Wednesday - 22 April, 2026 4-Dhu al-Qadah-1447

പലായന നാളുകൾ

   എതിരാളികളുടെ എതിർപ്പ് മൂർധന്യതയിലേക്ക് നീങ്ങുന്ന സന്ദർഭത്തിൽ ജിബ്രീൽ(അ) പ്രവാചക (ﷺ) സന്നിധിയിലെത്തി ശത്രുക്കളുടെ ഒരുക്കങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ഉടനെ ഹിജ്റക്കു തയ്യാറാവണമെന്ന് അല്ലാഹു ﷻ വിന്റെ കൽപനയറിയിച്ചു...


 അന്ന് അലി(റ)വും പ്രവാചകന്റെ (ﷺ) വീട്ടിലുണ്ടായിരുന്നു.

 നബി തിരുമേനി ﷺ അലി(റ)വോട് വിവരം പറഞ്ഞു പിന്നെ ഇങ്ങനെ

നിർദ്ദേശിച്ചു: “എന്റെ കിടപ്പറയിൽ കയറി ഞാൻ പുതക്കാറുള്ള പച്ചപ്പുതപ്പ് പുതച്ചുകൊണ്ട് നീ കിടന്നുകൊള്ളുക. എന്റെ പക്കൽ മക്കത്തെ ചിലരുടെ സമ്പത്തുണ്ട്, സൂക്ഷിക്കാൻ ഏൽപ്പിച്ച വസ്തുക്കൾ. അവരുടെ പേരു വിവരങ്ങളും ഇവിടെ കുറിച്ചുവച്ചിട്ടുണ്ട്. നീ അവ അതിന്റെ ഉടമകൾക്ക് ഭദ്രമായി എത്തിച്ചുകൊടുക്കണം.”


 പ്രവാചകന്റെ (ﷺ) അനുയായികൾ മക്കത്തു നിന്നു നേരത്തെ തന്നെ ഹിജ്റ പോയിക്കഴിഞ്ഞിരുന്നു. അവർ മദീനയെ ലക്ഷ്യമാക്കിയാണ് യാത്രയായത്. സ്വന്തം ജീവൻ പോലും വകവയ്ക്കാതെ അലി(റ) പ്രവാചക (ﷺ) കൽപനയനുസരിച്ച് നബിﷺയുടെ വിരിപ്പിൽ കിടന്നുറങ്ങി.


 നബി ﷺ പുറത്തിറങ്ങി. ഒരു പിടി മണ്ണ് വാരി യാസീൻ സൂറത്തിലെ ചില സൂക്തങ്ങൾ ഉരുവിട്ടുകൊണ്ട് കാവൽ നിൽക്കുന്ന ശത്രു ഭടന്മാരുടെ മുഖത്തേക്കെറിഞ്ഞു സ്ഥലം വിട്ടു.

ഊരിപ്പിടിച്ച വാളുകളുമായി കാത്തുനിന്നവർ അനങ്ങിയില്ല. അവർക്കൊന്നും കാണാൻ കഴിഞ്ഞില്ല. നബി ﷺ ഇറങ്ങിപ്പോകുന്നത് അവർ കണ്ടതേയില്ല. അവിടുന്ന് (ﷺ) നേരെ അബൂബക്കർ സിദ്ദീഖിന്റെ (റ) വസതിയെ ലക്ഷ്യമാക്കി നടന്നു.


 ഈ സംഭവത്തെ സംബന്ധിച്ച് ഇബ്നു ഇസ്ഹാഖ് (റ) ഇങ്ങനെ രേഖപ്പെടുത്തി: “മുസ്ലിംകൾ ഇസ്തിബിലേക്കുള്ള പലായനം തുടർന്നു. അലി(റ)വും കുറച്ചു മുസ്ലിംകളും മാത്രമേ ഇപ്പോൾ മക്കത്ത് അവശേഷിക്കുന്നുള്ളു. നബി ﷺ അലി(റ) വോട് തന്റെ വിരിപ്പിൽ കിടക്കാനും മൂന്നു ദിവസം മക്കത്ത് തന്നെ താമസിക്കാനും നിർദ്ദേശിച്ചിരുന്നു. തിരുനബി ﷺ ഒരുപാട് ആളുകൾക്ക് പലവിധ ബാധ്യതകളും കൊടുത്തുവീട്ടാനുണ്ടായിരുന്നതാണ് കാരണം.


