അലി (റ)വിന്റെയും ആഇശ (റ)യുടെയും ഇടയിൽ ശത്രുതയുണ്ടായിരുന്നുവെന്ന് ദുഷ്ടന്മാർ പറഞ്ഞു പരത്തി. അതൊട്ടും ശരിയല്ല. അവർ രണ്ടു പേരും പരസ്പരം പുകഴ്ത്തിപ്പറഞ്ഞതായിട്ട് കാണാൻ കഴിയും. പരസ്പര ബഹുമാനം വർദ്ധിച്ചുവന്നതായും കാണാം ...
ആഇശ (റ) യുടെ പ്രസ്താവന കാണുക :
ഒരാൾ നബി (സ) തങ്ങളോട് ചോദിച്ചു : അങ്ങേക്ക് ഏറ്റവും ഇഷ്ടപ്പെട്ട ആൾ ആരാകുന്നു ... ?
നബി (സ) പറഞ്ഞു: ഫാത്വിമ ...
പുരുഷൻമാരിൽ ആരാണ് ...?
അവരുടെ ഭർത്താവ് അലി. അദ്ദേഹം നിസ്കാരവും നോമ്പും വളരെ കൂടുതൽ നിർവഹിക്കുന്ന ആളാകുന്നു ...
അലി (റ) വിന്റെ പാണ്ഡിത്യത്തിന്റെ ആഴം ആഇശ (റ)ക്ക് നന്നായി അറിയാമായിരുന്നു. ചില മതവിധികൾ ചോദിച്ചുവന്ന ആളുകളോട് നിങ്ങൾ അലിയോട് ചോദിക്കുക എന്നാണവർ നിർദേശിച്ചത് ...
അലി (റ)വിന്റെ ജീവിതത്തിന്റെ അവസാന ഘട്ടം വളരെയേറെ പ്രയാസങ്ങൾ നിറഞ്ഞതായിരുന്നു ...
ഒരു ദിവസം ഏതാനും ആളുകൾ ആഇശ (റ)യുടെ വീട്ടിലേക്ക് ധൃതിയിൽ വന്നു ഇങ്ങനെ അറിയിച്ചു :
അലി (റ)വിനെ ഖവാരിജുകൾ വധിച്ചു. കൂഫയിൽ വെച്ചാണ് വധിക്കപ്പെട്ടത് ...
മുഖത്ത് ദുഃഖം നിഴലിട്ടു. വധത്തെക്കുറിച്ച് വിശദമായി ചോദിച്ചറിഞ്ഞു ...
മുത്തുനബി (സ)യുടെ അനുയായികൾ ഇങ്ങനെയൊക്കെ ആയിപ്പോയല്ലോ ...? ഖവാരിജുകൾ സമീപകാലത്ത് രൂപപ്പെട്ട കക്ഷിയാണ്. ഇനി എത്രയെത്ര കക്ഷികൾ വരാനിരിക്കുന്നു...?
ആപത്തുകളുടെ കാലം വരവായി ...
ആഇശ (റ) ഇങ്ങനെ പറഞ്ഞു: അല്ലാഹു അലിയെ അനുഗ്രഹിക്കട്ടെ... സന്തോഷകരമായ കാര്യങ്ങൾ നടക്കുമ്പോൾ അദ്ദേഹം പറയും. അല്ലാഹുവും അവന്റെ റസൂലും പറഞ്ഞത് സത്യം.
ഇറാഖുകാർ അദ്ദേഹത്തെ തെറ്റിധരിച്ചു. അലി (റ)വിന്റെ ഭരണം നാല് വർഷം നീണ്ടു നിന്നു ...
അലി (റ), ഫാത്വിമ (റ) , എന്നിവരെ ആഇശ (റ) വളരെയധികം സ്നേഹിച്ചിരുന്നു. കാരണം അവർ ഇരുവരും നബി(സ)ക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. ഫാത്വിമ (റ) വീട്ടിൽ വരുമ്പോൾ നബി (സ) അവരെ എത്ര സ്നേഹപൂർവ്വമാണ് സ്വീകരിച്ചതെന്ന് ആഇശ (റ)ക്ക് നന്നായറിയാം... നബി (സ) ഏറെ സ്നേഹിച്ചവരെ ആഇശ (റ)യും ഏറെ സ്നേഹിച്ചു ...
