്കിലും, കളിതമാശയിലും മുഴുകിയിരുന്ന യാത്രക്കാരെല്ലാം ഭയചികിതരായി. എന്തു സംഭവിക്കുമെന്നറിയാതെ വാവിട്ടു നിലവിളിച്ചു ...
എന്നാൽ ജപമാലക്കാരൻ മാത്രം യാതൊന്നും സംഭവിക്കാത്ത മട്ടിൽ ആക്ഷേപ്യനായി തന്റെ തസ് വിയിൽ തെരുപ്പിടിച്ചുകൊണ്ടിരുന്നു ...
യാത്രക്കാരുടെയെല്ലാം ശ്രദ്ധ അയാളുടെ നേരെ തിരിഞ്ഞു...
" ഇയാൾ സാമാന്യം നല്ല മനുഷ്യനാണ്. ഇയാളെപരിഹസിച്ചത് കൊണ്ടാണ് കടൽ പെട്ടെന്ന് ഇളകിയത് ..."
" ഞങ്ങൾ അറിയാതെ പ്രവർത്തിച്ചതാണെ ...
ഞങ്ങൾക്ക് മാപ്പ്തരേണമേ ... അവർ എല്ലാവരും അവരുടെ കാൽക്കൽ വീണ് കെട്ടിപ്പിടിച്ചു കരഞ്ഞുകൊണ്ട് അപേക്ഷിച്ചു ...
അദ്ദേഹത്തെ ഏറെ പ്രീഡിപ്പിച്ച ആ നേരമ്പോക്കുകാരൻ തന്റെ ചെയ്തികളെക്കുറിച്ച് മാപ്പ് ചോദിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു ... അപ്പോൾ ജപമാലക്കാരൻ കൈകളുയർത്തി അല്ലാഹുവിനോട് പ്രാർത്ഥിച്ചു ...
അത്ഭുതമെന്നല്ലാതെ മറ്റെന്തുപറയാൻ ...!
കാറ്റും കോളും പെട്ടെന്ന് നിലച്ചു. യാത്രക്കാർ മുഴുവനും ആശ്വാസത്തിന്റെ നേടുവീർപ്പെട്ടു ...
അവരെല്ലാവരും കൂടി ആ മഹാന്റെ ചുറ്റും വന്ന് തങ്ങൾ അറിയാതെ ചെയ്ത അപരാധത്തെക്കുറിച്ച് വീണ്ടും വീണ്ടും എണ്ണിപ്പറഞ്ഞു ...
ആ മഹാൻ ഇബ്റാഹീമിബിനു അദ്ഹം തങ്ങളായിരുന്നു. അദ്ദേഹം യാത്രക്കാരെ നോക്കി ഇപ്രകാരം പറഞ്ഞു ...
" ജനങ്ങളെ ഞാൻ വെറുമൊരു സാധാരണ മനുഷ്യൻ. എന്നോട് നിങ്ങൾ മാപ്പ് പറയേണ്ട ഒരാവശ്യവുമില്ല. നിങ്ങളുടെ പെരുമാറ്റം കൊണ്ട് എനിക്കൊരതൃപ്തിയും ഉണ്ടായിട്ടില്ല. നിങ്ങൾ മാപ്പ് പറയേണ്ടത് സർവ്വ ശക്തനായ അല്ലാഹുവിനോടാണ്. ചെയ്ത പാപങ്ങളെ തൊട്ട് പശ്ചാത്തപിച്ചു മടങ്ങുക... എന്നാൽ വിജയം സുനിശ്ചിതമാണ് ...
ഇബ്റാഹീമിന്റെ ഉപദേശങ്ങൾ കേട്ട് ആ യാത്രക്കാർക്കെല്ലാം മാനസാന്തരമുണ്ടായി. അവർ എല്ലാ ദുർവൃത്തികളിൽ നിന്നും അകന്ന് പുതിയൊരു ജീവിതം കെട്ടിപ്പടുക്കുകയും അദ്ദേഹത്തിന്റെ ശിഷ്യ ഗണങ്ങളിൽ ഉൾപ്പെടുകയും ചെയ്തു ...