 അലി(റ) നബിതിരുമേനിﷺയുടെ പുതപ്പ് പുതച്ചുറങ്ങുകയാണ്. പ്രഭാതമായി. അലി (റ) വിരിപ്പിൽ നിന്ന് എണീറ്റിരുന്നു. ഇതു കണ്ട ഖുറൈശീ ഭടന്മാർ പറഞ്ഞു: "മുഹമ്മദ് (ﷺ) ഇവിടെത്തന്നെയുണ്ടാവും. അഥവാ പുറത്തു പോവുകയാണെങ്കിൽ

അലി(റ)വെ കൂട്ടാതിരിക്കില്ല.”


 അവർ പിന്നെയും കാത്തിരുന്നു. മുഹമ്മദ് (ﷺ) ഇപ്പോൾ പുറത്തുവരുമെന്നു കരുതി അവർ ഊരിപ്പിടിച്ച വാളുമായി വീടിനു ചുറ്റും നിലയുറപ്പിച്ചു.


 നേരം നന്നായി പുലർന്നു. പുതപ്പ് നീക്കി വീട്ടിൽ നിന്നിറങ്ങി വരുന്നത് അലിയാണെന്നവർക്കു (റ) ബോധ്യമായി. മുഹമ്മദ് (ﷺ) രക്ഷപ്പെട്ടിരിക്കുന്നു. കോപാകുലരായ അവർ നബിﷺയെ തേടി നാലുപാടും ഓടി... 


 നബി ﷺ രക്ഷപ്പെടാനിടയുള്ള വഴികളിലൂടെയെല്ലാം അവർ കുതിരകളെ ഓടിച്ചുപരതി. എന്നാൽ അവർക്ക് പ്രവാചകനെ (ﷺ) പിന്തുടരാൻ കഴിഞ്ഞില്ല. അവർ അലി(റ)വിനെ

പിടികൂടി മർദ്ദിച്ചു. മുഹമ്മദ് (ﷺ) എവിടേക്കു പോയി എന്നു വെളിപ്പെടുത്താൻ അലി(റ) കൂട്ടാക്കിയില്ല...


 പ്രവാചക തിരുമേനിﷺയുടെ നിർദ്ദേശമനുസരിച്ച് അലി (റ)

അമാനത്തുകൾ ഉടമകൾക്ക് എത്തിച്ചുകൊടുത്തു. മറ്റു ബാധ്യതകളും നിറവേറ്റി. മൂന്നു ദിവസത്തിനുശേഷം അദ്ദേഹം യസ് രിബിലേക്കു പുറപ്പെട്ടു. ഖുറൈശികൾ തടയുമെന്നു കരുതി പാത്തും പതുങ്ങിയും രഹസ്യമായാണ് അദ്ദേഹം യസ് രിബിലേക്കു പോയത്.


 കുന്നും മലയും മരുഭൂമിയും താണ്ടി വളരെ ക്ലേശിച്ചാണ് മദീനയിലെത്തിയത്. മദീനയിലെത്തുമ്പോൾ അദ്ദേഹത്തിന്റെ കാലിൽ നീരു വന്ന് പൊട്ടിയൊലിക്കുന്നുണ്ടായിരുന്നു. കാലിലെ മുറിവുകാരണം അദ്ദേഹത്തിന് നബിﷺയുടെ സന്നിധിയിലെത്താൻ കഴിഞ്ഞില്ല. 


 “നിങ്ങൾ അലിയോട് (റ) എന്റെയടുക്കൽ വരാൻ പറയൂ...” തിരുമേനി ﷺ അനുയായികളോട് പറഞ്ഞു... 


 “നബിയേ, അലി (റ) വളരെ ക്ഷീണിതനാണ്. എണീറ്റുനിൽക്കാൻ പോലും കഴിയാതെ കാലുകളിൽ നീരുകെട്ടി കിടക്കുകയാണ്...” കൂട്ടത്തിൽ നിന്നൊരാൾ അറിയിച്ചു. 