ഇനി അവരുടെ രണ്ട് മക്കൾ ഹസൻ (റ), ഹുസൈൻ (റ). നബി (സ)യുടെ സ്നേഹഭാജനങ്ങൾ. നബി (സ)യിൽ നിന്ന് അവർക്കു ലഭിച്ച സ്നേഹവും വാത്സല്യവും അതെത്രയാണെന്ന് ആഇശ (റ)ക്കറിയാം. ആഇശ (റ) ആ കുഞ്ഞുങ്ങളെ വല്ലാതെ സ്നേഹിച്ചു ...
നബി (സ) തങ്ങൾക്ക് രോഗം വന്ന സന്ദർഭം. ഫാത്വിമ (റ)കാണാൻ വന്നു. പിതാവും മകളും കണ്ടുമുട്ടുന്ന രംഗം. ആഇശ (റ) ആ രംഗം വീക്ഷിക്കുകയാണ്. പിതാവ് മകളുടെ ചെവിയിൽ സ്വകാര്യം പറയുന്നു. മകളുടെ മുഖം വാടി. കണ്ണുകൾ നിറഞ്ഞു. കരഞ്ഞുപോയി ...
പിതാവ് മകളുടെ ചെവിയിൽ വീണ്ടും എന്തോ പറഞ്ഞു ... മകളുടെ മുഖം തെളിഞ്ഞു. ചുണ്ടുകളിൽ പുഞ്ചിരി വിടർന്നു. മനസ്സിൽ സന്തോഷം... നബി (സ) തങ്ങളുടെ വഫാത്തിനുശേഷം ഒരിക്കൽ ആഇശ (റ) ആ സംഭവത്തെക്കുറിച്ചു ചോദിച്ചു ...
ഫാത്വിമ (റ) ഇങ്ങനെ മറുപടി നൽകി:
ഉപ്പ എന്നോടിങ്ങനെ പറഞ്ഞു : ഞാൻ ഈ രോഗത്തിൽ നിന്ന് രക്ഷപ്പെടില്ല. മരണം സംഭവിക്കും. അപ്പോൾ ഞാൻ കരഞ്ഞു. ഉപ്പ രണ്ടാമത് എന്നോടിങ്ങനെ പറഞ്ഞു : നമ്മുടെ കുടുംബത്തിൽ നിന്ന് ആദ്യമായി എന്നിലേക്ക് എത്തിച്ചേരുന്ന ആൾ നീ ആയിരിക്കും. അത് കേട്ടപ്പോൾ ഞാൻ ചിരിച്ചു. ഒരിക്കലും മറക്കാനാവാത്ത വചനങ്ങൾ ...
ഇത് കേട്ട ശേഷം ഏതൊരു വികാരത്തോടെയായിരിക്കും ആഇശ (റ) ഫാത്വിമ (റ) യെ നോക്കിയിരിക്കുക ...
നബി (സ) തങ്ങളിലേക്ക് ആദ്യം ചെന്നുചേരുന്ന ബന്ധു ഫാത്വിമ (റ). മരണം പ്രതീക്ഷിച്ചു ദിനങ്ങൾ കഴിച്ചുകൂട്ടി. പ്രതീക്ഷിച്ച മരണം അവരെ തേടിയെത്തി. ആഇശ (റ) അതിന് സാക്ഷിയായി. അലി (റ)വും മക്കളും വലിയ പരീക്ഷണങ്ങൾ നേരിട്ടു. എല്ലാം ആഇശ (റ) അറിയുന്നു...
അലി (റ) മരണപ്പെട്ട വിവരവും അറിഞ്ഞു വളരെ ദുഃഖിച്ചു. മൂത്തമകൻ ഹസൻ (റ) വലിയ പരീക്ഷണം നേരിട്ടു. മരണം ആസന്നമായപ്പോൾ അന്ത്യാഭിലാഷം അറിയിച്ചു. റൗളാശരീഫിൽ ഖബറടക്കുക ...
