ഇലാഖത്തുബ്‌നു സിഹാര്‍ (റ) ഒരിക്കല്‍ നബി (സ്വ)യെ സമീപിച്ച് മടങ്ങിവരുമ്പോള്‍ ഒരുസംഘം ആളുകളെകണ്ടു. അവരില്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ട ഒരു മാനസിക രോഗിയും ഉണ്ട്. അവര്‍ ഇലാഖതത്തുബ്‌നു സിഹാര്‍(റ)നോടു ചോദിച്ചു. ഇവനെ ചികിത്സിക്കാന്‍ പറ്റിയ വല്ല മരുന്നും നിങ്ങളുടെ കൈവശത്തിലുണ്ടോ? ഇലാഖത്ത് (റ) പറയുന്നു. മൂന്ന് നാള്‍ രാവിലെയും വൈകുന്നേരവുമായി ഞാന്‍ അയാളെ ഫാത്വിഹ ഓതി മന്ത്രിച്ചു. മന്ത്രിക്കുമ്പോള്‍ അല്‍പം ഉമിനീരോടുകൂടി അവനെ ഊതുകയും ചെയ്തു. അതിന്റെ ഫലമായി അവന്റെ മാനസിക രോഗം സുഖപ്പെട്ടപ്പോള്‍ അവരെനിക്ക് 100 ആടുകളെ നല്‍കി. ഇക്കാര്യം നബി(സ്വ)യെ അറിയിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. ആ ആടുകളെ നിങ്ങള്‍ സ്വീകരിച്ചുകൊള്ളുക. നിഷിദ്ധമായ മന്ത്രത്തിനാണ് പ്രതിഫലം സ്വീകരിക്കാന്‍ പാടില്ലാത്തത്. നീ ചെയ്തത് സത്യസന്ധമായ മന്ത്രമാണ്. (അബൂദാവൂദ്, അല്‍ അദ്കാര്‍ 113, 114)
ഇബ്‌നുല്‍ ഖയ്യിം തന്റെ രോഗവും ഔഷധവും എന്ന ഗ്രന്ഥത്തില്‍ പറയുന്നു. ഫാത്വിഹ സൂറത്തുകൊണ്ട് ചികിത്സ നടത്തിയ എനിക്ക് വിസ്മയകരമായ ചില ഫലങ്ങള്‍ അനുഭവപ്പെട്ടിരിക്കുന്നു. ഞാന്‍ മക്കയില്‍ താമസിക്കുന്ന കാലത്ത് രോഗബാധിതനായി . അവിടെ ചികിത്സിക്കാന്‍ ഡോക്ടര്‍മാരോ വൈദ്യന്‍മാരോ ഉണ്ടായിരുന്നില്ല. അപ്പോള്‍ സൂറത്തുല്‍ ഫാത്വിഹകൊണ്ട് ചികിത്സിക്കാമെന്ന് എനിക്ക് തോന്നി. ഞാന്‍ ഫാത്വിഹ ഓതി ചികിത്സ തുടങ്ങി. അത്ഭുതകരമാം വിധം എനിക്ക് രോഗശമനം ലഭിച്ചു. അതിനുശേഷം ശരീരവേദനയും മറ്റും അനുഭവിക്കുന്നവര്‍ക്ക് എന്റെ രോഗം ഫാത്വിഹയിലൂടെ മാറിയ കാര്യം ഞാന്‍ പറഞ്ഞുകൊടുക്കുമായിരുന്നു. അങ്ങനെ അവരില്‍ പലര്‍ക്കും ഫാത്വിഹയുടെ ബറകത്ത് കാരണം വളരെ വേഗത്തില്‍ രോഗശമനം ലഭിക്കാറുണ്ടായിരുന്നു (അബ്‌വാബുല്‍ ഫറജ്)
