Wednesday - 22 April, 2026 4-Dhu al-Qadah-1447

ഗോത്രത്തലവന്റെ മകൾ

മാല നഷ്ടപ്പെട്ടതും, തുടർന്നുള്ള അപവാദ പ്രചരണങ്ങൾ നടന്നതുമൊക്കെ ഹിജ്റ അഞ്ചാം വർഷത്തിലായിരുന്നു. ആ വർഷത്തിൽ നടന്ന ചില സംഭവങ്ങൾകൂടി പറയാം ...


മുസ്ത്വലഖ് യുദ്ധം. ജൂതന്മാർക്കെതിരെ നടന്ന യുദ്ധം. യുദ്ധത്തിൽ മുസ്ലിംകൾ ജയിച്ചു. അറുനൂറോളം ജൂതന്മാരെ തടവുകാരാക്കി. വമ്പിച്ച സ്വത്തും കിട്ടി.  ജൂതഗോത്രത്തലവന്റെ പേര് പറയാം ... ഹാരിസുബ്നു അബീസിറാർ. തടവുകാരുടെ കൂട്ടത്തിൽ ഈ ഗോത്രത്തലവന്റെ മകളും പെട്ടു. സുന്ദരിയും ബുദ്ധിമതിയുമായ ജുവൈരിയ്യ. ജൂത സംസ്കാരവും ജീവിത ശൈലിയും മാത്രമെ ജുവൈരിയ്യക്ക് പരിചയമുള്ളൂ. തന്റെ ഭർത്താവ് മുസാഫിബ്നു സഫ്വാൻ ആയിരുന്നു. ജൂത യോദ്ധാവും മുസ്ലിം ശത്രുവും ആയിരുന്നു. അദ്ദേഹം മുസ്ലിംകളെ കുറിച്ചു പറയുന്നത് കേട്ടിട്ടുണ്ട്. അദ്ദേഹം യുദ്ധത്തിൽ പങ്കെടുത്തു കൊല്ലപ്പെട്ടു. താനിതാ തടവുകാരിയുമായി. തന്റെ ഭർത്താവ് മനസ്സിലാക്കിവെച്ചതൊന്നും ശരിയായിരുന്നില്ലെന്ന് ഇപ്പോൾ തോന്നുന്നു...


മുസ്ലിംകൾ തടവുകാരിയായിരുന്നവരോട് എത്ര മാന്യമായിട്ടാണ് പെരുമാറുന്നത്. ഗോത്രത്തലവന്റെ മകളെന്ന പരിഗണനയുമുണ്ട്.  മുസ്ലിംകളുടെ വിശ്വാസം, ആചാരങ്ങൾ, സംസാര രീതി, ഖുർആൻ പാരായണം, ജീവിത വിശുദ്ധി, പെരുമാറ്റത്തിലെ മയം, വിനയം, ലാളിത്യം, ഭക്ഷണ ക്രമം എല്ലാം ജുവൈരിയ്യയെ വല്ലാതെ ആകർഷിച്ചു...  


പ്രവാചകനോടുള്ള സ്നേഹം അതവരെ അത്ഭുതപ്പെടുത്തി. ഒരു ജനതയും ഒരു നേതാവിനെ ഇതുപോലെ സ്നേഹിച്ചിട്ടില്ല. ഇസ്ലാം മഹത്തായ ആശയം തന്നെ.  ഇത് തന്നെയാണ് വിജയത്തിന്റെ മാർഗ്ഗം. മദീനയിലെത്തി ജുവൈരിയ്യ സന്തോഷവതിയാണ്. അവരുടെ പിതാവ് ഹാരിസുബ്നു അബീസിറാർ നബി (സ)യെ കാണാൻ വന്നു. അയാൾ ഇങ്ങനെ ബോധിപ്പിച്ചു ...


ഞങ്ങൾ മാന്യതയുള്ളവരാണ്. നിങ്ങളിൽ നിന്ന് മാന്യമായ പ്രതികരണം പ്രതീക്ഷിക്കുന്നു. എന്റെ മകളെ അടിമയായി വിടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പണം തന്ന് മോചിപ്പിക്കാം. എന്നിട്ട്  എന്റെ കൂടെ കൊണ്ടുപോവാനാഗ്രഹിക്കുന്നു. അനുവാദം തന്നാലും ...


നബി (സ) ഇങ്ങനെ പ്രതികരിച്ചു :


ജുവൈരിയ്യായുടെ ആഗ്രഹം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ. ആ പ്രതികരണം അയാൾക്കിഷ്ടപ്പെട്ടു. സന്തോഷത്തോടെ മകളെ സമീപിച്ചു ...


അടിമകളെ ഓഹരി ചെയ്തപ്പോൾ ജുവൈരിയ്യായെ കിട്ടിയത് സാബിത് ബ്നു ഖൈസ് (റ) എന്ന സ്വഹാബിക്കായിരുന്നു. അദ്ദേഹത്തിൽ നിന്ന് ജുവൈരിയ്യ മോചിക്കപ്പെട്ടു. ഇപ്പോൾ ജുവൈരിയ്യ സ്വതന്ത്ര സ്ത്രീയാണ്. അവർ പിതാവിനോടിങ്ങനെ പറഞ്ഞു ... 