ഇമാം ഹുസൈൻ (റ) സമ്മതം ചോദിക്കാൻ ചെന്നു ... ആഇശ (റ) സന്തോഷപൂർവം സമ്മതിച്ചു ...
പക്ഷെ ശത്രുക്കൾ സമ്മതിച്ചില്ല. ഇറാഖിലെ കൂഫയിലെ നജാഫ് എന്ന സ്ഥലത്ത് ഖബറടക്കി . എല്ലാറ്റിനും ആഇശ (റ) സാക്ഷിയായി ...
അലി (റ)വിന്റെ കാലശേഷം ഭരണാധികാരം അമീർ മുആവിയായുടെ കരങ്ങളിൽ വന്നുചേർന്നു. കാലം വളരെ വേഗം മാറിക്കൊണ്ടിരുന്നു. ഭരണകൂടത്തിന്റെ ആസ്ഥാനമായി ദമസ്കസ് ഉയർന്നുവന്നു. ദമസ്കസ് വിജ്ഞാനത്തിന്റെയും സംസ്കാരത്തിന്റെയും ലോകപ്രശസ്ത കേന്ദ്രമായി വളർന്നുവന്നു ...
നാഗരികതയുടെ മഹാനഗരം രൂപംകൊള്ളുകയാണ്. ഉന്നതമായ കെട്ടിടങ്ങൾ, സുഖസൗകര്യങ്ങളുള്ള സൗധങ്ങൾ, വലിയ മസ്ജിദുകൾ, ഉന്നത പഠനകേന്ദ്രങ്ങൾ, പണ്ഡിത സദസ്സുകൾ, ചർച്ചാവേദികൾ, സൈനിക കേന്ദ്രങ്ങൾ, ഭരണ പരിഷ്കാരങ്ങൾ ...
നാവികപ്പടയുടെ ആവിർഭാവം, തപാൽ വകുപ്പിന്റെ വളർച്ച, കടലിലൂടെ പടിഞ്ഞാറൻ ലോകത്തേക്ക് മുസ്ലിം നാവികപ്പട നീങ്ങി. പാശ്ചാത്യ നാടുകളിൽ ഇസ്ലാമിന്റെ സന്ദേശമെത്തി. ഇങ്ങനെ എത്രയെത്ര സംഭവങ്ങൾ...
ആ രീതിയിലുള്ള വളർച്ചയുടെ കാലഘട്ടത്തിൽ ആഇശ (റ)
തന്റെ മേഖലയിൽ ഒതുങ്ങിക്കൂടി. ധാരാളം കുട്ടികളെയും സ്ത്രീകളെയും പഠിപ്പിച്ചു. ഇസ്ലാമിക വിജ്ഞാനം നൽകി വളർത്തിയെടുത്തു. അവർ പിൽക്കാല പണ്ഡിതന്മാരായിത്തീർന്നു ...
രാപ്പകലുകൾ സേവനത്തിനും ഇബാദത്തുകൾക്കുമായി മാറ്റിവെച്ചു. വിശുദ്ധ ഖുർആൻ പാരായണത്തിന് വേണ്ടി ധാരാളം സമയം ചെലവഴിച്ചു ...
അബൂയൂനുസ് (റ), ആഇശ (റ)യുടെ അടിമയാണ്. എഴുത്തും വായനയും അറിയാവുന്ന അടിമ ...
ആഇശ (റ) യുടെ നിർദേശപ്രകാരം വിശുദ്ധ ഖുർആൻ വചനങ്ങൾ ക്രമപ്രകാരം അബൂയൂനുസ് (റ) എഴുതിവെച്ചു. അങ്ങനെ വിശുദ്ധ ഖുർആന്റെ പൂർണ്ണമായ ലിഖിതരൂപം ആഇശ (റ)യുടെ കൈവശമുണ്ടായിരുന്നു ...
ഒരിക്കൽ ഇറാഖിൽ നിന്ന് ഒരു പണ്ഡിതൻ ആഇശ (റ)യെ കാണാൻ വന്നു. അവരുടെ കൈവശമുള്ള ഖുർആൻപ്രതി കാണണം അതാണാവശ്യം ...