 ഉടനെ നബി ﷺ അലി(റ)വിന്റെ അടുത്തേക്ക് നടന്നു. കാലിലെ നീർവീക്കം കണ്ടപ്പോൾ തിരുമേനിﷺക്ക് കണ്ണീരടക്കാനായില്ല. തിരുനബി ﷺ അലി (റ) വിനെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു...


 അനന്തരം നീരുവന്ന ഭാഗത്ത് ഉമിനീര് പുരട്ടി അവിടുന്ന് (ﷺ) രണ്ടുകൈകൊണ്ടും അലി(റ)വിന്റെ പാദങ്ങൾ തടവി. രോഗ ശമനത്തിനുവേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുകയും ചെയ്തു. അതിനു ശേഷം തന്റെ രണ്ടു കാലുകളിലും, മരണം വരെ ഒരു ചെറിയ മുറിവുപോലും പറ്റിയിട്ടില്ലെന്ന് അലി(റ) ഒരിക്കൽ പറഞ്ഞതായി അബൂറാഫിഅ് (റ) രേഖപ്പെടുത്തിയിട്ടുണ്ട്...


 ഹിജ്റവർഷം റബീഉൽ അവ്വൽ പന്ത്രണ്ട് തിങ്കളാഴ്ചയാണ് തിരുമേനി ﷺ യസ് രിബിലെത്തിയത്. ക്രി. 622 സപ്തംബർ അവസാനം, റബീഉൽ അവ്വൽ മധ്യത്തിലാണ് അലി(റ) യസ് രിബിലെത്തിച്ചേർന്നത്.


 ക്രി. 623-ൽ യസ് രിബിൽ ഒരു മസ്ജിദ് നിർമ്മിക്കാൻ പ്രവാചക തിരുമേനി ﷺ ആഗ്രഹിച്ചു. യസ് രിബിൽ നിന്ന് മൂന്നുനാഴിക കിഴ


ക്ക് സ്ഥിതിചെയ്യുന്ന ഖുബായിലാണ് ഈ പള്ളി നിർമ്മിച്ചത്. പള്ളി നിർമ്മിക്കാൻ മുഹാജിറുകളോടും അൻസാറുകളോടും സഹായസഹകരണങ്ങൾ നൽകാൻ തിരുമേനി ﷺ അഭ്യർത്ഥിച്ചു. അതനുസരിച്ച് ആദ്യം മുന്നോട്ടുവന്നത് അലി (റ) ആയിരുന്നു. അലി(റ)വും മറ്റു സ്വഹാബികളും മണ്ണും ഇഷ്ടികയും ചുമന്ന് പള്ളി പണിതു. തദവസരത്തിൽ അലി(റ) രചിച്ച കവിത ചൊല്ലിക്കൊണ്ടാണ് പള്ളിയുടെ പണി പൂർത്തിയാക്കിയത്...


 യസ് രിബിലെ ജീവിതം മുസ്ലിംകൾക്ക് സമാധാനവും സന്തോഷവും പ്രദാനം ചെയ്തു. അവിടെ ഇസ്ലാം അഭിവൃദ്ധിപ്പെടുകയാണ്. 


 മക്കത്തെപ്പോലെ ഇവിടെ അരാജകത്വമോ പീഡനങ്ങളോ ഇല്ല. പ്രവാചകനും (ﷺ) സഹാബികളും എത്തിയതോടെ യസ് രിബിന്റെ പേരു തന്നെ മാറി, മദീനത്തുന്നബി (പ്രവാചക നഗരം) എന്നായി. അവിടെ തിരുമേനി ﷺ

മുഹാജിറുകൾക്കും അൻസാറുകൾക്കുമിടയിൽ സാഹോദര്യബന്ധം സ്ഥാപിച്ചപ്പോൾ അലി(റ)വിന്റെ സഹോദരനായത് സഹലു ബ്നു ഹുദയ്ഫ (റ) ആയിരുന്നുവെന്നാണ് ഇബ്നു കസീറിന്റെയും (റ), ഇബ്നു സഅ്ദിന്റെയും (റ) അഭിപ്രായം.