Wednesday - 22 April, 2026 4-Dhu al-Qadah-1447

ഖയ്ബർ യുദ്ധം (1)

   മദീനയുടെ വടക്കു കിഴക്കു ഭാഗത്ത് സിറിയയിലേക്കുള്ള പാതയിൽ എഴുപതു മൈൽ ദൂരെയാണ് ഖയ്ബർ. ജൂതന്മാരുടെ അധിവാസകേന്ദ്രമായ ഖയ്ബർ ആറോ ഏഴോ കോട്ടകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണ്. ഓരോ കോട്ടയിലും വിവിധ ജൂത വിഭാഗങ്ങളാണ് അധിവസിച്ചിരുന്നത്. 


 മരുഭൂമിയിലെ മരുപ്പച്ചയുള്ള പ്രദേശവും ഈത്തപ്പനത്തോട്ടങ്ങൾ നിറഞ്ഞ സ്ഥലവുമാണ് ഖയ്ബർ. അതൊരു പ്രാധാന്യമുള്ള മാർക്കറ്റുമായിരുന്നു. മദീനയിൽ നിന്നു ജൂതന്മാരെ ആട്ടിയോടിച്ചപ്പോൾ അവരിലധികവും അഭയം പ്രാപിച്ചത് ഖയ്ബറിലാണ്. ബനൂ ഖയ്നുഖാഅ്, ബനൂനളീർ എന്നീ ജൂതഗോത്രത്തിൽപ്പെട്ടവർ

ആയിരുന്നു അവരിലധികവും.


 ഖൻദഖ് യുദ്ധത്തിൽ ഖയ്ബറിലെ ജൂതന്മാർ ഖുറൈശികളുടെ സഹായികളായിരുന്നു. ഖൻദഖ് യുദ്ധാനന്തരം ബനൂഖുറൈള ഗോത്രത്തിൽപ്പെട്ട ജൂതന്മാർ കൂട്ടക്കൊല ചെയ്യപ്പെട്ടു. അതോടെ രോഷാകുലരായിത്തീർന്ന ഖയ്ബറിലെ ജൂതന്മാർ മുസ്ലിംകളോട് പകപോക്കാൻ തന്നെ സന്നദ്ധരായി. 

അവർ മദീനയെ ആക്രമിക്കാൻ തീരുമാനിച്ചു. 


 അതിനായി ഖുറൈശികളുമായി സഖ്യമുണ്ടാക്കാൻ പരിപാടിയിട്ടു. എന്നാൽ ഹുദയ്ബിയാ സന്ധിയുടെ ഫലമായി മക്കാ ഖുറൈശികൾക്ക് ജൂതന്മാരുമായി സന്ധിയുണ്ടാക്കാൻ കഴിഞ്ഞില്ല. ഹുദയ്ബിയാ സന്ധിയുടെ ഒന്നാമത്തെ വിജയം ഇതുതന്നെയായിരുന്നു. 


 സന്ധിക്കു ശേഷം മദീനയിൽ മടങ്ങിയെത്തിയ തിരുനബിﷺയും സ്വഹാബിമാരും ഖയ്ബറിനെ ലക്ഷ്യമാക്കി പുറപ്പെട്ടു.


 ഹിജ്റ ഏഴാം വർഷം മുഹർറമാസം അവസാനത്തിലാണ് ഖയ്ബർ യുദ്ധം നടന്നത്. മദീനയിലെ ജൂതന്മാരുമായും ഇതര പ്രദേശങ്ങളിലുള്ള മുസ്ലിംകളുടെ ശത്രുക്കളുമായും ഗൂഢാലോചന നടത്തിയ, മദീനയെ അക്രമിക്കാൻ പദ്ധതിയിട്ടിരുന്ന ജൂതന്മാരുടെ ഭീഷണി എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ തന്നെ തീരുമാനിച്ചുകൊണ്ടാണ് പ്രവാചകതിരുമേനി ﷺ പതിനായിരത്തോളം യോദ്ധാക്കളുമായി ഖയ്ബറിലെത്തിയത്. 


 മുസ്ലിം സൈന്യം കോട്ടകൾ ഒന്നൊന്നായി കീഴടക്കി മുന്നേറിയെങ്കിലും അൽഖാമൂസ് കോട്ട അപ്രതിരോധ്യമായി നിലകൊണ്ടു.


 അലി(റ) ചെങ്കണ്ണ് ബാധിച്ച് വളരെധികം പ്രയാസം അനുഭവിക്കുന്ന അവസ്ഥയിലായിരുന്നു. അപ്പോഴാണ് തിരുനബി ﷺ യുടെ പ്രവചന സ്വഭാവമുള്ള ഒരു പ്രഖ്യാപനമുണ്ടായത്. “അല്ലാഹുﷻവിന്റെയും അവന്റെ ദൂതന്റെയും പ്രീതിനേടിയ ഒരാൾ നാളെ

കൊടിയേന്തും. അയാളിലൂടെ കോട്ട ജയിച്ചടക്കുമെന്നായിരുന്നു..." ആ പ്രവചനം. 


 അതുകേട്ടപ്പോൾ ആ മഹത്തായ അവസരം തനിക്കാകട്ടെ എന്ന് പ്രമുഖ സഹാബാക്കൾ ഓരോരുത്തരും കൊതിക്കുകയും ചെയ്തു.


 എന്നാൽ പിറ്റേന്ന് രാവിലെ അലി(റ)വിനെയാണ് തിരുമേനി ﷺ അതിനായി തിരഞ്ഞെടുത്തത്. ചെങ്കണ്ണ് ബാധിച്ച് വിഷമിക്കുന്ന അലി(റ)വിനെ വിളിച്ചു വരുത്തി തിരുമേനി ﷺ അദ്ദേഹത്തിന്റെ കണ്ണിൽ ഉമിനീര് പുരട്ടിയ ശേഷം പ്രാർത്ഥിച്ചു. അതോടെ രോഗം പൂർണ്ണമായും സുഖപ്പെട്ടു. 


 അലി(റ)വിന്റെ കരങ്ങളിൽ പതാക നൽകിക്കൊണ്ട് തിരുമേനി ﷺ ഇപ്രകാരം അരുളി; “ആദ്യം നീ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും അവരുടെ മേലുള്ള അല്ലാഹു ﷻ വിന്റെ അവകാശത്തെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്യുക. അല്ലാഹു ﷻ വാണേ നിന്റെ കരങ്ങളാൽ ഒരാളെങ്കിലും സന്മാർഗ്ഗം സ്വീകരിക്കുമെങ്കിൽ അതായിരിക്കും

അനേകം ചുകന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനേക്കാൾ നിനക്ക് ഉത്തമം”


 മുസ്ലിം സൈന്യം അലി(റ)വിന്റെ നേതൃത്വത്തിൽ കോട്ടയെ സമീപിച്ചു. പ്രസിദ്ധനായ ജൂത കുതിരപ്പടയാളി മർഹാബ് എന്ന "അബൂഅബ്ലിത് എന്നും “അൻതാർ എന്നും അറിയപ്പെടുന്ന യുദ്ധവീരൻ-ഒരായിരം യോദ്ധാക്കൾക്കു സമാനനായ വീരൻ-വെല്ലുവിളിച്ചുകൊണ്ട് ദ്വന്ദ്വയുദ്ധത്തിനായി അലി(റ)വെ

നേരിട്ടു. മർഹബ് യുദ്ധ ഗാനം മുഴക്കിക്കൊണ്ട് മുന്നോട്ടുവന്നു...