ഞാൻ മദീനയിൽ മുസ്ലിംകൾക്കിടയിൽ ഒരു മുസ്ലിമായി ജീവിക്കാനാഗ്രഹിക്കുന്നു. കേട്ടവർക്കെല്ലാം സന്തോഷമായി. പിതാവ് ചിന്താകുലനായി. സ്വഹാബികളിൽ ചിലർ ഇങ്ങനെ അഭിപ്രായപ്പെട്ടു ...


ജുവൈരിയ്യ ഒരു സാധാരണക്കാരിയല്ല. രാജകുമാരിയാണ്. ഗോത്രത്തലവന്റെ മകളാണ്. അവർക്കു ഭർത്താവായി വരാൻ ഏറ്റവും യോഗ്യൻ നബി (സ)തങ്ങൾ തന്നെയാകുന്നു.  ഈ വാക്കുകൾ ജുവൈരിയ്യായെയും പിതാവിനെയും സന്തോഷിപ്പിച്ചു. ആ വിവാഹം നടന്നു. ജുവൈരിയ്യ നബിപത്നിയായി. ഒട്ടും വൈകാതെ ജുവൈരിയ്യായുടെ പിതാവ് ഇങ്ങനെ പ്രഖ്യാപിച്ചു:  


ഞാനിപ്പോൾ പ്രവാചക പത്നിയുടെ പിതാവാണ്. ഏറ്റവും അഭിമാനകരമായ സ്ഥാനം. ഇനിയൊട്ടും വൈകിക്കൂടാ.... ഞാനിതാ ഇസ്ലാം മതം സ്വീകരിക്കുന്നു ... ആരാധനക്കർഹൻ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും, മുഹമ്മദ് അവന്റെ റസൂൽ ആണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു... 


ഇതറിഞ്ഞപ്പോൾ അറുനൂറോളം വരുന്ന തടവുകാരും ഇസ്ലാം മതം വിശ്വസിച്ചു. ഗോത്രമൊന്നാകെ ഇസ്ലാമിലേക്ക് വന്നു. എല്ലാം ആഇശ (റ) കാണുന്നു. അനുഭവിക്കുന്നു. പിൽക്കാലം ചരിത്രം പറയുന്നു...  ജുവൈരിയ്യായുടെ ആദ്യ ദർശനം ആഇശ (റ)വിന് മറക്കാനാവാത്ത അനുഭവം തന്നെ.  എത്ര ഭംഗിയുള്ള സ്ത്രീ. ജൂതന്മാരുടെ കൊട്ടാരത്തിലെ രാജകുമാരി. എത്ര ആഢംബരം നിറഞ്ഞ ജീവിതം. ഐശ്വര്യം കളിയാടുന്ന കൊട്ടാരം. സമ്പൽസമൃദ്ധമായ നാട്. ആ സമൃദ്ധിയുടെ മധ്യത്തിലാണ് ജനിച്ചു വളർന്നത്. വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചു ആഭരണങ്ങളണിഞ്ഞു തോഴികൾക്കൊപ്പം ആടിപ്പാടി നടന്നു. ആ രാജകുമാരിയിതാ തന്റെ സമീപമെത്തിയിരിക്കുന്നു. എല്ലാ ആഢംബരങ്ങളും കൈവെടിഞ്ഞു. എല്ലാ സുഖങ്ങളും ഒഴിവാക്കി. സത്യവിശ്വാസികളുടെ മാതാവായി മാറിയിരിക്കുന്നു. എന്തൊരു മാറ്റം എന്തൊരു സൗഭാഗ്യം അവർ തമ്മിൽ പെട്ടെന്നിണങ്ങി..  


ആഇശ (റ)യുടെ സാമീപ്യവും സൗഹൃദവും ജുവൈരിയ്യയെ ആഹ്ലാദം കൊള്ളിച്ചു. എന്തൊരു പാണ്ഡിത്യം അതിൽ നിന്നുള്ള വെളിച്ചമാണ് തനിക്കാവശ്യം. ഇരുട്ടു നിറഞ്ഞ ഇന്നലെകൾ അവ പോയ് മറഞ്ഞു. ഇന്നാണ് വെളിച്ചമെത്തിയത്. ഉമർ (റ)വിന്റെ മകൾ ഹഫ്സ (റ)ഇവിടെയുണ്ട്. ഹിജ്റ മൂന്നാം വർഷം നബി (സ)യുടെ ഭാര്യയായിവന്നു. അവരും പണ്ഡിത വനിതയാണ്. അവരെയും ജുവൈരിയ്യ (റ) ഇഷ്ടപ്പെട്ടു. ഹഫ്സയും ആഇശയും പട്ടിണിയും ത്യാഗവും പാണ്ഡിത്യവും ഇബാദത്തുകളും ഔദാര്യശീലവും ക്ഷമയും അവയെല്ലാം ജുവൈരിയ്യ അതിശയത്തോടെ നോക്കി കണ്ടു ... 


അവയെല്ലാം തന്റെ ജീവിതത്തിലുമുണ്ടാവണമെന്ന് അവരാഗ്രഹിച്ചു. ത്യാഗത്തിന്റെ ഏടുകളായി മാറി അവരുടെ ജീവിതം ...