പട്ടാളം കടന്നുപോയി കുറെ കഴിഞ്ഞ ശേഷം ഒരു സൈനികൻ പിന്നാലെ സഞ്ചരിച്ചുവരും. മുമ്പേ പോയവർ വല്ലതും മറന്നുവെച്ചു പോയിട്ടുണ്ടെങ്കിൽ അവയെടുക്കാനും, ആരെങ്കിലും കൂട്ടംതെറ്റിപ്പോയിട്ടുണ്ടെങ്കിൽ അവരെ സഹായിക്കാനുമായിട്ടാണ് അങ്ങനെയൊരാളെ നിയോഗിക്കുന്നത്. ഇത്തവണ പിന്നാലെ വരാൻ നിയോഗിക്കപ്പെട്ടത് സഫ്വാനുബ്നു മുഅത്വൽ (റ) എന്ന സ്വഹാബിയാകുന്നു...
അദ്ദേഹം സഞ്ചരിച്ചു വരുമ്പോൾ വഴിയിൽ ഒരാൾ ഇരിക്കുന്നത് കണ്ടു. അടുത്തു വന്നു നോക്കി ഇതൊരു സ്ത്രീയാണല്ലോ... ? ഇവരെ ഞാൻ നേരത്തെ കണ്ടിട്ടുണ്ടല്ലോ ഇതാര് ...?
ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ അതിശയത്തോടെ വിളിച്ചു പറഞ്ഞുപോയി. നബി (സ) തങ്ങളുടെ ഭാര്യ ആഇശ (റ) ആണല്ലോ എന്തു പറ്റി ...?
എങ്ങനെ ഇവിടെ പെട്ടു...?
ആഇശ (റ) സംഭവം വിവരിച്ചു ...
സാരമില്ല ഈ ഒട്ടകപ്പുറത്ത് കയറിയിരുന്നോളൂ ... ഞാൻ ഒട്ടകത്തെ തെളിച്ചു കൊണ്ട് നടന്നുകൊള്ളാം. ആഇശ (റ) ഒട്ടകപ്പുറത്ത് കയറിയിരുന്നു. ഒട്ടകം നീങ്ങി മണിക്കൂറുകൾ കടന്നു പോയി. അകലെ സൈന്യത്തിന്റെ സാന്നിധ്യം അനുഭവപ്പെട്ടു. അടുത്ത വിശ്രമസ്ഥലം. ആഇശ (റ) സഞ്ചരിച്ച ഒട്ടകത്തെ കണ്ടു. കൂടാരം താഴെയുണ്ട്. ആഇശ (റ) ഒട്ടകപ്പുറത്ത് നിന്നിറങ്ങി. അപ്പോഴാണ് ആളുകൾ സംഭവമറിയുന്നത് വിശ്രമം കഴിഞ്ഞു വീണ്ടും യാത്ര ... എല്ലാം സാധാരണപോലെ ...
എന്നാൽ അപ്പോൾ മുനാഫിഖുകളുടെ ബുദ്ധി നന്നായി പ്രവർത്തിക്കുകയായിരുന്നു. ഒരു അപവാദ കഥ അവർ രൂപപ്പെടുത്തി. ചെറുപ്പക്കാരനായ സഫ്വാനുബ്നു മുഅത്വൽ, ചെറുപ്പക്കാരിയായ ആഇശ അവർ മരുഭൂമിയിലൂടെ ഇത്രയും ദൂരം ഒന്നിച്ചു സഞ്ചരിച്ചു. അതിന്നിടയിൽ അവിഹിത സംഭവങ്ങൾ നടന്നു. ഇതാണവർ മെനഞ്ഞെടുത്ത കഥ ...
സംഘം മദീനയിലെത്തി. ആഇശ (റ) വീട്ടിലെത്തി പതിവുപോലെ കാര്യങ്ങൾ നീങ്ങി. കപട വിശ്വാസികളുടെ പ്രചാര വേലകളൊന്നും അവരറിഞ്ഞില്ല. കപട വിശ്വാസികൾ നാട്ടിലാകെ പ്രചാരണം നടത്തി. സർവ്വ കോണുകളിലും അപവാദ കഥയെത്തി. ആഇശ കളങ്കപ്പെട്ടു. നബി (സ) കഥ കേട്ടു സങ്കടപ്പെട്ടു. അബൂബക്കർ (റ)വും ഭാര്യയും കേട്ടു ദുഃഖിതരായി. ആഇശ (റ)യോട് ആരും ഒന്നും പറഞ്ഞില്ല. അവർ ഒന്നുമറിഞ്ഞില്ല...
