ആഇശ (റ) യുടെ വിജ്ഞാന വളർച്ചക്ക് നബി (സ)തങ്ങളുടെ ഉപദേശങ്ങൾ വളരെയേറെ സഹായകമായിട്ടുണ്ട്. രാത്രിയിലും പകലിലുമായി എന്തുമാത്രം ഉപദേശങ്ങളും നിർദ്ദേശങ്ങളുമാണവർക്ക് ലഭിച്ചിട്ടുള്ളത്.
ഒരിക്കൽ നബി (സ) തങ്ങൾ ഉപദേശിച്ചു :
ആഇശാ നിസ്സാര കുറ്റങ്ങളും സൂക്ഷിക്കണം. അല്ലാഹുവിന്റെ സന്നിധിയിൽ അതിനെക്കുറിച്ചും വിചാരണ ചെയ്യപ്പെടും ...
ഈ ഉപദേശം ആഇശ (റ) വളരെ ഗൗരവത്തിലെടുത്തു. വാക്കിലും പ്രവർത്തിയിലും സൂക്ഷ്മത പുലർത്തി.
ഒരിക്കൽ നബി (സ) തങ്ങളും ആഇശ (റ)യും കൂടി ഒട്ടകപ്പുറത്ത് സഞ്ചരിക്കുകയായിരുന്നു. ഒട്ടകം അതിവേഗം നടക്കാൻ തുടങ്ങി. ആഇശ (റ) അസ്വസ്ഥയായി. ഏതോ ഒരു ശാപവാക്ക് അവരുടെ വായിൽ നിന്ന് പുറത്തുവന്നു. നബി (സ) ഇങ്ങനെ പറഞ്ഞു:
നമുക്ക് ഒട്ടകത്തെ തിരിച്ചയക്കാം. ശാപം കിട്ടിയ ഒട്ടകം നമ്മുടെ കൂടെ വേണ്ട ...
അത് കേട്ട് ആഇശ (റ) യുടെ മനസ്സിളകിപ്പോയി. ഒരു ജീവിയെയും ശപിക്കരുതെന്ന പാഠം അവർ പഠിച്ചു. പറഞ്ഞുപോയ ശാപവാക്ക് ഓർത്തു അവർ പലതവണ ഖേദിച്ചു കണ്ണീരൊഴുക്കി...
ഒരു യാചകൻ ഭിക്ഷ ചോദിച്ചു വന്നു വീട്ടിനു മുമ്പിൽ വന്നുനിന്നു കൈ നീട്ടി. ആഇശ (റ) യുടെ നിർദേശപ്രകാരം നിസ്സാരമായ സംഖ്യ നൽകപ്പെട്ടു...
അപ്പോൾ നബി (സ) പറഞ്ഞു :
ആഇശാ എണ്ണിനോക്കി കൊടുക്കരുത്. എണ്ണി നോക്കിക്കൊടുത്താൽ അല്ലാഹു നിനക്കും എണ്ണിനോക്കിയാവും തരിക ...
പിന്നീട് അവർ ഉള്ളതെല്ലാം ദാനം ചെയ്യുന്നവരായിത്തീർന്നു. അതിശയകരമായ ദാനശീലം...
ഒരിക്കൽ അവരുടെ ഏതോ ഒരു സാധനം കള്ളൻ കൊണ്ടുപോയി. ഉടനെയവർ കള്ളനെ ശപിച്ചുകൊണ്ട് പ്രാർത്ഥിച്ചു.
നബി (സ) ഇങ്ങനെ ഉപദേശിച്ചു:
അത് അവന്റെ പാപം കുറക്കും. നിന്റെ പുണ്യവും കുറച്ചുകളയും. കുറ്റം ചെയ്തവനെ ശപിക്കരുത്. അപ്പോൾ അവന് തക്കതായ ശിക്ഷ കിട്ടും. ക്ഷമിച്ചതിന് വലിയ പുണ്യവും കിട്ടും. ഈ പാഠം ആഇശ (റ) അന്ന് പഠിച്ചു...