അദ്ദേഹം ഇങ്ങനെ പറഞ്ഞു :
അറബികളും അറബികളല്ലാത്തവരും കൂടിക്കലർന്നു. വിശുദ്ധ ഖുർആൻ പാരായണത്തിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടു. വചനങ്ങളുടെ ക്രമത്തിൽ സംശയം നേരിട്ടു. ഇവിടത്തെ ഖുർആൻ പ്രതി ഒന്നു കാണിച്ചു തരണം. എന്റെ പ്രതിയിലെ ക്രമവും നിങ്ങളുടെ പ്രതിയിലെ ക്രമവും താരതമ്യം ചെയ്തു നോക്കാനാണ് ...
ആഇശ (റ) തന്റെ പ്രതി കൊടുത്തു. ഓരോ സൂറത്തിന്റെയും ആദ്യത്തെ ആയത്ത് ഓതിക്കൊടുത്തു. വന്ന പണ്ഡിതൻ ആവശ്യമുള്ളവ എഴുതിയെടുത്തു ...
വിശുദ്ധ ഖുർആനിനെക്കുറിച്ചു സംശയം തീർക്കാൻ വന്നവർ നിരവധിയാണ്. എല്ലാവരും സംതൃപ്തരായി മടങ്ങി ...
ആഇശ (റ) ഇങ്ങനെ പ്രസ്താവിച്ചിട്ടുണ്ട് :
അൽബഖറ സൂറത്തും നിസാഹ് സൂറത്തും അവതരിക്കുമ്പോൾ ഞാൻ നബി (സ) യുടെ സമീപത്തുണ്ടായിരുന്നു ...
ഹദീസിന്റെ ആധികാരിക സ്രോതസ്സ് തന്നെയാണ് ആഇശ (റ). ഒരു ഹദീസ് പറയുമ്പോൾ അതിന്റെ കാരണവും പശ്ചാത്തലവും പറയുക അവരുടെ സമ്പ്രദായമാകുന്നു. അപ്പോൾ ഹദീസ് നന്നായി മനസ്സിലാവും. നല്ല വ്യക്തതയുണ്ടാവും ...
വെള്ളിയാഴ്ച ദിവസം കുളിക്കൽ സുന്നത്താകുന്നു. നബി (സ) അങ്ങനെ കൽപിച്ചിട്ടുണ്ട് ...
വെള്ളിയാഴ്ച ജുമുഅ ദിവസമാണ്. ധാരാളമാളുകൾ ഒന്നിച്ചു ചേരും. വിയർപ്പ് ഗന്ധം മറ്റുള്ളവർക്ക് ശല്യമാവരുത്. കുളിക്കണം ഇതൊക്കെ ഒരോരുത്തരും ചിന്തിച്ചു മനസ്സിലാക്കും ...
ജുമുഅ ദിവസം കുളിക്കണമെന്ന് നബി (സ) പറഞ്ഞുവെന്നായിരിക്കും ഹദീസിലെ വചനം. പലരുടെയും റിപ്പോർട്ട് അങ്ങനെയാവും ...
ആഇശ (റ)യുടെ റിപ്പോർട്ട് കൂടുതൽ വ്യക്തവും മനസ്സിൽ തട്ടുന്നതുമായിരിക്കും. മദീനക്കു പുറത്തുനിന്ന് ജുമുഅക്ക് വന്ന ഒരാളിൽ നിന്ന് നബി (സ) ക്ക് വിയർപ്പ് നാറ്റം അനുഭവപ്പെട്ടു. ജുമുഅ ദിവസം കുളിക്കണമെന്ന് കൽപിച്ചു. അത് സുന്നത്തായി ...
ആഇശ (റ) ഈ രീതിയിൽ റിപ്പോർട്ടു ചെയ്യുന്നു. ഇവിടെ കാരണവും സാഹചര്യവും നമുക്കു കിട്ടി. നബി (സ)യുമായി അത്രയും സഹവാസമുള്ളതുകൊണ്ടാണ് അതിന് കഴിഞ്ഞത്. വിജ്ഞാനത്തിന്റെ ലോകത്ത് അവരുടെ ഔന്നിത്യം അത്ഭുതകരമായിരുന്നു ...