കൊട്ടാരം വലിച്ചെറിഞ്ഞ് വന്ന ഇബ്രാഹീമിബ്നു അദ്ഹം പ്രവർത്തനങ്ങൾ കൊണ്ട് എല്ലാവിധ ത്യാഗത്തിന്റെയും ഉത്തുംഗശൃംഖത്തിലെത്തുകയും അല്ലാഹുവിന്റെ വലിയ്യായി പരിണമിക്കുകയും ചെയ്തു ...
അല്ലാഹുവിന്റെ ഔലിയാക്കന്മാരിൽ നേരിയൊരുപാളിച്ച സംഭവിച്ചാൽ അത് ഏറ്റവും വലിയൊരു അഘാതമായിത്തീരും ...
ബൈത്തുൽ മുഖദ്ദസിൽവെച്ച് ഏകനായി അള്ളാഹുവിനെ ആരാധിച്ചുകൊണ്ടിരിക്കുമ്പോൾ ഇബ്രാഹീമിബ്നു അദ്ഹമിനുണ്ടായ ഇൽഹാം ഈവഴിക്ക് ചിന്തിക്കാൻ നമുക്ക് പ്രേരണ നൽകുന്നത് ...
രണ്ടുമലക്കുകൾ പരസ്പരം സംസാരിക്കുകയാണ്. ഒരു മലക്ക് പറയുകയാണ് :
"ബൈത്തുൽ മുഖദ്ദസിൽ ആരാധനയിൽ ലയിച്ചുകൊണ്ടിരിക്കുന്നയാളാണ്. പ്രപഞ്ച ത്യാഗികളുടെ ചക്രവർത്തിയായ ഇബ്രാഹീമിബ്നു അദ്ഹം ... "
മറ്റേ മലക്ക് : " ശരിയാണ്. പക്ഷെ അദ്ദേഹത്തിന്റെ അത്യുന്നതമായ സ്ഥാനമാനങ്ങളിൽ ഒരു കറുത്തപാട് വീണിട്ടുണ്ടല്ലോ ..."
ആദ്യ മലക്ക് : " അതെന്താണ് ...?"
രണ്ടാമത്തെ മലക്ക് : "അതിനുകാരണമുണ്ട് .
ഇബ്രാഹീമിബ്നു അദ്ഹം കുറച്ചു ദിവസം മുമ്പ് ബസറയിൽ ഒരു കച്ചവടക്കാരന്റെ കയ്യിൽ നിന്നും ഈത്തപ്പഴം അളന്നുവാങ്ങിയിരുന്നു . നിലത്തുവീണുകിടക്കുകയായിരുന്ന ഒരു പഴംകൂടി അന്ന് കച്ചവടക്കാരൻ ഇബ്രാഹീമിബ്നു അദ്ഹമിന്റെ പാത്രത്തിലിട്ടുകൊടുത്തു . യഥാർത്ഥത്തിൽ ആ പഴം ഇബ്രാഹീമിബ്നു അദ്ഹമിന്റെതല്ല. പക്ഷെ അദ്ദേഹം ഭക്ഷിച്ചു. അങ്ങിനെ തനിക്കർഹതപ്പെടാത്തത് ഭക്ഷിച്ചത് കാരണമാണ് ഇബ്രാഹീമിബ്നു അദ്ഹമിന്റെ സ്ഥാനമാനങ്ങളിൽ കറുത്തപാട് വീണത് ..."
ഇത്രയും മലക്കുകൾ പറഞ്ഞു കഴിഞ്ഞപ്പോൾ ഇബ്രാഹീമിബ്നു അദ്ഹം ഉറക്കത്തിൽ നിന്നെന്നവണ്ണം ഞെട്ടിയുണർന്ന് അദ്ദേഹത്തിന് എന്തെന്നില്ലാത്ത കുറ്റബോധമുണ്ടായി ... പിന്നെ ഒട്ടും താമസിച്ചില്ല വേഗം ബസറയെ ലക്ഷ്യമാക്കി നടന്നു. കാരക്ക വാങ്ങിയ കച്ചവടക്കാരനെ കണ്ടുപിടിച്ച് തനിക്ക് പറ്റിയ അബദ്ധം പറഞ്ഞ് മനസ്സിലാക്കുകയും, കാരക്കയുടെ വിലകൊടുത്ത് പൊരുത്തപ്പെടുവിക്കുകയും ചെയ്തു ...
അങ്ങനെ തന്റെ ഹൃദയത്തിലൂറിയ കറ അദ്ദേഹം കഴുകിക്കളഞ്ഞു ...