ആയിടക്ക് ആഇശ (റ)വിന് രോഗം വന്നു കിടപ്പിലായി. രോഗം വന്നാൽ നബി (സ) കൂടുതൽ പരിഗണിക്കും. കൂടുതൽ സ്നേഹം കിട്ടും അതൊരാശ്വാസമാണ്. ഇത്തവണ അതുണ്ടായില്ല. വരും സലാം ചൊല്ലും സുഖവിവരം അന്വേഷിക്കും ഉടനെ പോകും. എന്താണിങ്ങനെ ഒരു മാറ്റം ... ? ഒന്നും മനസ്സിലാവുന്നില്ല ...?
ഉമ്മു മിസ്തഹ് എന്ന സ്വഹാബി വനിതയോടൊപ്പം ഒരു ദിവസം വീട്ടിൽ നിന്ന് ആഇശ (റ) പുറത്തിറങ്ങി. കുറച്ചു ദൂരം നടന്നപ്പോൾ ഉമ്മു മിസ്ത്വഹ് (റ) തുണി തടഞ്ഞുവീഴാൻ പോയി. അവരുടെ വായിൽ നിന്ന് ഒരു ശാപ വാക്ക് പുറത്ത് വന്നു. മിസ്തഹ് നശിക്കട്ടെ ...
ആഇശ (റ) ഞെട്ടിപ്പോയി. അവർ ഉൽക്കണ്ഠയോടെ ചോദിച്ചു ...
നിങ്ങൾ സ്വന്തം മകനെ ശപിക്കുകയാണോ ? മിസ്തഹ് ബദറിൽ പങ്കെടുത്ത സ്വഹാബിയല്ലേ ... ?
മോളേ അവന്റെ ദുഷ്പ്രവർത്തികൾ മോളറിഞ്ഞില്ലേ...?
ഇല്ല ഞാനൊന്നുമറിഞ്ഞില്ല ...
മോളെപ്പറ്റി നാട്ടിൽ പരന്ന കഥകളൊന്നുമറിയില്ലേ ... ?
ഇല്ല. എന്ത് കഥകൾ ...?
ഉമ്മു മിസ്തഹ് സംഭവങ്ങൾ പറഞ്ഞു കൊടുത്തു. ആഇശ (റ) തളർന്നു പോയി. നബി (സ)യുടെ അകൽച്ചയുടെ കാരണം മനസ്സിലായി. മാതാപിതാക്കളുടെ അടുത്തേക്ക് പോവുന്നതാണ് നല്ലത്. നബി (സ) തങ്ങൾ വന്നപ്പോൾ സമ്മതം ചോദിച്ചു. സമ്മതം കിട്ടി. ആഇശ (റ) മാതാപിതാക്കളുടെ സമീപത്തെത്തി. മാതാപിതാക്കൾ നാട്ടിൽ നടന്ന സംഭവങ്ങൾ തന്നെ അറിയിക്കാത്തതിൽ ആഇശ (റ) രോഷംകൊണ്ടു...
കപടവിശ്വാസികൾ ആഹ്ലാദംകൊണ്ട് തുള്ളിച്ചാടുകയാണ്. അപവാദ കഥ പ്രചരിപ്പിക്കുന്നതിൽ ചില മുസ്ലിംകളും പെട്ടുപോയി. മൂന്നു പേർ പ്രസിദ്ധരാണ്. ഹസ്സാനുബ്നു സാബിത് (റ), മിസ്തഹ്ബ്നു അസാസ് (റ), ഹംന ബിൻത് ജഹ്ശ് (റ) ...
ഇസ്ലാംമതത്തെ കവിതകൊണ്ട് ശക്തിപ്പെടുത്തിയ കവിയാണ് ഹസ്സാനുബ്നു സാബിത് (റ) ...
ബദറിൽ പങ്കെടുത്ത പ്രമുഖരിൽ പെട്ട സ്വഹാബിയാണ് മിസ്തഹ് (റ) ... പ്രവാചക പത്നി സൈനബിന്റെ സഹോദരിയാണ് ഹംന (റ)... ഇവരും അപവാദ പ്രചരണത്തിൽ പെട്ടുപോയി. അത് നബി (സ)തങ്ങളെയും സിദ്ദീഖ് (റ)വിനെയും മറ്റും കൂടുതൽ വിഷമിപ്പിച്ചു. നബി (സ) പലരോടും ആഇശ (റ)യെപ്പറ്റി അഭിപ്രായം ആരാഞ്ഞു...
ഉസാമ (റ) പറഞ്ഞു: അങ്ങയുടെ ഭാര്യയെപ്പറ്റി നല്ലതല്ലാത്തതൊന്നും എനിക്കറിയില്ല ..
ഭൃത്യയുടെ മറുപടി ഇങ്ങനെ:
തട്ടാൻ തങ്കത്തെ അറിയുംപോലെ ഞാനവരുടെ പരിശുദ്ധി അറിയും ...
