Wednesday - 22 April, 2026 4-Dhu al-Qadah-1447

ഖൻദഖ് യുദ്ധം (2)

   ദ്വന്ദയുദ്ധം ആരംഭിക്കുന്നതിനു മുമ്പ് തന്റെ മുമ്പിൽ നിൽക്കുന്ന ഒരു കൊച്ചു പയ്യനോടെന്നപോലെ അംറ്ബ്നു അബ്ദൂദ് പരിഹാസ സ്വരത്തിൽ

 "കേവലം ബാലനായ ഒരുവനെകൊല്ലാൻ തനിക്കാഗ്രഹമില്ലെന്നറിയിച്ചു."


 അതിനു മറുപടിയായി അലി (റ) പറഞ്ഞത്... “എന്നാൽ അല്ലാഹു ﷻ വാണേ എനിക്ക് തന്നെ കൊല്ലണമെന്നുണ്ട്" എന്നായിരുന്നു...


 അംറ് അലി(റ)വിന് ചില മുറിവുകളേൽപിച്ചു. തിരിച്ചുള്ള ആക്രമണത്തിൽ നിന്ന് അവൻ ഒഴിഞ്ഞുമാറിക്കൊണ്ടിരുന്നു. അംറ് ഏതാണ്ട് അലി(റ)നെ വെട്ടിക്കൊന്നു എന്നു തീർച്ചപ്പെട്ട ഒരു ഘട്ടത്തിൽ അത്ഭുതകരമായി അദ്ദേഹം രക്ഷപ്പെട്ടു. പെട്ടെന്ന് അലി (റ) അംറിനു മേൽ ചാടി വീണു വെട്ടി. അയാളുടെ കാലുകൾ രണ്ടും അറ്റ് കുഴിയിൽ നിലംപതിച്ചു. താമസിയാതെ അലി (റ) കുഴിയിലേക്ക് ചാടിവീണു അംറിനെ വകവരുത്തി.


 അംറിന്റെ മകൻ ഉസ് ല് അലി(റ)വിന്റെ മേൽ ചാടി വീണുവെങ്കിലും സിംഹത്തെപ്പോലെ ചാടി അലി (റ) ഒരൊറ്റ വെട്ടിന് അവന്റെ കഥ കഴിച്ചു. അനന്തരം നവ്ഫൽ ആണ് അലി(റ)വിന്റെ നേരെ പാഞ്ഞെടുത്തത്. ഹസ്റത് അലി (റ) അവനെ ഓടിച്ച് ഒരു കുഴിയിൽ വീഴ്ത്തി. ഒരൊറ്റ വെട്ടിന് അവന്റെ കഥയും കഴിച്ചു. ഇക്റിമതുബ്നു അബീജഹൽ കുതിച്ചെത്തിയെങ്കിലും അലി(റ)വിനെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെ പിന്തിരിഞ്ഞാടുകയായിരുന്നു.


 അതോടെ കിടങ്ങ് കടന്നുവന്ന ശത്രുഭടന്മാർ എല്ലാവരും

പിന്തിരിഞ്ഞോട്ടമായി. അലി(റ)വായിരുന്നു ആ ദിവസത്തെ യുദ്ധനായകനും. പതിനായിരം കുതിരപ്പടയാളികൾക്കു തുല്യൻ എന്നു വീമ്പിളക്കിയ അംറ്ബ്നു അബ്ദൂദിനെ വധിച്ച അലി (റ) പൂർണ്ണാർത്ഥത്തിൽ തന്നെ ആയിരം യോദ്ധാക്കൾക്കു തുല്യമായ പരാക്രമണ പ്രകടനമാണ് യുദ്ധഭൂമിയിൽ കാഴ്ച വെച്ചത്...


 തന്റെ സഹോദരൻ അംറ് വധിക്കപ്പെട്ട വാർത്തയറിഞ്ഞപ്പോൾ അബ്ദിന്റെ സഹോദരി ജനങ്ങൾക്കിടയിൽ വന്ന് ആരാണ് തന്റെ സഹോദരനെ വധിച്ചതെന്നാരാഞ്ഞു. ഹസ്റത് അലി(റ) വാണെന്നറിഞ്ഞപ്പോൾ അവർ പറഞ്ഞത് “ഖുറൈശികളിൽ ഏറ്റവും കരുത്തനും ധീരനുമാണ് അലി(റ)” എന്നായിരുന്നു.


 അംറ്ബ്നു അബ്ദൂദിന്റെയും മക്കളുടെയും അന്ത്യത്തോടെ ഖുറൈശികളുടെ പോരാട്ടവീര്യം അസ്തമിക്കുകയും സഖ്യകക്ഷികളായ ബനൂഖുറൈളയുമായി ഖുറൈശികൾക്ക് അഭിപ്രായ ഭിന്നതയുണ്ടാകുകയും ചെയ്തു. തുടർന്ന് ഒരു അർദ്ധരാത്രി ശക്തമായടിച്ച കൊടുങ്കാറ്റിലും പേമാരിയിലും ശത്രുക്കളുടെ തമ്പുകൾ തകർന്നടിയുകകൂടി ചെയ്തതോടെ നിരാശനായ അബൂസുഫ്യാൻ കുതിരപ്പുറത്തു കയറി തന്റെ സൈന്യത്തോട് മക്കത്തേക്കു മടങ്ങാൻ കൽപന നൽകി. അതോടെ ഖൻദഖ് യുദ്ധം അവസാനിച്ചു. 


 മുസ്ലിംകളോട് യുദ്ധം ചെയ്യാനുള്ള ഖുറൈശികളുടെ ആത്മധൈര്യം

നിശ്ശേഷം ചോർത്തിക്കളഞ്ഞ യുദ്ധമായിരുന്നു ഇത്. “ഇനി ഖുറൈശികൾ നിങ്ങളെ ആക്രമിക്കുകയില്ലെന്നും മറിച്ച് നിങ്ങൾ അവരെ ആക്രമിക്കുകയേയുള്ളൂവെന്നുമുള്ള പ്രവാചകവചനം ഖുറൈശികളുടെ തകർന്ന ആത്മവീര്യത്തെയാണ് പ്രകാശിപ്പിക്കുന്നത്.