Thursday - 23 April, 2026 5-Dhu al-Qadah-1447

ഖുര്‍ആന്‍ പാരായണം അതിരുകളില്ലാത്ത മഹത്വങ്ങള്‍


അന്ത്യപ്രവാചകര്‍ മുഹമ്മദ് നബി (സ്വ) ക്ക് ജിബ്‌രീല്‍ (അ) മുഖേന അവതരിപ്പിക്കപ്പെട്ട ഗ്രന്ഥമാണ് വിശുദ്ധ ഖുര്‍ആന്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പാരായണം ചെയ്യപ്പെടുന്നതും, കേള്‍ക്കപ്പെടുന്നതും, മനഃപാഠമാക്കപ്പെടുകയും ചെയ്യുന്നത് അള്ളാഹുവിന്റെ കലാമായ ഖുര്‍ആന്‍ മാത്രമാണ്. അതിന് നിരവധി പ്രത്യേകതകള്‍ ഉണ്ട്. അതിന്റെ പാരായണം ഇബാദത്ത് (ആരാധന) ആണ്. ഇത് അര്‍ഥം അറിയുന്നവര്‍ക്കും അറിയാത്തവര്‍ക്കും ബാധകമാണ്...


പരിശുദ്ധ ഖുര്‍ആനിലെ ഓരോ ആയത്തുകളും അല്ള്ളാഹുവില്‍ നിന്നുള്ള വചനങ്ങളാണ്. അതുകൊണ്ടുതന്നെ ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് അതി മഹത്തായ ഇബാദത്താണ്. ഖുര്‍ആന്‍ ഉള്‍ക്കൊണ്ടുജീവിക്കുവാന്‍ ബാധ്യസ്ഥനായതുപോലെ ഖുര്‍ആന്‍ പാരായണം ചെയ്ത് അള്ളാഹുവിന്റെ പ്രീതി കരസ്ഥമാക്കാനും അള്ളാഹുകല്‍പിക്കുന്നുണ്ട്...


ഭൗതികവും പാരത്രികവുമായ നിരവധി പ്രയോജനങ്ങള്‍ പാരായണം ചെയ്യുന്ന വ്യക്തികള്‍ക്കും കേള്‍ക്കുന്നവനും പാരായണം ചെയ്യപ്പെടുന്ന സ്ഥലങ്ങളിലും ലഭിക്കുമെന്നത് വിശുദ്ധ ഖുര്‍ആനിന്റെ വളരെ വലിയ സവിശേഷതയാണ്.

ഇമാം നവവി (റ) പ്രസ്താവിക്കുന്നത് കാണുക.

‘തസ്ബീഹ്, തഹ്‌ലീല്‍ തുടങ്ങിയ ഏത് ദിക്‌റുകളേക്കാളും ശ്രേഷ്ടമായത് ഖുര്‍ആന്‍ പാരായണമാണ് എന്നതാണ്. മഹാരഥന്മാരായ പണ്ഡിതന്‍മാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിന് ധാരാളം തെളിവുകളുണ്ട്. (തിബ്‌യാന്‍ 11)


ഇമാം ഹുമൈദി (റ) സുഫ്‌യാനുസ്സൗരി (റ)നോട് ചോദിച്ചു. ഒരു മനുഷ്യന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുന്നതോ, അതോ യുദ്ധം ചെയ്യുന്നതോ ഏതാണ് താങ്കള്‍ക്ക് പ്രിയങ്കരം? അദ്ദേഹം പറഞ്ഞു.’ഖുര്‍ആന്‍ പാരായണം’. നബി(സ്വ) പറഞ്ഞു. നിങ്ങളില്‍ അത്യുത്തമന്‍ ഖുര്‍ആന്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാണ്. (തിബ്‌യാന്‍ 11).

അംറുബ്‌നു ആസ് (റ) പറയുന്നു. ഖുര്‍ആനിലെ ഓരോ ആയത്തും സ്വര്‍ഗത്തില്‍ നിങ്ങള്‍ക്കുള്ള വിവിധ പദവികള്‍ക്ക് കാരണമാകുന്നതാണ്. ഖുര്‍ആനിലെ ആയത്തുകള്‍ നിങ്ങളുടെ ഭവനങ്ങളെ ജ്വലിപ്പിക്കുന്ന പ്രകാശവുമാണ്. (ഇഹ്‌യ 1-280).