സകരിയ്യ (അ) അധിക നേരവും പള്ളിയിൽ തന്നെ കഴിച്ചുകൂട്ടി. ആരാധനകളിൽ മുഴുകി. സംസാരം വളരെ കുറവാണ്. ദിക്റുകളും ദുആയും വർദ്ധിപ്പിച്ചു. ഭക്തജനങ്ങൾ രാവിലെയും വൈകുന്നേരവും പള്ളിയിൽ തടിച്ചു കൂടും. സകരിയ്യ (അ) പ്രാർത്ഥനക്ക് നേതൃത്വം നൽകും. വേണ്ട ഉപദേശങ്ങൾ നൽകും.
"സഹോദരന്മാരേ, ഈ ലോകം നശ്വരമാണ്. ഈ ഭൂമിയും ആകാശവും സൂര്യനും ചന്ദ്രനുമെല്ലാം നശിക്കും. പരലോക ജീവിതമാണ് ശാശ്വതം. അവിടെ വിജയം വരിക്കണം. അതിന്നു വേണ്ടി ഇവിടെ ത്യാഗം സഹിക്കണം. ഈ ലോകം മുഅ്മിനീങ്ങൾക്ക് അത്ര സുഖകരമാവില്ല. ഇത് പരീക്ഷണങ്ങളുടെ ലോകമാണ്. പല പ്രയാസങ്ങളും നേരിടേണ്ടിവരും. ശപിക്കപ്പെട്ട ഇബ്ലീസ് മുഅ്മിനീങ്ങളുടെ പ്രത്യക്ഷ ശത്രുവാണ്. അവൻ നമ്മുടെ ശത്രുക്കളോടൊപ്പമുണ്ട്. ശപിക്കപ്പെട്ടവൻ അവരെ നയിക്കുന്നു...
അല്ലാഹുﷻവിന്റെ കാരുണ്യം കൊണ്ട് നാം രക്ഷപ്പെടണം. അതിന് നന്നായി പ്രാർത്ഥിക്കുക. ദിക്റുകൾ വർദ്ധിപ്പിക്കുക. ക്ഷമ മുറുകെ പിടിക്കുക. അല്ലാഹു ﷻ മുഅ്മിനീങ്ങളെ സഹായിക്കും. ആ ബോധം എപ്പോഴും വേണം. ആ പ്രതീക്ഷ വേണം. ആശ മുറിയരുത്."
മനസ്സിൽ തട്ടുന്ന ഉപദേശം. ആ വാക്കുകൾ സത്യവിശ്വാസികളുടെ മനസ്സ് തൊട്ടുണർത്തി. അവർ ആവേശഭരിതരായി. ത്യാഗസന്നദ്ധരായി. ഏത് പരീക്ഷണത്തെയും നേരിടാൻ ധൈര്യമുണ്ട്. ക്ഷമ, അതാണവരുടെ പരിച. പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ക്ഷമിക്കുക. അവരുടെ ക്ഷമയും സഹനവും എക്കാലത്തെയും മുസ്ലിംകൾക്ക് മാതൃകയാണത്.
മർയം (റ) കുഞ്ഞിനോടൊപ്പം മിസ്റിലെത്തി. സംസ്കാരത്തിന്റെ കളിത്തൊട്ടിലായ ഈജിപ്ത്. അവിടെയാണ് ഈസാ(അ)ന്റെ കുട്ടിക്കാലം കടന്നുപോയത്. ഒരു വീട്ടിൽ താമസം. മർയമിന്റെ സാന്നിധ്യം അവിടെയുള്ളവർ വലിയ അനുഗ്രഹമായി കരുതി...
പെണ്ണുങ്ങൾക്ക് മർയം (റ) പ്രകാശം ചൊരിയുന്ന വിളക്കു പോലെയായിരുന്നു. എത്രയെത്ര പെണ്ണുങ്ങളുടെ മനസ്സിലെ ഇരുട്ടകറ്റാൻ അവരുടെ വാക്കുകൾക്ക് കഴിഞ്ഞു. വിജ്ഞാനത്തിന്റെ പ്രഭയും ശക്തിയും അവരറിഞ്ഞത് മർയം(റ) യിൽ നിന്നാകുന്നു. ഏറെ നേരവും മർയം (റ) ഇബാദത്തിലായിരുന്നു...
അല്ലാഹുﷻവിലേക്ക് എങ്ങനെ അടുക്കാം? അവന്റെ പ്രീതി എങ്ങനെ നേടാം? അതിന്നുള്ള വഴി മർയം (റ) പെണ്ണുങ്ങൾക്ക് പറഞ്ഞുകൊടുത്തു. ആ മാർഗത്തിലൂടെ അവർ സഞ്ചരിച്ചു. അവരൊക്കെ പുണ്യവതികളായിത്തീർന്നു.