എന്ത് പറഞ്ഞ് കൊടുത്താലും ചെറുപ്പക്കാരിയായ ആഇശ (റ) ക്ക് മനസ്സിലാവും. അവരത് ഉൾക്കൊള്ളും. നടപ്പിൽ വരുത്തും. ഇക്കാര്യം നബി (സ) തങ്ങൾക്ക് നന്നായിട്ടറിയാം. അതുകൊണ്ട് കഴിയാവുന്നത്ര കാര്യങ്ങൾ ആഇശ (റ)യെ പഠിപ്പിക്കാൻ നബി (സ) തങ്ങൾ ശ്രമിച്ചു ...
ആഇശ (റ) പഠിക്കണം. പഠിച്ചു പണ്ഡിതയായിത്തീരണം. ഭാവിയിൽ അവരുടെ വിജ്ഞാനം ലോകത്തിന് ഉപകാരപ്പെടും. അവരിൽ നിന്ന് വിജ്ഞാനത്തിന്റെ പ്രകാശം നാനാ ദിക്കിലേക്കും വ്യാപിക്കും. ആ പ്രകാശം ശക്തമായിരിക്കണം. ആഇശ (റ) നന്നായി പഠിച്ചാലേ പ്രകാശം ശക്തമാവുകയുള്ളൂ. ഇതൊക്കെ നബി (സ) തങ്ങൾക്കറിയാം. അതുകൊണ്ട് ആഇശ (റ)ക്ക് വിദ്യ നൽകുന്നതിൽ നബി (സ) തങ്ങൾ പ്രത്യേക താൽപര്യം കാണിച്ചു. മറ്റ് ഭാര്യമാരെ പഠിപ്പിച്ചാൽ ഇത്രത്തോളം പ്രയോജനം ലഭിക്കില്ല. അവരെയും ധാരാളം പഠിപ്പിച്ചു. അവരെക്കൊണ്ടും പ്രയോജനമുണ്ടായി. ആഇശ (റ)യുടെ വിജ്ഞാനമാണ് കൂടുതൽ ഫലപ്രദമാവുക. ഇങ്ങനെയുള്ള നിരവധി ഗുണങ്ങൾ ആഇശ (റ)യെ നബി (സ)ക്ക് ഏറ്റവും പ്രിയപ്പെട്ടവളാക്കിത്തീർത്തു ...
പ്രമുഖ സ്വഹാബിവര്യൻ അംറുബ്നുൽ ആസ് (റ) നബി (സ) തങ്ങളോട് ചോദിച്ചു : അല്ലാഹുവിന്റെ റസൂലേ അങ്ങ് ഏറ്റവും കൂടുതൽ സ്നേഹിക്കുന്നത് ആരെയാണ് ...?
ഉടനെ മറുപടി വന്നു: ആഇശയെ.
പുരുഷന്മാരെ സംബന്ധിച്ചാണ് ഞാൻ ചോദിച്ചത് ...
നബി (സ)മറുപടി ഇങ്ങനെയായിരുന്നു...
ആഇശയുടെ പിതാവിനെ ... ഈ സംഭാഷണം വളരെ പ്രസിദ്ധമായിത്തീർന്നു. പിതാവും പുത്രിയും ഇരുവരും നബി (സ)യുടെ പ്രത്യേകമായ പരിഗണനക്കും പ്രീതിക്കും പാത്രമായിത്തീർന്നു...