ഹംനയുടെ സഹോദരി സൈനബ് (റ) പറഞ്ഞു :
ആഇശയിൽ നന്മയല്ലാതെ ഞാനൊന്നുമറിയില്ല ...
ആഇശ (റ)യോടൊപ്പം യാത്ര ചെയ്ത യുവ സ്വഹാബി സഫ്വാൻ (റ) വും വളരെ വിഷമത്തിലായി. തന്റെ പേര് ചേർത്താണല്ലോ പരിശുദ്ധയായ ആഇശ (റ)ക്കെതിരെ കപടവിശ്വാസികൾ അപവാദം പ്രചരിപ്പിക്കുന്നത് ഇതെങ്ങനെ സഹിക്കും ...?!
മദീന കലങ്ങിമറിയുകയാണ് ...
രണ്ട് കുടുംബങ്ങളെ വിഷമിപ്പിക്കുക. അതാണ് കപട വിശ്വാസികൾ ലക്ഷ്യംവെച്ചത്. അതിവിടെ സംഭവിച്ചു കഴിഞ്ഞു. രണ്ട് കുടുംബങ്ങളല്ല അനേക കുടുംബങ്ങൾ വിഷമിക്
കുകയാണ്. സത്യം പുലരുക തന്നെ ചെയ്യും. കാത്തിരിക്കേണ്ടിവരും അതാണിവിടെ സംഭവിക്കുന്നത് ...
ഒരു ദിവസം നബി (സ) തങ്ങൾ ആഇശ (റ)വിനെ കാണാൻ വന്നു. നബി (സ)ഇങ്ങനെ പറഞ്ഞു:
ആഇശാ നീ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ പശ്ചാത്തപിക്കൂ ... അല്ലാഹു അത് സ്വീകരിക്കും. അല്ലെങ്കിൽ അല്ലാഹു തന്നെ നിന്നെ ശുദ്ധീകരിക്കും ...
ആഇശ (റ)ക്ക് വാക്കുകളില്ല. കരയാൻ കണ്ണുനീരില്ല. മറുപടി പറയാൻ മാതാപിതാക്കളോട് ആംഗ്യം കാണിച്ചു. അവർക്ക് ഒന്നും ഉരിയാടാൻ കഴിഞ്ഞില്ല. ക്ഷമ ഭംഗിയായ ക്ഷമ അതാണ് തനിക്ക് നല്ലത് ...
യൂസുഫ് നബി (അ)ന്റെ പിതാവിന്റെ ക്ഷമയാണെനിക്ക് നല്ലത് അതിന് തുല്യമാണെന്റെ അവസ്ഥ ...
ഏറെക്കഴിയുംമുമ്പുതന്നെ നബി (സ) തങ്ങളിൽ വഹ് യിന്റെ ലക്ഷണങ്ങൾ കണ്ടു. സൂറത്തു നൂറിലെ ചില ആയത്തുകൾ അവതരിച്ചു. അവയുടെ സാരം ഇങ്ങനെയാകുന്നു ...
ഏറ്റവും ദുഷിച്ച ആ കള്ളവാർത്ത കെട്ടിയുണ്ടാക്കിയവർ നിങ്ങളിൽപെട്ട ഒരു കൂട്ടർ തന്നെയാകുന്നു. അത് നിങ്ങൾക്ക് ദോഷമാണെന്ന് വിചാരിക്കരുത്. പക്ഷെ അത് നിങ്ങൾക്ക് അവരിൽ ഒരോരുത്തരും താൻ ചെയ്ത തെറ്റിന്റെ ശിക്ഷ അനുഭവിക്കും. അതിന്റെ നേതൃത്വം ഏറ്റെടുത്തവന് കഠിന ശിക്ഷ ലഭിക്കുന്നതാണ് ...(24:11)
നിങ്ങൾ ആ വ്യാജവാർത്ത കേട്ടപ്പോൾ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർ സ്വന്തം ആളുകളെക്കുറിച്ച് എന്തുകൊണ്ട് നന്മ വിചാരിച്ചില്ല ? ഇത് വ്യക്തമായ ഒരു വ്യാജ വൃത്താന്തമാണ് എന്ന് എന്തുകൊണ്ട് പറഞ്ഞില്ല ?(24:12)
അത് പറഞ്ഞുണ്ടാക്കിയവർ എന്തുകൊണ്ടതിന് നാല് സാക്ഷികളെ കൊണ്ടുവന്നില്ല ? സാക്ഷികളെ കൊണ്ടുവരാതിരുന്നപ്പോൾ അല്ലാഹുവിന്റെ നിയമത്തിൽ അവർ കളവ് പറഞ്ഞവർ തന്നെയാണ് (24:13)