അനുഗ്രഹീതമായ ദിനങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു. ഈസാ (അ) അവിടത്തെ കുട്ടികളോടൊപ്പം ഓടിക്കളിച്ചും രസിച്ചും വളർന്നു. ഈസാ (അ) മറ്റ് കുട്ടികളെപ്പോലെയല്ല. കളിയിൽ അമിത താൽപര്യമില്ല. ഒന്നിലും വലിയ രസം കാണിക്കില്ല. കുട്ടികളോടൊപ്പം കഴിയും, തമാശ കാണിക്കും...
കളിക്കുന്നതിനിടയിൽ ഈസാ(അ) തന്റെ കൂട്ടുകാരനോടിങ്ങനെ പറയുന്നു:
"കൂട്ടുകാരാ... ഇന്ന് രാവിലെ നിന്റെ ഉമ്മ നിനക്ക് വിളമ്പിത്തരുന്നത് മധുരപ്പം ആയിരിക്കും."
കൂട്ടുകാരൻ വീട്ടിലേക്കോടുന്നു. മുറ്റത്തെത്തുമ്പോൾ വിളിച്ചു പറയുന്നു: "ഉമ്മാ എനിക്ക് മധുരപ്പം വിളമ്പിത്തരൂ..."
ഉമ്മ അത്ഭുതത്തോടെ ചോദിക്കുന്നു :
"മോനേ... ഞാൻ മധുരപ്പം ചുടുന്ന കാര്യം നീയെങ്ങനെ അറിഞ്ഞു? നിന്നോടാര് പറഞ്ഞു തന്നു..?"
കുട്ടി സന്തോഷത്തോടെ മറുപടി പറയുന്നു :
"ഈസബ്നു മർയം"
വീട്ടുകാർക്കെല്ലാം അതിശയം. ഈസാ (അ) കൂട്ടുകാരോടെല്ലാം ഇങ്ങനെ പലതും പറയും. പറഞ്ഞതെല്ലാം അത്പോലെ സംഭവിക്കും. ഈസാ (അ) കൂട്ടുകാർക്കിടയിലെ മഹാത്ഭുതം. വെറുതെ ചറപറ സംസാരിക്കില്ല. കുറച്ചു സംസാരിക്കും. പറയുന്നത് അർത്ഥപൂർണ്ണമായ വാക്കുകൾ. സ്വയം പറയുകയല്ല. അല്ലാഹു ﷻ തോന്നിപ്പിക്കുന്നു. അങ്ങനെ തോന്നലുണ്ടാകുമ്പോൾ പറയുന്നു. പറയുന്നത് തെറ്റില്ല. അങ്ങനെ തന്നെ സംഭവിക്കും...
അപ്പോഴും ശത്രുക്കൾ അന്വേഷണത്തിലാണ്. മർയമിനെയും ഈസായെയും കണ്ടെത്തണം. അവരുടെ ശ്രമം വിജയിച്ചില്ല. തിരച്ചിൽ തുടർന്നു കൊണ്ടേയിരുന്നു.
മർയം ബീവി (റ) യുടെ പദവി അല്ലാഹു ﷻ നാൾക്കുനാൾ ഉയർത്തുകയായിരുന്നു. പിൽക്കാലത്ത് നടന്ന ഒരു സംഭവം പറയാം...
ഒരിക്കൽ മുഹമ്മദ് നബി ﷺ തങ്ങൾ ഭൂമിയിൽ നാലു വരകൾ വരച്ചു. എന്നിട്ട് സ്വഹാബികളോട് ചോദിച്ചു :
"ഇതെന്താണെന്നറിയാമോ..?"
"അല്ലാഹുﷻവിനും അവന്റെ റസൂലിന്നുമറിയാം (ﷺ)."
സ്വഹാബികൾ മറുപടി പറഞ്ഞു...
നബി ﷺ വിശദീകരിച്ചു...
"സ്വർഗ്ഗാവകാശികളായ സത്രീകളിൽ ഏറ്റവും ശ്രേഷ്ഠരായ നാല് പേരാകുന്നു. ഖുവൈലിദിന്റെ മകൾ ഖദീജ (റ), മുഹമ്മദിന്റെ മകൾ ഫാത്വിമ (റ), ഇംറാന്റെ മകൾ മർയം (റ), ഫിർഔനിന്റെ ഭാര്യ ആസിയ (റ)..."
സ്വഹാബികൾ ആശ്ചര്യത്തോടെ കേട്ടുനിന്നു. മർയമിന്റെ മഹത്വം ലോകമറിഞ്ഞു...