ഇസ്ലാമിക ചരിത്രത്തിലെ വിധിനിർണ്ണായക സംഭവങ്ങളിലൊന്നായ ഹുദയബിയാ സന്ധിയിലും അലി(റ)വിന് സുപ്രധാന പങ്കുണ്ടായിരുന്നു.
ഹിജ്റ 6 ദുൽഖഅദ് മാസത്തിലാണ് (ക്രി. 628) ഈ സന്ധി ഒപ്പുവെക്കപ്പെട്ടത്. ഖൻദഖ് യുദ്ധാനന്തരം മക്കത്തേക്കു പോയി ഹജ്ജ് ചെയ്യുവാൻ നബിതിരുമേനിﷺയും സ്വഹാബികളും ആഗ്രഹിച്ചു. അതനുസരിച്ച് നബിﷺയും അലി(റ) ഉൾപ്പെടെയുള്ള സ്വഹാബികളും ഹജ്ജിനായി പുറപ്പെട്ടു.
വിവരമറിഞ്ഞ മക്കാ ഖുറൈശികൾ ഖാലിദ്ബ്നു വലീദിന്റെയും ഇക്റിമത്ബ്നു അബൂജഹലിന്റെയും നേതൃത്വത്തിലുള്ള കുതിരപ്പടയാളികളെ മുസ്ലിംകൾ മക്കയിൽ കടക്കുന്നത് തടയാൻ നിയോഗിച്ചു. ഖുറൈശികളുടെ ഈ നീക്കം അറിഞ്ഞപ്പോൾ തിരുനബി ﷺ അനുചരന്മാരുമായി കൂടിയാലോചന നടത്തി. യാത്ര തുടരാൻ തന്നെ തീരുമാനിച്ചു.
അവർ മക്കത്തേക്ക് കുറുക്കുവഴിയിലൂടെ യാത്ര തുടർന്നു. ആയിരത്തോളം പേരടങ്ങുന്ന ഈ സംഘം പാറകൾ നിറഞ്ഞ അത്യന്തം ദുഷ്കരമായ വഴിയിലൂടെ ക്ലേശകരമായ യാത്രചെയ്ത് മക്കക്ക് സമീപമുള്ള ഹുദയബിയാ എന്ന സ്ഥലത്തെത്തിച്ചേർന്നു.
ഹറമിന്റെ അതിർത്തിയിൽ കടക്കാനുള്ള മുസ്ലിംകളുടെ ആവശ്യം തിരസ്കരിച്ച ഖുറൈശികൾ ചർച്ചക്കായി സുഹയ്ൽബ്നു അംറിനെ നിയോഗിക്കുകയും ചെയ്തു. സന്ധി തന്നെയാണ് ഖുറൈശികളുടെ ഉദ്ദേശ്യമെന്ന് തിരുനബിﷺക്ക് ബോധ്യമായതോടെയാണ് ഹുദബിയാ സന്ധിക്ക് കളമൊരുങ്ങിയത്.
ചർച്ചക്കു ശേഷം ഒരു കരാറിന് രൂപം നൽകാൻ ഇരു കൂട്ടർക്കുമിടയിൽ ധാരണയായതോടെ പ്രസ്തുത കരാർ എഴുതാൻ നബി(ﷺ) ചുമതലപ്പെടുത്തിയത് അലി(റ)വിനെയാണ്.
“ബിസ്മില്ലാഹിർറഹ്മാനിർറഹീം എന്ന് എഴുത്തു തുടങ്ങാൻ തിരുമേനി ﷺ ആവശ്യപ്പെട്ടപ്പോൾ സുഹയ്ൽ ഇടപെട്ട്
തനിക്കറിയാത്ത റഹ്മാൻ എന്ന പദം ഒഴിവാക്കി അറബികളുടെ പാരമ്പര്യമനുസരിച്ച് "ബിസ്മിക്കല്ലാഹുമ്മ എന്നെഴുതാൻ ആവശ്യപ്പെട്ടു. എതിർപ്പൊന്നുമില്ലാതെ നബി ﷺ അതംഗീകരിച്ചു.
അല്ലാഹു ﷻ വിന്റെ ദൂതനായ മുഹമ്മദിൽ (ﷺ) നിന്നുള്ള കരാറാണിത് എന്നു പ്രവാചകൻ (ﷺ) പറയേണ്ട താമസം സുഹയ്ൽ വീണ്ടും
ഇടപെട്ടു. “താങ്കളെ ഞങ്ങൾ അല്ലാഹുﷻവിന്റെ ദൂതനായി അംഗീകരിച്ചിരുന്നുവെങ്കിൽ, അല്ലാഹുﷻവിന്റെ ഭവനത്തിൽ നിന്ന് നിങ്ങളെ തടയുകയോ, നിങ്ങളുമായി ഞങ്ങൾക്കു യുദ്ധം ചെയ്യേണ്ടിവരികയോ ചെയ്യുമായിരുന്നില്ലല്ലോ. അതുകൊണ്ട് മുഹമ്മദ്ബ്നു അബ്ദില്ലാഹ് എന്നെഴുതിയാൽ മതി." എന്നു പറഞ്ഞു.
തത്സമയം നേരത്തെ എഴുതിയത് വെട്ടിക്കളയാൻ നബി ﷺ ആവശ്യപ്പെട്ടുവെങ്കിലും പ്രവാചക സ്നേഹം ഉടൽരൂപംപൂണ്ട അലി(റ)വിന് അതിനു കഴിയുമായിരുന്നില്ല. അലി(റ) അതിനു വൈമനസ്യം പ്രകടിപ്പിച്ചപ്പോൾ തിരുനബി ﷺ സ്വന്തംകരം കൊണ്ട് തന്നെ അതു വെട്ടിക്കളഞ്ഞു...
(സ്വഹീഹ് മുസ്ലിം - കിതാബുൽ ജിഹാദ് വസിയർ. ബാബുസ്സുൽഹിൽഹുദയ്ബിയ)
പ്രത്യക്ഷത്തിൽ ഹുദയ്ബിയാ സന്ധിയിലെ ചില നിർദ്ദേശങ്ങൾ ഖുറൈശികൾക്കനുകൂലവും മുസ്ലിംകൾക്ക് പ്രതികൂലവുമായി തോന്നാം. എങ്കിലും ആത്യന്തികമായി ഈ സന്ധി മുസ്ലിംകൾക്കു വിജയം പ്രദാനം ചെയ്യുന്നതാണെന്ന് അനന്തരസംഭവങ്ങൾ തെളിയിച്ചു.
പ്രവാചക തിരുമേനിﷺയുടെ ദീർഘവീക്ഷണം ഈ കരാറിൽ സ്വാധീനം ചെലുത്തിയത് അബൂബക്കർ(റ), അലി(റ) തുടങ്ങിയ അനുചരന്മാർക്കു നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. ഈ സന്ധിയുടെ ഫലമായി ഖുറൈശികളുടെ ഇസ്ലാമിനോടുള്ള ശത്രുതക്ക് അയവുവരികയും പിറ്റേവർഷം ഹജ്ജിനായി മുസ്ലിംകൾക്ക് മക്കത്തു പ്രവേശിക്കാൻ സാധിക്കുകയും ചെയ്തു.