ഇഹലോകത്തും പരലോകത്തും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും ഉണ്ടായിരുന്നില്ലെങ്കിൽ നിങ്ങൾ ഏതൊന്നിൽ പ്രവേശിച്ചുവോ അത് കാരണം വമ്പിച്ച ശിക്ഷ നിങ്ങളെ പിടികൂടുമായിരുന്നു (24:14)
നിങ്ങൾ അത് നാക്കിൽ നിന്ന് നാക്കിലേക്ക് പകരുകയും തീരെ അറിവില്ലാത്ത ഒരു കാര്യം സ്വന്തം വായകൊണ്ട് പറയുകയും ചെയ്ത സന്ദർഭത്തിൽ (ആ ശിക്ഷ പിടികൂടുമായിരുന്നു) നിങ്ങൾ ഇതൊരു നിസ്സാര കാര്യമെന്ന് വിചാരിക്കുന്നു വാസ്തവത്തിലത് അല്ലാഹുവിങ്കൽ ഗൗരവമേറിയതാണ് (24:15)
നമുക്കിതിനെക്കുറിച്ച് സംസാരിക്കാൻ പാടില്ല. അല്ലാഹുവേ നീ പരിശുദ്ധൻ ഇത് വമ്പിച്ചൊരു കള്ളക്കഥ തന്നെയാണ് എന്ന് അത് കേട്ടപ്പോൾ എന്തുകൊണ്ട് നിങ്ങൾ പറഞ്ഞില്ല ?(24:16)
ഇതുപോലുള്ളത് ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കാൻ വേണ്ടി നിങ്ങളെ അല്ലാഹു ഉപദേശിക്കുന്നു. നിങ്ങൾ സത്യവിശ്വാസികളാണെങ്കിൽ (24:17)
ആഇശ (റ)ക്കെതിരെ അപവാദ പ്രചരണം നടത്തിയവർക്ക് ശക്തമായ താക്കീത് നൽകുന്ന വിശുദ്ധ ഖുർആൻ വചനങ്ങൾ.
നിസ്സാര മട്ടിൽ സംഭവത്തെ കണ്ടവർക്കും സംസാരിച്ചവർക്കും മറ്റുള്ളവരെ അറിയിച്ചവർക്കുമെല്ലാം താക്കീത് നൽകപ്പെട്ടിട്ടുണ്ട് ...
നിഷ്കളങ്കരായ സ്ത്രീകളെപ്പറ്റി അപവാദം പറയുന്നവർക്ക് വിശുദ്ധ ഖുർആൻ ഇങ്ങനെ താക്കീത് നൽകുന്നു ...
പതിവ്രതകളും തെറ്റുകുറ്റങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവരുമായ സത്യവിശ്വിസിനികളെക്കുറിച്ച് വ്യാജാരോപണം നടത്തുന്നവർ ഇഹലോകത്തും പരലോകത്തും ശപിക്കപ്പെട്ടിരിക്കുന്നു. അവർക്ക് കഠിന ശിക്ഷയുണ്ട് (24:23)
അബൂബക്കർ സിദ്ദീഖ് (റ) വളരെയേറെ സന്തുഷ്ടനായിത്തീർന്നു. തന്റെ മകളുടെ കാര്യത്തിൽ വിശുദ്ധ വചനങ്ങൾ അവതരിച്ചു. മകൾ പരിശുദ്ധയാണെന്ന് സാക്ഷ്യപ്പെടുത്തപ്പെട്ടിരിക്കുന്നു. സിദ്ദീഖിന്റെ കുടുംബത്തിന്റെ സൗഭാഗ്യം അതിശയകരം തന്നെയെന്ന് ആളുകൾ പറയാൻ തുടങ്ങി ...
ഹസ്സാൻ (റ) ആഇശ (റ)യെ പ്രശംസിച്ചുകൊണ്ട് കവിതകളെഴുതി. വിമർശകരെല്ലാം നിശ്ബ്ദരായി. എല്ലാവരും ആഇശ (റ)യെ സ്നേഹിച്ചു. അവരുടെ പാണ്ഡിത്യവും ബുദ്ധിശക്തിയും പ്രശംസിക്കപ്പെട്ടു. നബി (സ)തങ്ങൾക്ക് ആഇശ (റ)കൂടുതൽ പ്രിയപ്പെട്ടവളായിത്തീർന്നു. സഹപത്നിമാർക്കിടയിലും അവരുടെ സ്ഥാനം വളർന്നു. മനസ്സിലെ പ്രയാസങ്ങൾ തീർന്നപ്പോൾ ആഇശ (റ) തന്റെ പഠനം തുടർന്നു...
വിദ്യയുടെ ആഴത്തിലേക്കിറങ്ങിച്ചെന്നു ...