കളികളിലും വിനോദങ്ങളിലും ആഇശ (റ)ക്ക് താൽപര്യമുണ്ടായിരുന്നു. ഈ താൽപര്യം നബി (സ)തങ്ങൾ അംഗീകരിച്ചു. അതിന് സൗകര്യം ചെയ്തു കൊടുത്തു. ആഇശ (റ) യുടെ സംരക്ഷണയിൽ ഒരു അൻസാരി പെൺകുട്ടി വളരുന്നുണ്ടായിരുന്നു. അവളുടെ വിവാഹം നിശ്ചയിച്ചു. ആഇശ (റ)യുടെ നേതൃത്വത്തിലാണ് വിവാഹം നടക്കുന്നത്. വളരെ ലളിതമായ വിവാഹം. കല്യാണ ദിവസം നബി (സ) ആഇശ (റ)യോട് ചോദിച്ചു ...
എന്താ പാട്ടും രാഗവുമൊന്നുമില്ലേ... ?
കല്യാണദിവസം പാട്ടുപാടുന്നത് ആഇശ (റ) ക്ക് ഇഷ്ടമാകുമെന്ന് കണ്ടാണ് നബി (സ) അങ്ങനെ പറഞ്ഞത് ...
ഒരു പെരുന്നാൾ ദിവസം നാടാകെ ആഹ്ലാദത്തിലാണ്. പുത്തനുടുപ്പുകൾ അണിഞ്ഞ് അത്തറു പൂശി എല്ലാവരും സന്തോഷത്തിലാണ്. അപ്പോൾ കായികാഭ്യാസ പ്രകടനം തുടങ്ങി. നബി (സ) അത് കണ്ടുനിന്നു. തൊട്ടു പിന്നിൽ ആഇശ (റ)വന്നു നിന്നു. ആഇശ (റ)ക്ക് മറയായി നിന്ന് കൊടുക്കുകയായിരുന്നു. ആഇശ (റ)കണ്ട് മതിയായി മടങ്ങിപ്പോയി. അപ്പോൾ നബി (സ) തങ്ങളും മടങ്ങി ...
അടിമപ്പെൺകൊടിമാർ രാഗത്തിൽ പാട്ട് പാടും. ആഇശ (റ) കൗതുകത്തോടെ കേട്ടിരിക്കും. പാടിയവർക്ക് സമ്മാനം നൽകും...
മകൾ ഭർത്താവിനോട് അമിതമായ സ്വാതന്ത്ര്യമെടുക്കുന്നുണ്ടോയെന്ന് അബൂബക്കർ (റ)വിന് സംശയം ...
ഒരിക്കൽ അബൂബക്കർ (റ) ആ വീട്ടിലേക്ക് കയറിവന്നു. മകൾ നബി (സ)തങ്ങളോട് സംസാരിക്കുന്നു. മകളുടെ സംസാരം അതിര് വിടുകയാണെന്ന് അബൂബക്കർ (റ)വിന് തോന്നി ...
മകളോട് കോപം വന്നു മകളെ അടിക്കാൻ കൈ പൊക്കി. പെട്ടെന്ന് നബി (സ)തടഞ്ഞു. ആഇശ (റ) രക്ഷപ്പെട്ടു. അബൂബക്കർ (റ) മടങ്ങിപ്പോയി ...
അതിന് ശേഷം നബി (സ) ആഇശ (റ)യോട് പുഞ്ചിരിയോടെ ചോദിച്ചു, ആഇശാ നിന്നെ ഞാൻ എങ്ങനെയാണ് രക്ഷപ്പെടുത്തിയെടുത്തത് ...? ആഇശ (റ) വിന് നബി (സ)തങ്ങളോടുള്ള സ്നേഹം വിവരണങ്ങൾക്കധീതമാണ്...
നബി (സ)യുടെ മുഖം വാടിക്കണ്ടാൽ ആഇശ (റ)വ്യസനിക്കും എപ്പോഴും സന്തോഷവാനായിക്കാണണം. ശാന്തനായിരിക്കണം. ചോദിക്കാനും പറയാനും പറ്റിയ അവസ്ഥയിലായിരിക്കണം. ഏറ്റവും നല്ല ഭർത്താവായിത്തന്നെ നബി (സ) തങ്ങൾ അന്ത്യം വരെ ജീവിച്ചു ...