പ്രസിദ്ധനായ ജൂത കുതിരപ്പടയാളി മർഹാബ് യുദ്ധ ഗാനം മുഴക്കിക്കൊണ്ട് മുന്നോട്ടുവന്നു. “ഞാൻ അബൂഅബ്ലിത്,
എന്റെ പേര് അൻതാർ, പല്ലുവരെ ആയുധധാരിയാണ് ഞാൻ,
എന്റെ വീട് ഖബറാണ്, ഞാനൊരു സിംഹമാണ് ആർക്കുമെന്നെ അതിജയിക്കാനാവില്ല.
അതിന് അലി(റ) യുദ്ധഗാനമാലപിച്ചുകൊണ്ട് തന്നെ മറുപടിയേകി:
“ഞാൻ അലി (റ),
അല്ലാഹുﷻവിന്റെ സിംഹം,
അല്ലാഹുﷻവിന്റെ നാമത്തിൽ
ഞാൻ പോരാടുന്നു, നിന്റെ അന്ത്യത്തിനായി തയ്യാറെടുത്തോ..!!
നരകം നിന്നെ കാത്തിരിക്കുന്നു...
അവർ തമ്മിൽ ഏറ്റുമുട്ടി. അലി (റ) ഇതുവരെ കാണിക്കാത്ത യുദ്ധപാടവമാണ് ഈ ദ്വന്ദയുദ്ധത്തിൽ പ്രദർശിപ്പിച്ചത്. വൈകാതെ അലി(റ) ആയിരം യുദ്ധവീരന്മാർക്കു സമാനനായ മർഹാബ് അഥവാ മുറഹ്ഹിബിനെ വെട്ടി താഴെയിട്ടു. അലി(റ)വിന്റെ അടിയേറ്റ് തല തകർന്നാണ് മുറഹ്ഹിബ് എന്ന അൻതാർ നിലം പതിച്ചതെന്നും പറയപ്പെടുന്നു.
തുടർന്ന് മറ്റൊരു മല്ലയുദ്ധവീരനായ റബിൻ അബൂഅഖീഖ് വെല്ലുവിളിയുമായി അലി(റ)വിനെ സമീപിച്ചു. വാളുമായി കുതിച്ചെത്തിയ അഖീഖിൽ നിന്ന് അലി (റ) ഒഴിഞ്ഞുമാറി. ഉടനെ ഒരു മിന്നലാക്രമണത്തിലൂടെ അലി(റ) അവന്റെ തലവെട്ടി താഴെയിട്ടു.
അനന്തരം മറ്റൊരു ജൂത യുദ്ധകേസരി യാസിർ മുന്നോട്ടുവന്നു;
“ഞാൻ യാസിർ, ക്രൂരനായൊരു സിംഹമാണ് ഞാൻ, എന്റെ ദംഷ്ട്രകളിൽ നിന്ന് ആർക്കും രക്ഷയില്ല
അതിനു പ്രത്യുത്തരമായി അലി(റ) യുദ്ധഗാനം മുഴക്കി...
“ഹേ, അവിശ്വാസി, മരണം നിന്നെ മാടിവിളിക്കുന്നു, ഞാൻ അല്ലാഹുﷻവിന്റെ സഹായം അർത്ഥിക്കുന്നു, എന്നെ എതിർക്കാൻ വരുന്നവരുടെ തലയറുക്കാൻ യത്നിക്കുന്നു
തുടർന്ന് യാസിർ അലി(റ)വിന്റെ നേരെ വാളോങ്ങിയെങ്കിലും അലി (റ) തന്ത്രപരമായി ഒഴിഞ്ഞുമാറി, ചാടി ഒരൊറ്റ വെട്ടിൽ യാസിറിന്റെ കഥ കഴിച്ചു.
അതോടെ ശേഷിച്ച ജൂതഭടന്മാർ കോട്ടക്കുള്ളിൽ കടന്നു വാതിലടക്കുമ്പോഴേക്കും അലി(റ) കുതിച്ചുചെന്ന് കോട്ടവാതിൽ പിഴുതെടുത്തു. കൂറ്റൻ കോട്ട വാതിൽ അലി(റ) സ്വന്തം കൈകൊണ്ട് പൊക്കി ഉയർത്തിയതു മൂലമാണ് പ്രവേശിക്കാനും ജയിക്കാനുമായതെന്ന് ജാബിർ (റ)വിനെ ഉദ്ധരിച്ചുകൊണ്ട് ഇബ്നു ശയ്ബ (റ) തന്റെ മുസ്നദിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രസ്തുത കോട്ടവാതിലിന് നാൽപതോളം ആളുകൾക്ക് വഹിക്കാൻ മാത്രം ഭാരമുണ്ടായിരുന്നതായി ചില നിവേദനങ്ങളിൽ കാണാം. ജൂതമല്ലന്റെ അടിയേറ്റ് അലി(റ)വിന്റെ പരിച താഴെ വീണതിനാൽ കോട്ടവാതിൽ ഇളക്കിയെടുത്ത് അലി(റ) അതു പരിചയായി ഉപയോഗിച്ചതായും വേറെ ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
എന്തൊക്കെയായാലും ഖയ്ബർ വിജയം ഏറെക്കുറെ അലി(റ) ഒറ്റക്കു നേടിയ വിജയമായിരുന്നുവെന്ന് എല്ലാ ചരിത്രകാരന്മാരും സമ്മതിച്ച വസ്തുതയാണ്.
അലി(റ) ബനൂ ജാസിമാ ഗോത്രത്തിലെ ആളുകളുടെ കൂടെ കുറേ ദിവസം താമസിക്കുകയും അവർക്കു വേണ്ട ഇസ്ലാമിക വിദ്യാഭ്യാസം നൽകുകയും ചെയ്തു. ബനൂജാസിമാ ഗോത്രം പൂർണ്ണ സംതൃപ്തരാണെന്നുറപ്പു വരുത്തിയ ശേഷമാണ് ഹസ്റത് അലി (റ) മക്കയിൽ മടങ്ങിയെത്തിയത്.