ജിബ്‌രീല്‍ (അ) നബി (സ്വ)യുടെ സന്നിധിയില്‍ ഇരിക്കവെ മേല്‍ ഭാഗത്തുനിന്നും ശക്തമായ മുഴക്കം കേട്ടപ്പോള്‍ ജിബ്‌രീല്‍ (അ) പറഞ്ഞു. ഇത് ആകാശലോകത്ത് ഒരു കവാടം തുടക്കപ്പെട്ടതിന്റെ ശബ്ദമാണ്. ഇന്നുവരെ ആ വാതില്‍ തുറക്കപ്പെട്ടിരുന്നില്ല. ആ വാതിലിലൂടെ ഒരു മലക്ക് ഇറങ്ങി വന്നു. അപ്പോള്‍ ജിബ്‌രീല്‍ (അ) നബി (സ്വ)യോട് പറഞ്ഞു. ഭൂമിലോകത്ത് ആദ്യമായാണ് ഈ മലക്ക് ഇറങ്ങിവരുന്നത്. ആ മലക്ക് നബി (സ്വ) യോട് സലാം പറഞ്ഞു. ഇങ്ങനെ തുടര്‍ന്നു. അവിടുത്തേക്ക് നല്‍കപ്പെട്ട രണ്ട് പ്രകാശങ്ങള്‍കൊണ്ട് സന്തോഷിക്കുക. അവ മറ്റൊരു പ്രവാചകനും ലഭിച്ചിട്ടില്ല. ഫാത്തിഹയില്‍ സൂറത്തുല്‍ ബകറയുടെ അവസാനത്തെ സൂക്തങ്ങളുമാണവ. അവ പാരായണം ചെയ്ത് നിങ്ങള്‍ എന്തുചോദിച്ചാലും അല്ലാഹു ഉത്തരംചെയ്യും... (മുസ്‌ലിം)
ഫാത്വിഹയും സൂറത്തുല്‍ ബഖറയുടെ അവസാന ഭാഗവും ഓതി അല്ലാഹുവിനോട് ചേദിക്കുന്ന ഭൗതികവും പാരത്രികവുമായ എല്ലാ ആവശ്യങ്ങളും അല്ലാഹു നിറവേറ്റിക്കൊടുക്കുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. (മിര്‍ഖാത് 2/584)
അബൂസഈദ് (റ)വില്‍ നിന്ന് നിവേദനം. നബി(സ) എന്നോട് പറഞ്ഞു: ”നിങ്ങള്‍ പള്ളിയില്‍ നിന്ന് പുറത്തേക്കു പോകുന്നതിനു മുമ്പ് ഖുര്‍ആനിലെ ഏറ്റവും മഹത്വമുള്ള ഒരു സൂറത്ത് ഞാന്‍ പഠിപ്പിച്ചുതരാം ശേഷം അവിടുന്നു എന്റെകൈപിടിച്ച് പള്ളിയില്‍ നിന്നു പുറത്തിറങ്ങാന്‍ നബി (സ) ഉദ്ദേശിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. ഖുര്‍ആനില്‍ നിന്ന് ഏറ്റവും മഹത്വമേറിയ സൂറത്തിനെ എനിക്കു പഠിപ്പിച്ചു തരാമെന്ന് അവിടുന്നു പറഞ്ഞിരുന്നുവല്ലോ”. അവിടുന്നു പറഞ്ഞു. ”അതെ അത് അല്ലാഹു എനിക്കു നല്‍കിയ ഹംദിന്റെ വചനം ഉള്‍ക്കൊള്ളുന്ന സബ്ഉല്‍മാസാനീ എന്നു പേരുള്ള (ഫാതിഹ) സൂറത്താകുന്നു.” (ബുഖാരി)
നബി (സ) പറഞ്ഞു. ”സൂറത്തുല്‍ ഫാതിഹക്ക് തുല്ല്യമായത് തൗറാത്തിലോ ഇഞ്ചിലിലോ സബൂറിലോ ഖുര്‍ആനില്‍ ത്തന്നെയോ അവതരിച്ചിട്ടില്ല.” (തുര്‍മുദി) ഭൗതീകവും പാത്രികവുമായ നിരവധി ഫലങ്ങള്‍ ഫാത്തിഹയിലൂടെ കരകതമാക്കാനവുമെന്ന് ധാരാളം ഹദീസുകളില്‍ വിവരണമുണ്ട്. രോഗശമനത്തിനും ആവശ്യപൂര്‍ത്തീകരണത്തിനുമെല്ലാം ഫാതിഹ വലിയ ഫലം ചെയ്യുമെന്നു അബൂദാവൂദും മറ്റും റിപ്പോര്‍ട്ട് ചെയത് ഹദീസുകളില്‍ നിന്നു മനസിലാക്കാം ...